Friday, June 18, 2010

3 മേയര്‍, 30 മുനിസിപ്പല്‍ അധ്യക്ഷ പദവികള്‍ വനിതകള്‍ക്ക്

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷന്റെ അമരത്ത് വനിതകള്‍ വരും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും വനിതാ മേയര്‍മാര്‍. 30 മുനിസിപ്പാലിറ്റികളില്‍ വനിതകള്‍ ചെയര്‍പേഴ്സണാകും. വനിതകള്‍ക്ക് നീക്കിവയ്ക്കുന്നത് ഏതെല്ലാം മുനിസിപ്പാലിറ്റികളെന്ന് പിന്നീട് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. നഗരസഭാ അധ്യക്ഷപദവിയുടെ 50 ശതമാനം വനിതകള്‍ക്ക് നീക്കിവയ്ക്കുമ്പോള്‍ ഭിന്നസംഖ്യ വന്നാല്‍ തൊട്ടടുത്ത പൂര്‍ണസംഖ്യയിലായിരിക്കണം സംവരണം ഏര്‍പ്പെടുത്തേണ്ടതെന്ന് കേരള മുനിസിപ്പല്‍ ആക്ടില്‍ വ്യവസ്ഥയുണ്ട്. ഇതാണ് മൂന്ന് മേയര്‍ സ്ഥാനം വനിതകള്‍ക്ക് ഉറപ്പാക്കുന്നത്. തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിലവില്‍ വനിതാ മേയര്‍മാരായതിനാല്‍ സ്ഥാനം പുരുഷന്മാര്‍ക്ക് നീക്കിവയ്ക്കും.

ജനസംഖ്യാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോര്‍പറേഷനുകളില്‍ തിരുവനന്തപുരമാണ് മുന്നില്‍. മെട്രോപദവിയിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്ന കൊച്ചി കോഴിക്കോടിനും പിന്നിലാണ്. തൃശൂരാണ് അവസാനസ്ഥാനത്ത്. അഞ്ച് കോര്‍പറേഷന്റെ ആകെ ജനസംഖ്യ 28,34,042. പട്ടികജാതിക്കാര്‍ 1,91,046. പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ 3409. ജനസംഖ്യ കോര്‍പറേഷന്‍ തിരിച്ച് ആകെ, പട്ടികജാതി, പട്ടികവര്‍ഗം എന്ന ക്രമത്തില്‍: തിരുവനന്തപുരം-9,55,494, 90,982, 1475. കൊല്ലം-3,61,560, 28,728, 116. കൊച്ചി-5,95,575, 21,082, 1244. തൃശൂര്‍-3,17,526, 25,299, 163. കോഴിക്കോട്-6,03,887, 24,955, 411. മുനിസിപ്പാലിറ്റികളിലെ ആകെ ജനസംഖ്യ 32,65,930. പട്ടികജാതിക്കാര്‍ 1,91,045. പട്ടികവര്‍ഗം 3409. ഏഴ് മുനിസിപ്പാലിറ്റികൂടി പുതുതായി വന്നതോടെ ആകെ എണ്ണം 60 ആയി. പട്ടികജാതി വിഭാഗത്തിന് സംവരണംചെയ്യുന്ന നാല് സീറ്റില്‍ രണ്ടെണ്ണംകൂടി വനിതകള്‍ക്ക് നീക്കിവയ്ക്കുന്നതോടെയാണ് മുനിസിപ്പല്‍ ഭരണനേതൃത്വത്തില്‍ സ്ത്രീപ്രാതിനിധ്യം 30 ആകുന്നത്.

ജനസംഖ്യയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് മുന്നില്‍. 1,77,029 പേര്‍. 1,44,911 പേരുമായി കോട്ടയം രണ്ടാമതും 1,30,767 പേരുമായി പാലക്കാട് മൂന്നാമതുമാണ്. 22,640 പേരുമായി പാല അവസാനസ്ഥാനത്തായപ്പോള്‍ ഒരാളുടെ ബലത്തില്‍ വൈക്കം തൊട്ടുമുന്നിലെത്തി. പട്ടികജാതി വിഭാഗക്കാര്‍ കൂടുതല്‍ പാലക്കാട്ടാണ്- 10,673 പേര്‍. 10,247 പേരുള്ള തൃപ്പൂണിത്തുറ രണ്ടാമതുണ്ട്. മട്ടന്നൂരിലാണ് ഏറ്റവും കുറവ്- 444. പട്ടിവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതല്‍ കല്‍പ്പറ്റയിലാണ്- 3128. കൊയിലാണ്ടിയില്‍ ഒരാളും. ആറ്റിങ്ങല്‍, ചാവക്കാട് എന്നിവിടങ്ങളില്‍ പട്ടികവര്‍ഗക്കാരില്ല.
(ജി രാജേഷ്കുമാര്‍)

ദേശാഭിമാനി 18062010

1 comment:

  1. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷന്റെ അമരത്ത് വനിതകള്‍ വരും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും വനിതാ മേയര്‍മാര്‍. 30 മുനിസിപ്പാലിറ്റികളില്‍ വനിതകള്‍ ചെയര്‍പേഴ്സണാകും. വനിതകള്‍ക്ക് നീക്കിവയ്ക്കുന്നത് ഏതെല്ലാം മുനിസിപ്പാലിറ്റികളെന്ന് പിന്നീട് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. നഗരസഭാ അധ്യക്ഷപദവിയുടെ 50 ശതമാനം വനിതകള്‍ക്ക് നീക്കിവയ്ക്കുമ്പോള്‍ ഭിന്നസംഖ്യ വന്നാല്‍ തൊട്ടടുത്ത പൂര്‍ണസംഖ്യയിലായിരിക്കണം സംവരണം ഏര്‍പ്പെടുത്തേണ്ടതെന്ന് കേരള മുനിസിപ്പല്‍ ആക്ടില്‍ വ്യവസ്ഥയുണ്ട്. ഇതാണ് മൂന്ന് മേയര്‍ സ്ഥാനം വനിതകള്‍ക്ക് ഉറപ്പാക്കുന്നത്. തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിലവില്‍ വനിതാ മേയര്‍മാരായതിനാല്‍ സ്ഥാനം പുരുഷന്മാര്‍ക്ക് നീക്കിവയ്ക്കും.

    ReplyDelete