Thursday, January 23, 2014

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കെഎസ്യു-എബിവിപി അക്രമം

കണ്ണൂര്‍: പൊലീസ് നോക്കിനില്‍ക്കെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കെഎസ്യു-എബിവിപി അക്രമം. കണ്ണൂര്‍ എസ്എന്‍ കോളേജില്‍ ചൊവ്വാഴ്ചയുണ്ടായ കെഎസ്യു അക്രമത്തില്‍ എസ്എഫ്ഐ യുണിറ്റ് പ്രസിഡന്റും ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ അക്ഷയ്മോഹന്‍ (18), മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളായ ബബിധേഷ് (20), സി ജി വിഷ്ണു (20), ഷെബിന്‍(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ബബിധേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

തിങ്കളാഴ്ചയും കോളേജില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ കെഎസ്യു ശ്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം പൊലീസ് നോക്കിനില്‍ക്കെ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ മാരകായുധങ്ങളുമായി ക്യാമ്പസിലെത്തിയ കെഎസ്യുക്കാര്‍ അക്രമം നടത്തുകയായിരുന്നു. മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജില്‍ അഞ്ചംഗ എബിവിപി സംഘം ഇരുമ്പുദണ്ഡുമായെത്തിയാണ് പ്രകോപനമില്ലാതെ അക്രമം നടത്തിയത്്. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളായ പി കെ ഫാസില്‍ (19), അശ്വിന്‍ സുദര്‍ശന്‍ (19) എന്നിവര്‍ക്ക് തലയ്ക്കും കൈക്കും ഇരുമ്പുദണ്ഡുകൊണ്ട് അടിയേറ്റു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫാസിലിന്റെ തലയില്‍ ആറ് തുന്നലുണ്ട്. മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോളാരിയിലെ ശേഖരന്‍, ചാവശേരിയിലെ ഭരത് സൂര്യന്‍, നിഖില്‍, ശരത്, ഋഷിന്‍ സവര്‍ക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. പരിക്കേറ്റവരെ സിപിഐ എം ഏരിയാസെക്രട്ടറി പി പുരുഷോത്തമനും എസ്എഫ്ഐ നേതാക്കളും സന്ദര്‍ശിച്ചു. സംഭവത്തില്‍ എസ്എഫ്ഐ ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. മട്ടന്നൂര്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. ഏരിയയിലെ ക്യാമ്പസുകളില്‍ ബുധനാഴ്ച പ്രതിഷേധദിനം ആചരിക്കും. പഴശ്ശിരാജ കോളേജില്‍ ബുധനാഴ്ച റഗുലര്‍ ക്ലാസ് ഉണ്ടാവില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കണ്ണൂര്‍ എസ്എന്‍ കോളേജില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. ശിവദാസന്‍ തിരുമംഗലത്ത് അറിയിച്ചു.

ക്യാമ്പസുകളെ സംഘര്‍ഷ ഭൂമിയാക്കരുത്: എസ്എഫ്ഐ

കണ്ണൂര്‍: ജില്ലയിലെ ക്യാമ്പസുകള്‍ സംഘര്‍ഷ ഭൂമിയാക്കരുതെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ തുടരുന്ന കെഎസ്യു- എബിവിപി അക്രമം ക്യാമ്പസുകളെ സംഘര്‍ഷഭൂമിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി എസ്എഫ്ഐ പ്രവര്‍ത്തകരാണ് അക്രമിക്കപ്പെട്ടത്. കണ്ണൂര്‍ എസ്എന്‍ കോളേജിലും മട്ടന്നൂര്‍ പിആര്‍എന്‍എസ്എസ് കോളേജിലും ഉണ്ടായ അക്രമത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എസ്എന്‍ കോളേജില്‍ കെഎസ്യുക്കാരും മട്ടന്നൂരില്‍ എബിവിപിക്കാരുമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. മാരകായുധങ്ങളുമായി ക്യാമ്പസിലെത്തിയ ഇവരെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറായില്ല. കഴിഞ്ഞദിവസം ഇരിട്ടി എം ജി കോളേജില്‍ എബിവിപിക്കാരും കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്സില്‍ ക്യാമ്പസ്ഫ്രണ്ടും എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. തുടര്‍ച്ചയായി അക്രമമുണ്ടായിട്ടും ഒരാളെപ്പോലും അറസ്റ്റുചെയ്തിട്ടില്ല. അക്രമികളെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറാകാത്തപക്ഷംവിദ്യാര്‍ഥികളെ അണിനിരത്തി പ്രതിരോധിക്കാന്‍ എസ്എഫ്ഐ തയ്യാറാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ബിജെപി അക്രമം: സിപിഐ എം പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍

മുഴപ്പിലങ്ങാട്: സിപിഐ എം കെട്ടിനകം നോര്‍ത്ത് ബ്രാഞ്ച് അംഗമായ ക്ലീനാങ്കണ്ടി കെ കെ സിമേഷിനെ ബിജെപിക്കാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തലക്കും കലിനും നെഞ്ചിനും സാരമായി പരിക്കേറ്റതിനാല്‍ അടിന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തലശേരി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. തിങ്കളാഴ്ച രാത്രി മുഴപ്പിലങ്ങാട് ശ്രീകുറുമ്പക്കാവ് ഉത്സവം കണ്ട് എടക്കാടിനടുത്തുള്ള ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ രാത്രി പത്തിനാണ് ആക്രമണം. പി പി മിഗില്‍, ഷൈജു, ഗോപു എന്ന രഞ്ജിത്ത്, മഹേഷ്, പേട്ട അജിത്ത്, ഇരിട്ടി ബിജു, ശ്രീകേഷ് എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടു. അക്രമത്തില്‍ സിപിഐ എം മുഴപ്പിലങ്ങാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

deshabhimani

No comments:

Post a Comment