Thursday, October 31, 2013

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തു

ആലപ്പുഴ മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് പി കൃഷ്ണപിള്ള സ്മാരകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. കൃഷ്ണപിള്ളയുടെ ശില്‍പ്പവും അക്രമികള്‍ അടിച്ചു തകര്‍ത്തു. ശില്‍പ്പത്തിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. സ്മാരകം തീയിട്ട് നശിപ്പിക്കാനും അക്രമികള്‍ ശ്രമിച്ചു.

രാവിലെ സെക്യൂരിറ്റി ഗാര്‍ഡാണ് പൊലീസിനെ വിവരം അറിയിച്ചത്. പി കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കി സംരക്ഷിച്ചിരുന്നത്. പഴയ ഓലപ്പുര അതേപടി സ്മാരകമാക്കി സംരക്ഷിക്കുകയായിരുന്നു.

സ്മാരകം തകര്‍ത്തതിന് പിന്നില്‍ കൃഷ്ണപിള്ളയുടെ മഹത്വം അറിയാത്തവരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന അക്രമങ്ങളുടെ ഭാഗമായാണ് കൃഷ്ണപിള്ള സ്മാരകവും തകര്‍ക്കപ്പെട്ടത്. അക്രമ സംഭവത്തിന് പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തമാണ്. സിപിഐ എമ്മിലെ ഗ്രൂപ്പ് വഴക്കാണ് സ്മാരകം ആക്രമിക്കപ്പെട്ടതിന് പിന്നിലെന്ന ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന വെപ്രാളം മൂലമാണ്. ഉത്തരവാദിത്വമുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രസ്താവന സംഭവത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കുന്നതിന് തുല്യമാണ്.

ആലപ്പുഴ ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി അനേകം പാര്‍ട്ടി ഓഫീസുകളാണ് കോണ്‍ഗ്രസ് ക്രിമിനലുകള്‍ തകര്‍ത്തത്. ഇതിന് നേതൃത്വം കൊടുത്തവരെ ഉടനെ പിടികൂടണം. വലിയ തോതിലുള്ള പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്ന നടപടിയാണിത്. കോണ്‍ഗ്രസുകാര്‍ കാണിക്കുന്ന തെമ്മാടിത്തത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കഴിയാഞ്ഞിട്ടല്ല അങ്ങനെ ചെയ്താല്‍ കേരളത്തിന്റെ ചിത്രം മാറിപ്പോകുമെന്നതിനാലാണ് അതിന് മുതിരാത്തത്. കോണ്‍ഗ്രസിന്റെ ഹീനമായ പ്രകോപന മാര്‍ഗമാണിത്. പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും ഈ പ്രകോപനത്തില്‍ വീണ് പോകരുതെന്ന് പിണറായി അഭ്യര്‍ഥിച്ചു. ശക്തമായ നടപടി ആഭ്യന്തര വകുപ്പും സര്‍ക്കാരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കൃഷ്ണപിള്ള മന്ദിരം തകര്‍ത്തതിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ശക്തമായ നടപടിയുണ്ടാകാത്ത പക്ഷം വലിയ രീതിയിലുള്ള പ്രതിഷേധത്തിന് പ്രതിപക്ഷം നേതൃത്വം നല്‍കുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

സ്മാരകം തകര്‍ത്തത് അത്യന്തം അപലപനീയമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളം റേഞ്ച് ഐജി പത്മകുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍; ഇന്ന് പ്രതിഷേധ യോഗം

ആലപ്പുഴ: പി കൃഷ്ണപിള്ള മന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വ്യാഴാഴ്ച വൈകിട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ യോഗവും ചേരും. പി കൃഷ്ണപിള്ള ഒളവില്‍ താമസിക്കുകയും പിന്നീട് പാമ്പുകടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരമാക്കി സംരക്ഷിച്ചിരുന്നത്. ഈ വീടാണ് അക്രമികസംഘം വ്യാഴാഴ്ച പുലര്‍ച്ചെ ആക്രമിച്ചത്.

deshabhimani

1 comment:

  1. is this for diverting the CM's attack news? was just copying Pinarayi :)

    ReplyDelete