Wednesday, January 29, 2014

അമേരിക്കന്‍ നാടോടിപ്പാട്ടുകാരന്‍ പീറ്റ് സീഗര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജനതയ്ക്ക് നാടന്‍പാട്ടുകളുടെ ശീലുകള്‍ പകര്‍ന്ന വിഖ്യാത ഗായകനും ഗാനരചയിതാവും സാമൂഹ്യപ്രവര്‍ത്തകനുമായ പീറ്റ് സീഗര്‍ (94) അന്തരിച്ചു. ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. ആറുദിവസംമുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറുപതിറ്റാണ്ടോളം അമേരിക്കന്‍ നാടോടിഗാനശാഖയുടെ തലതൊട്ടപ്പനായി വാഴുമ്പോഴും സാധാരണക്കാരനായി അറിയപ്പെടാന്‍ ആഗ്രഹിച്ച ലളിതവ്യക്തിത്വമായിരുന്നു പീറ്റ് സീഗറിന്റേത്. കമ്യൂണിസ്റ്റ് എന്നാണ് സ്വയം വിശേഷിപ്പത്. അടുത്തകാലംവരെ പൊതുരംഗത്ത് സജീവമായിരുന്നു. 2011 ഒക്ടോബറില്‍ "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തിലൂടെ അദ്ദേഹം മാര്‍ച്ച് ചെയ്തു.

1919 മെയ് മൂന്നിനാണ് ജനം. കുടിയേറ്റതൊഴിലാളികള്‍ക്കുവേണ്ടിയാണ് അദ്ദേഹം പാടിത്തുടങ്ങിയത്. "40കളിലും "50കളിലും തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്കായി അദ്ദേഹം ഗാനങ്ങള്‍ രചിച്ച് പാടി. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ സീഗറിനെ ഭരണകൂടം വേട്ടയാടി. കരിമ്പട്ടികയില്‍പ്പെടുത്തി അദ്ദേഹത്തിന്റെ പാട്ടുകള്‍ വിലക്കി. "61ല്‍ യുഎസ് കോടതി ശിക്ഷിച്ച് തടവറയിലാക്കി. ഒരുവര്‍ഷം ജയിലില്‍ കിടന്ന അദ്ദേഹത്തെ അപ്പീല്‍ കോടതി കുറ്റവിമുക്തനാക്കി. ഈ സംഭവത്തിനുശേഷമാണ് ഗായകന്‍ എന്നനിലയില്‍ സീഗര്‍ കത്തിക്കയറിയത്. "60കളില്‍ പൗരാവകാശപ്രക്ഷോഭങ്ങളിലും വിയത്നാം യുദ്ധവിരുദ്ധറാലികളിലും സീഗറിന്റെ പാട്ട് ഉയര്‍ന്നുകേട്ടു.

സീഗറിന്റെ വേര്‍പാടില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അനുശോചിച്ചു. കല- സാംസ്കാരിക രംഗത്തിനുമാത്രമല്ല, തൊഴിലാളിവര്‍ഗത്തിനാകെ നഷ്ടമാണ് അദ്ദേഹത്തിന്റെ മരണമെന്ന് സിസി പ്രസ്താവനയില്‍ പറഞ്ഞു.


No comments:

Post a Comment