Thursday, January 30, 2014

പാചകവാതക സബ്സിഡി: എപിഎല്‍ വിഭാഗത്തെ ഒഴിവാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ദാരിദ്യരേഖയ്ക്ക് മുകളിലുള്ളവരെ ഒഴിവാക്കി പാചകവാതക സബ്സിഡി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമാക്കണമെന്നുള്ള കിരിത് പരേഖ് സമിതി ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. പ്രതിശീര്‍ഷ വരുമാനവളര്‍ച്ചയെ അടിസ്ഥാനമാക്കി സിലിണ്ടര്‍ വില ഓരോവര്‍ഷവും വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നയമായി സ്വീകരിച്ചാണ് സബ്സിഡി വിതരണം ആധാറുമായി ബന്ധപ്പെടുത്തിയതുള്‍പ്പടെയുള്ള പരിഷ്കാരങ്ങള്‍. സര്‍ക്കാരിന്റെ ബിപിഎല്‍-എപിഎല്‍ വിഭജനം തികച്ചും അശാസ്ത്രീയമാണെന്ന് തെളിഞ്ഞതാണ്.

നിലവിലുള്ള മാനദണ്ഡപ്രകാരം പ്രതിദിനം ഗ്രാമങ്ങളില്‍ 27 രൂപയില്‍ കൂടുതലും നഗരങ്ങളില്‍ 30 രൂപയില്‍ കൂടുതലും ചെലവിടാന്‍ ശേഷിയുള്ളവര്‍ ദാരിദ്ര്യരേഖയ്ക്ക് മീതെയാണ്. ബിപിഎല്‍ വിഭാഗത്തിലുള്ളത് 29.8 ശതമാനം കുടുംബങ്ങള്‍ മാത്രം. വൈകാതെ രാജ്യത്തെ 70 ശതമാനത്തിലേറെ കുടുംബത്തിന് സബ്സിഡി നിഷേധിക്കപ്പെടും. നഗരവാസികളെ ശിക്ഷിക്കുംവിധമാണ് പരേഖ് അധ്യക്ഷനായ സമിതിശുപാര്‍ശകള്‍. സിലിണ്ടര്‍ വില പ്രതിവര്‍ഷം വര്‍ധിപ്പിച്ചാലും നഗരങ്ങളിലെ കുടുംബങ്ങള്‍ക്ക് വാങ്ങാനാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമങ്ങളില്‍നിന്ന് തൊഴില്‍രഹിതര്‍ നഗരങ്ങളിലേക്ക് വന്‍തോതില്‍ കുടിയേറുന്ന സാഹചര്യം സമിതി പരിഗണിച്ചിട്ടില്ല. 2003-04 മുതല്‍ 2008-09 വരെയുള്ള കണക്കുപ്രകാരം ഗ്രാമീണകുടുംബങ്ങള്‍ പ്രതിവര്‍ഷം ശരാശരി 5.17മുതല്‍ 7.19വരെ സിലിണ്ടര്‍ ഉപയോഗിച്ചപ്പോള്‍ നഗരകുടുംബങ്ങള്‍ ശരാശരി 8-10 സിലിണ്ടര്‍ ഉപയോഗിച്ചു. ഗ്രാമീണമേഖലയില്‍ ബദല്‍ ഇന്ധനം ലഭ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കുടുംബങ്ങളുടെ സാമ്പത്തികശേഷിയുടെ അടിസ്ഥാനത്തില്‍ സബ്സിഡി ക്രമീകരിക്കണമെന്ന നിര്‍ദേശവുമുണ്ട്. കുടുംബങ്ങളുടെ സാമ്പത്തികശേഷി മെച്ചപ്പെടുന്നുണ്ടെന്നാണ് ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. വരുമാനവര്‍ധന അനുസരിച്ച് സിലിണ്ടറിന് ഉയര്‍ന്നവില നല്‍കാന്‍ കുടുംബങ്ങള്‍ക്ക് ബാധ്യതയുണ്ട്-റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. അടിക്കടി പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നത് ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ്.

സാജന്‍ എവുജിന്‍

പാചകവാതക സിലിണ്ടറുകള്‍ 12 ആക്കി

ന്യൂഡല്‍ഹി: വീട്ടാവശത്തിനുള്ള സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഒരു മാസം ഒരു സിലിണ്ടര്‍ എന്ന നിരക്കിലാവും അനുവദിക്കുക.

ഈ സാന്പത്തിക വര്‍ഷം ഒന്‍പത് സിലിണ്ടറുകള്‍ വാങ്ങിയവര്‍ക്ക് ഇനി രണ്ടു സിലിണ്ടര്‍ കൂടി നല്‍കും. അതേസമയം, സബ്സിഡി സിലിണ്ടറിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ തത്ക്കാലത്തേക്ക് ഉപേക്ഷിച്ചതായും വീരപ്പമൊയ്ലി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രശ്നം പരിശോധിക്കുന്നതിന് പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആധാര്‍ കാര്‍ഡ് നടപ്പാക്കുകയെന്നും മൊയ്ലി വ്യക്തമാക്കി.

2013ലാണ് സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി കുറച്ചത്.ഇതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ടി ആവശ്യപ്പെട്ട നിര്‍ദേശം അംഗീകരിച്ചാണ് സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതെന്നാണ് വിരപ്പ മൊയ്ലി പറഞ്ഞത്.ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണിതെന്നും പറയുന്നു.

deshabhimani

No comments:

Post a Comment