Wednesday, October 30, 2013

മതനിരപേക്ഷതയ്ക്കായി വര്‍ഗീയവിരുദ്ധ കണ്‍വെന്‍ഷന്‍

രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ അടിത്തറ കാത്തുസൂക്ഷിക്കാനും വര്‍ഗീയതയ്ക്കെതിരെ ജനങ്ങളുടെ ഐക്യനിര പടുത്തുയര്‍ത്താനുമായി സംഘടിപ്പിക്കുന്ന വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ നടന്നു. മതനിരപേക്ഷത സംരക്ഷിക്കാനുള്ള പ്രമേയം കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവാണ് പ്രമേയം അവതരിപ്പിച്ചത്.

നരേന്ദ്ര മോഡി ഇന്ത്യയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് കണ്‍വെന്‍ഷനില്‍ സംസാരിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഹിന്ദുരാഷ്ട്രവാദിയെന്ന മേഡിയുടെ നിലപാട് ഇന്ത്യയെ വര്‍ഗീയമായി വിഭജിക്കാനാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാര്‍, മുലായം സിങ്ങ്, ദേവഗൗഡ തുടങ്ങിയ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ് വര്‍ഗീയത. ഇതിനെതിരെ ജനങ്ങളെ ഒന്നിച്ചണിനിരത്തിയില്ലെങ്കില്‍ ജനാധിപത്യ, മതനിരപേക്ഷഘടന ദുര്‍ബലമാകും. മുസഫര്‍നഗര്‍ കലാപത്തിലൂടെ വര്‍ഗീയശക്തികള്‍ ശ്രമിച്ചത് രാജ്യത്തെ ധ്രുവീകരിക്കാനാണ്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ അണിനിരത്താനാണ് കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്യുക.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമല്ലിത്. വര്‍ഗീയതയ്ക്കെതിരായ പോരാട്ടം തെരഞ്ഞെടുപ്പിനുശേഷവും തുടരും. മനുഷ്യനെയും രാജ്യത്തെയും രക്ഷിക്കാനാണ് കണ്‍വന്‍ഷന്‍. രാഷ്ട്രീയരംഗത്ത് നടത്തേണ്ട ഇടപെടലുകള്‍ നടത്തും. അതില്‍ നേതാക്കളെയല്ല, നയങ്ങളാണ് വിലയിരുത്തുന്നതും നിലപാടുകളെടുക്കുന്നതും.

deshabhimani

No comments:

Post a Comment