Wednesday, January 29, 2014

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മുന്നേറ്റം

24 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

തൃശൂര്‍ ജില്ലയില്‍ അഞ്ച് വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിലും എല്‍ഡിഎഫ് ജയിച്ചു. ഒരു സീറ്റില്‍ ബിജെപി ജയിച്ചു. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് മംഗലം പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കിയ വികസന മുന്നണി പിടിച്ചെടുത്തു. മൂന്നും യുഡിഎഫിന്റെ സിറ്റിങ്ങ് വാര്‍ഡുകളാണ്. ആശാന്‍പടിയില്‍ സി പി ഷുക്കൂറും അരയന്‍ കടപ്പുറത്ത് എം വി ഹുസൈനും , കൂട്ടായി നോര്‍ത്തില്‍ എ കെ മജീദുമാണ് വിജയിച്ചത്. ഇവിടെ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ എന്‍ഡിഎഫുകാര്‍ ആക്രമണം നടത്തി. ജില്ലയിലെ മുതുവല്ലൂരിലെ പാപ്പത്തും യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ മേക്കാടന്‍ സെയ്ഫുദ്ദീനാണ് വിജയിച്ചത്. ജില്ലയിലെ കുറുവയിലെ തോറ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. ഇവിടെ എല്‍ഡിഎഫിനും തുല്ല്യ വോട്ട് ലഭിച്ചു. നറുക്കെടുപ്പിലാണ് യുഡിഎഫ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നയാളാണ് യുഡിഎഫ് ആയി മത്സരിച്ചത്.

തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ ഒല്ലൂരില്‍ ജോണ്‍ കാഞ്ഞിരത്തിങ്കല്‍ (കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം), വലപ്പാട്ടെ പയച്ചോട് കെ ആര്‍ സതീശന്‍, (സിപിഐ എം) കോതകുളം ബീച്ചില്‍ സുധീര്‍ പട്ടാഴി (സിപിഐ എം സ്വത.), കോടശ്ശേരിയിലെ ചട്ടിക്കുളത്ത് സി ഒ ബാബു (സിപിഐ എം), എന്നിവരാണ് വിജയിച്ചത്. മുല്ലശ്ശേരിയിലെ മാനിനയില്‍ ബിജെപിയിലെ ടി വി പ്രവീണ്‍ വിജയിച്ചു. ഇവിടെ സിപിഐ എമ്മും സിപിഐയും പ്രത്യേകം മത്സരിച്ചിരുന്നു.

ആലപ്പുഴ കടക്കരപ്പള്ളിയിലെ മഞ്ചാടിക്കല്‍ വാര്‍ഡ് സിപിഐ എമ്മിലെ ഷാജി നേടി. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ആലപ്പുഴ കടക്കരപ്പള്ളിയിലെ മഞ്ചാടിക്കല്‍ വാര്‍ഡ് സിപിഐ എമ്മിലെ ഷാജി നേടി. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ചമ്പക്കുളം പഞ്ചായത്തിലെ ചമ്പക്കുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. തൃക്കുന്നപ്പുഴയിലെ വലിയപറമ്പ് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് നേടി അമ്മിണി വിജയിച്ചു.

കോഴിക്കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഒരെണ്ണം എല്‍ഡിഎഫും ഒരെണ്ണം യുഡിഎഫും നിലനിര്‍ത്തി. കീഴരിയൂരിലെ കീഴരിയൂര്‍ സെന്റര്‍ പാലപ്പറമ്പത്ത് പ്രകാശ (സിപിഐ എം)നും കാക്കൂരിലെ നടുവല്ലൂര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നെടുമ്പറമ്പത്ത് ഉണ്ണി മാധവനും വിജയിച്ചു.

തിരുവനന്തപുരം കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ പെരുമ്പോട്ടുകോണത്ത് യുഡിഎഫിനാണ് വിജയം. കണ്ണൂര്‍ പായത്തെ കുന്നോത്ത, വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ഭാസ്ക്കരന്‍ വിജയിച്ചു. കാസര്‍ഗോഡ് നഗരസഭയിലെ ആനബാഗിലുവില്‍ ബിജെപി വിജയിച്ചു.

കോട്ടയം ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. തലയാഴത്തെ പുന്നപ്പോഴിയില്‍ വി കെ രാജന്‍ (സിപിഐ എം) കോരുത്തോടിലെ മടുക്കയില്‍ ഷൈല (സിപിഐ) എന്നിവരാണ് വിജയിച്ചത്.

deshabhimani

No comments:

Post a Comment