Thursday, January 30, 2014

സിപിഐ എം പ്രവര്‍ത്തകരെ എന്‍ഡിഎഫുകാര്‍ വെട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: തിരൂര്‍ മംഗലത്ത് എന്‍ഡിഎഫ് ക്രിമിനലുകള്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മംഗലം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്വല വിജയം നേടിയതിനു തൊട്ടു പിറകെയാണ് സിപിഐ എം പുറത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായ അഹമ്മദ് കടവത്ത് എ കെ മജീദ് (55) പുറത്തൂര്‍ പണ്ടാഴി ഈസ്പാടത്ത് ഹര്‍ഷാദ് (35) എന്നിവരെ അക്രമിസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്.എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടയിലേക്ക് എന്‍ഡിഎഫുകാര്‍ ബൈക്കോടിച്ച് കയറ്റി പ്രകോപനവും സൃഷ്ടിച്ചിരുന്നു.

ബുധനാഴ്ച ഉച്ചയോടെ മംഗലം ടൗണിന് സമീപത്താണ് ആക്രമണം. കാര്‍ തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ മജീദിനെയും കാര്‍ െഡെവറേയും വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിന് ദൃക്സാക്ഷിയായ ആള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ചിത്രങ്ങള്‍. മാരകായുധങ്ങളുമായി പത്തോളം വരുന്ന സംഘമാണു ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റയാള്‍ അളളാഹ് അള്ളാഹ് എന്ന് കരഞ്ഞ് സഹായം തേടുമ്പോഴൂം വീണ്ടും വീണ്ടും ആക്രമിക്കുന്നത് കാണാം. ലീഗിന്റെ സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തതാണ് എന്‍ഡിഎഫിനെ വിറളി പിടിപ്പിച്ചത്. അക്രമികള്‍ എന്‍ഡിഎഫുകാരാണെന്ന് തിരിച്ചറിഞ്ഞിട്ടും പൊലീസ് നടപടി വൈകിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ട്.

മുഖം മറയ്ക്കാതെയെത്തിയവരാണ് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ആക്രമണം നടത്തിയത്. മംഗലം, കൂട്ടായി, വാളമരുതൂര്‍, ആലിങ്ങള്‍ പ്രദേശങ്ങളിലെ എന്‍ഡിഎഫ് ക്രിമിനല്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ നിന്ന് മജീദ് എന്ന ആളെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും ഇതുവരേയും ആരേയും പിടികൂടാന്‍ പൊലീസിനായില്ല.

No comments:

Post a Comment