Tuesday, June 29, 2010

മാണി-ജോസഫ് ലയനം കോണ്‍ഗ്രസ് കീഴടങ്ങി

ജോസഫ്-മാണി ലയനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് കെ എം മാണിയുടെ ശാഠ്യത്തിനുമുന്നില്‍ മുട്ടുമടക്കി. പി ജെ ജോസഫിനെയും കൂട്ടരെയും നിയമസഭയില്‍ യുഡിഎഫ് ബ്ളോക്കില്‍ ഇരുത്തില്ലെന്ന നിലപാടും കോണ്‍ഗ്രസ് തിരുത്തി. ജോസഫ്-മാണി ലയനം യാഥാര്‍ഥ്യമാണെന്നും ലയനത്തര്‍ക്കം അടഞ്ഞ അധ്യായമാണെന്നും യുഡിഎഫ് യോഗത്തിനുശേഷം കവീനര്‍ പി പി തങ്കച്ചന്‍ വ്യക്തമാക്കി. ജോസഫ്-മാണി ലയനം കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന കെപിസിസി നേതൃയോഗത്തിന്റെ പ്രമേയം ഇതോടെ അകാലത്തില്‍ പൊലിഞ്ഞു.

ലയനം യുഡിഎഫില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും പ്രഖ്യാപിച്ചിരുന്നു. ഈ അന്ത്യശാസനങ്ങളെയെല്ലാം തള്ളിയ മാണി വരച്ചവരയില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായി. ലയനത്തെപ്പറ്റി മിണ്ടില്ലെന്ന നിബന്ധന അംഗീകരിച്ചാലേ യുഡിഎഫ് യോഗത്തിനുള്ളൂവെന്ന മാണിയുടെ മുന്നുപാധി സ്വീകരിച്ചതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയില്‍ യുഡിഎഫ് ഉന്നതാധികാരസമിതിയോഗം ചേര്‍ന്നത്. യോഗത്തിനുമുമ്പായിത്തന്നെ ഘടകകക്ഷിനേതാക്കളോട് ലയനവിഷയം ഉന്നയിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളും കണ്‍വീനറും അറിയിച്ചിരുന്നു. ഇതിനനുസരണമായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള യോഗത്തില്‍ പ്രതികരിക്കുകയുംചെയ്തു. ജോസഫ്-മാണി ലയനം യാഥാര്‍ഥ്യമായതിനാല്‍ ഇനി സംസാരിച്ചിട്ടു കാര്യമില്ലെന്നായിരുന്നു പിള്ളയുടെ പരാമര്‍ശം.

ജോസഫ് പക്ഷത്തെ മൂന്ന് എംഎല്‍എമാരെ തന്റെ പാര്‍ടിയോടൊപ്പം പരിഗണിക്കണമെന്ന മാണിയുടെ കത്ത് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അംഗീകരിക്കുകയും നിയമസഭയില്‍ പ്രതിപക്ഷത്തെ രണ്ടാംകക്ഷിയായി മാണിഗ്രൂപ്പിനെ അംഗീകരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, നിയമസഭയില്‍ മുസ്ളിംലീഗിന്റെ ഇരിപ്പിടം പ്രതിപക്ഷത്ത് മൂന്നാമതായി. കേരളകോണ്‍ഗ്രസും ലീഗും ഉള്‍പ്പെട്ട യുഡിഎഫിന്റെ ചരിത്രത്തില്‍ ഈ ഗതിമാറ്റം ആദ്യം. നിയമസഭയില്‍ എട്ട് അംഗങ്ങളുള്ള ലീഗിനു പിന്നിലായിരുന്നു ഏഴുപേരുള്ള കേരളകോണ്‍ഗ്രസ് എം. എന്നാല്‍, ആദ്യം പി സി ജോര്‍ജിനെയും പിന്നീട് പി ജെ ജോസഫ് ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാരെയും കൂട്ടിയപ്പോള്‍ കേരളകോണ്‍ഗ്രസ് എമ്മിന്റെ അംഗബലം 11 ആയി. ജോസഫിന്റെകൂടി ബലത്തില്‍ മാണി പ്രതിപക്ഷത്തെ ഒന്നാംനിരയില്‍ രണ്ടാമത്തെ കസേര നേടുകയും രണ്ടാംകസേരയിലിരുന്ന ലീഗിന്റെ നിയമസഭാകക്ഷിനേതാവ് സി ടി അഹമ്മദലിയെ മൂന്നാമത്തെ കസേരയിലേക്ക് മാറ്റുകയുംചെയ്തു. പ്രതിപക്ഷനിരയില്‍ മാണിക്കു പിന്നിലുള്ള രണ്ടാംനിരയിലാണ് ജോസഫിന്റെ ഇരിപ്പിടം.

മാണിയുമായി അണിയറ ചര്‍ച്ച നടത്തി എല്‍ഡിഎഫ് വിട്ട പി ജെ ജോസഫ് ലയനത്തെപ്പറ്റി പറഞ്ഞതുമുതല്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അഴിമതി ആരോപണം നേരിടുന്ന വ്യക്തിയാണ് ജോസഫെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിഐസിയെ യുഡിഎഫില്‍ ചേര്‍ത്തതുവഴി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടിയുണ്ടായെന്നും ഈ അനുഭവം പി ജെ ജോസഫിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്നുള്ളതുകൊണ്ടാണ് ലയനത്തെ എതിര്‍ക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പ് മാണി വകവച്ചില്ല. ഇതെല്ലാം പൊടുന്നനെ വിസ്മരിച്ചാണ് ലയനത്തിന് കോണ്‍ഗ്രസും യുഡിഎഫും അംഗീകാരം നല്‍കിയത്. ജോസഫ്-മാണി ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സമുദായശക്തികളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് നേതൃത്വം കീഴടങ്ങിയതിന്റെ ഫലമാണ് ഈ മലക്കംമറിച്ചില്‍.
(ആര്‍ എസ് ബാബു)

ലയനം അടഞ്ഞ അധ്യായം, അംഗീകരിക്കാതെ മാര്‍ഗമില്ലെന്ന് തങ്കച്ചന്‍

കേരള കോണ്‍ഗ്രസുകളുടെ ലയനം യാഥാര്‍ഥ്യമായെന്നുംഇത് അംഗീകരിക്കാതെ മാര്‍ഗമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ലയനക്കാര്യം നേരത്തെ ആലോചിക്കാമായിരുന്നെന്ന് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും പറഞ്ഞിരുന്നു. എന്നാല്‍, കുടുംബകാര്യമാണെന്നാണ് മാണി പറഞ്ഞത്. ഇപ്പോള്‍ അത് അടഞ്ഞ അധ്യായമായെന്നും യുഡിഎഫ് യോഗത്തിനുശേഷം തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു മാത്രമാണ് യോഗം ചര്‍ച്ചചെയ്തത്. യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ ജൂലൈ ഒന്നിനും നിയോജകമണ്ഡലം കമ്മിറ്റികള്‍ രണ്ടിനും ചേരും. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ സിപിഐ എമ്മിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന് തങ്കച്ചന്‍ ആരോപിച്ചു. സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാണെന്ന കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍ ശരിയല്ല. ജനങ്ങളെ പലവിധത്തിലും ബുദ്ധിമുട്ടിക്കുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധന ഒഴിവാക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍നിന്ന് കെപിസിസിയിലേക്ക് 15 പേരെ നാമനിര്‍ദേശം ചെയ്തു. ഇതില്‍ ഒമ്പതും ഉമ്മന്‍ചാണ്ടിപക്ഷത്തിനാണ്. വിശാല ഐക്ക് നാല് സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വയലാര്‍ രവി പക്ഷത്തിനും ജി കാര്‍ത്തികേയന്‍ വിഭാഗത്തിനും ഓരോ സ്ഥാനം കിട്ടി.

ദേശാഭിമാനി 29062010

1 comment:

  1. ജോസഫ്-മാണി ലയനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് കെ എം മാണിയുടെ ശാഠ്യത്തിനുമുന്നില്‍ മുട്ടുമടക്കി. പി ജെ ജോസഫിനെയും കൂട്ടരെയും നിയമസഭയില്‍ യുഡിഎഫ് ബ്ളോക്കില്‍ ഇരുത്തില്ലെന്ന നിലപാടും കോണ്‍ഗ്രസ് തിരുത്തി. ജോസഫ്-മാണി ലയനം യാഥാര്‍ഥ്യമാണെന്നും ലയനത്തര്‍ക്കം അടഞ്ഞ അധ്യായമാണെന്നും യുഡിഎഫ് യോഗത്തിനുശേഷം കവീനര്‍ പി പി തങ്കച്ചന്‍ വ്യക്തമാക്കി. ജോസഫ്-മാണി ലയനം കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന കെപിസിസി നേതൃയോഗത്തിന്റെ പ്രമേയം ഇതോടെ അകാലത്തില്‍ പൊലിഞ്ഞു.

    ReplyDelete