Tuesday, January 28, 2014

ആര്‍എസ്എസിന് ഭയം: ഒ കെ വാസു

ബിജെപിയുമായി ഭിന്നത ഉടലെടുത്തത് സംഘടനാപരമായ പ്രശ്നങ്ങളാലായിരുന്നെങ്കിലും ആശയപരമായ പ്രശ്നങ്ങളാണ് തങ്ങളെ പുതിയ രാഷ്ട്രീയവഴിയിലേക്ക് എത്തിച്ചതെന്ന് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് ഒ കെ വാസു. രാജ്യത്ത് മോഡിതരംഗമില്ല. അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് കിട്ടിയ സീറ്റുകള്‍പോലും ആര്‍ജിക്കാനുള്ള ശേഷി ഇന്ന് ബിജെപിക്കില്ല. കേരളത്തില്‍ ബിജെപിയുടെ രാഷ്ട്രീയത്തിന് ഭാവിയില്ല- ഓ കെ വാസു ദേശാഭിമാനിയോട് പറഞ്ഞു. താന്‍ ജില്ലാ പ്രസിഡന്റായിരുന്നത് 2000-03 ലാണ്. ആ മൂന്നുവര്‍ഷത്തിനു മുമ്പും പിമ്പും കണ്ണൂര്‍ജില്ലയില്‍ രാഷ്ട്രീയസംഘട്ടനങ്ങളുണ്ടായിട്ടുണ്ട് എന്ന് തനിക്കെതിരെ കുറ്റപത്രവുംകൊണ്ട് നടക്കുന്നവര്‍ ഓര്‍ക്കണം.

താന്‍ എവിടെയെങ്കിലും ആക്രമണത്തിന് നിര്‍ദേശം നല്‍കുകയോ ആസൂത്രണംചെയ്യുകയോ ചെയ്തിട്ടില്ല. താനടക്കമുള്ളവര്‍ പുറത്തുപോയാല്‍ ആര്‍എസ്എസിന്റെ പല കഥകളും പുറത്തുവരുമെന്ന് നേതൃത്വം ഭയപ്പെടുന്നു. ""അവര്‍ ഞങ്ങളെ ഫാസിസ്റ്റ് രീതിയിലാണ് നേരിടുന്നത്. അതിന്റെ ആദ്യപടിയായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് പാനൂരില്‍ ഞാനടക്കമുള്ളവര്‍ക്കെതിരെ ആര്‍എസ്എസ് നടത്തിയ ആക്രമണം. ഏതു നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം. എതിരാളികളെ നിഷ്കരുണം ഇല്ലാതാക്കാന്‍ പരിശീലിച്ചവര്‍ ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഫാസിസ്റ്റ് ഭീഷണിക്കും അക്രമത്തിനും വഴങ്ങാതെ ജനപക്ഷത്തുനിന്നുകൊണ്ട് മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ മുന്നിലുണ്ടാകും."" കേരളത്തില്‍ മതന്യൂനപക്ഷങ്ങളും മതഭൂരിപക്ഷവും തുല്യനിലയിലുള്ളവരാണ്. അവരെ തമ്മിലടിപ്പിക്കുന്ന ഒരു രാഷ്ട്രീയത്തിനും നിലനില്‍ക്കാനാകില്ല. ബിജെപിയുടെ ഭാഗമായി മുമ്പ് എടുക്കാന്‍ നിര്‍ബന്ധിതമായ ചില വര്‍ഗീയസമീപനങ്ങളില്‍ പശ്ചാത്തപിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കനുകൂലമായി അഭിപ്രായം പറഞ്ഞതിന് തന്നെ ബിജെപി നേതൃത്വം "മുസ്ലിങ്ങളുടെ ആള്‍" എന്ന് വിളിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴും അത്തരം അധിക്ഷേപങ്ങളുണ്ടായി.

മോഡിയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി ഇതാകുമായിരുന്നില്ല. പാകിസ്ഥാനും ഇന്ത്യയും ബംഗ്ലാദേശും ചേര്‍ന്ന "അഖണ്ഡഭാരതം" എന്ന നടക്കാത്ത സ്വപ്നവും പേറി നടക്കുന്നവരാണ് ബിജെപിക്കാര്‍. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുക, അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക, ഏകീകൃത സിവില്‍കോഡ് കൊണ്ടുവരിക തുടങ്ങിയ കാഴ്ചപ്പാടുകള്‍ യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണ്. വാജ്പേയി ഭരിച്ചപ്പോള്‍ അവയിലൊന്നും തൊടാന്‍പോലും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തോട് ഇനി അരനിമിഷം യോജിച്ചുനില്‍ക്കാനാകില്ല. ബിജെപിയില്‍ ഉള്‍പ്പാര്‍ടി ജനാധിപത്യമില്ല. സാധാരണ പ്രവര്‍ത്തകരായി സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

deshabhimani

No comments:

Post a Comment