Monday, June 7, 2010

ഒന്നിച്ച് മുന്നേറാം - മോഹന്‍ലാല്‍

കൈത്തറി- ഖാദി ഉല്‍പ്പന്നങ്ങളുടെ ഗുഡ്വില്‍ അംബാസഡര്‍ ആകണമെന്ന് സംസ്ഥാന ഗവമെന്റ് എന്നോട് അഭ്യര്‍ഥിച്ചപ്പോഴാണ് കൈത്തറി-ഖാദി മേഖലകളിലെ ഉല്‍പ്പാദകരുടെ ദയനീയമായ ജീവിത പരിസരത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ മനസിലാക്കുന്നത്. ഉല്‍പ്പാദനമുരടിപ്പിലൂടെ അവരുടെ ജീവിതം വഴിമുട്ടുന്നതും കൈത്തറി-ഖാദി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയില്ലാതെ കെട്ടിക്കിടക്കുന്നതും ആ മേഖലയിലെ കുടുംബങ്ങളുടെ ദീനതയുമൊക്കെ എനിക്ക് ബോധ്യപ്പെട്ടു. ഒരു അഭിനേതാവ് എന്നതിലുപരി ഞാന്‍ പച്ചമനുഷ്യനുമാണ്. ജീവിതത്തിന്റെ വിവിധഭാഗങ്ങള്‍ പകര്‍ന്നാടുമ്പോള്‍ പലപ്പോഴും അവയെ യാഥാര്‍ഥ്യബോധത്തോടെ അഭിമുഖീകരിക്കേണ്ട അവസ്ഥയും വന്നിട്ടുണ്ട്. ഞാന്‍ മനസിലാക്കുന്നത് കേരളത്തില്‍ രണ്ട് ലക്ഷത്തോളം കൈത്തറി-ഖാദി തൊഴിലാളികള്‍ ഉണ്ടെന്നാണ്. അവരുടെ ജീവിതത്തിന് ഞാന്‍ നിമിത്തം ചെറിയ രീതിയിലെങ്കിലും ഉന്നമനമുണ്ടാവുന്നെങ്കില്‍, വിശന്നു കരയുന്ന ഒരു കുഞ്ഞിന്റെ കരച്ചിലെങ്കിലും എന്റെ സഹകരണത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കാര്യംതന്നെയാണ്. കൂടാതെ നമ്മുടെ രാജ്യത്തിന്റെ ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ചര്‍ക്കയുടെയും തറികളുടെയും സഹന സമരങ്ങളുടെയും ഉജ്വലങ്ങളായ ഏടുകള്‍ കാണാന്‍ സാധിക്കും. അവയെ സംരക്ഷിക്കുക, അര്‍ഥപൂര്‍ണമായി പിന്തുടരാന്‍ ശ്രമിക്കുക എന്നതൊക്കെ നമ്മുടെ കടമതന്നെയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പരമ്പരാഗത ഉല്‍പ്പാദനമേഖലയില്‍ പ്രമുഖങ്ങളാണ് കൈത്തറി, ഖാദി തുടങ്ങിയവ. അവിടെ ഉല്‍പ്പാദനവര്‍ധനയുണ്ടാകുമ്പോള്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും അനുഭവിക്കാന്‍കഴിയുന്ന ഒരു വികസന കാലാവസ്ഥ ഉണ്ടാവും. അതും എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. നമ്മുടെ മണ്ണും മലയാളവും സംസ്കാരവും എന്നും എവിടെയായാലും നമ്മോടൊപ്പം ഉണ്ടല്ലോ. കൈത്തറി-ഖാദി മേഖലയുടെ ഗുഡ് വില്‍ അംബാസഡറാവാനുള്ള സര്‍ക്കാരിന്റെ അഭ്യര്‍ഥന സന്തോഷപൂര്‍വം ഞാന്‍ അംഗീകരിക്കുന്നു. അത് എന്നില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടാക്കുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഒരു പ്ളാനാണ് എന്നെ ബന്ധപ്പെട്ടവര്‍ സംസാരിച്ചത്. പരസ്യങ്ങളിലൂടെയുള്ള ബോധവല്‍ക്കരണം, കൈത്തറി വസ്ത്രം അണിയാന്‍ കോരളത്തിനകത്തും പുറത്തുമുള്ളവരെ പ്രേരിപ്പിക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആലോചിക്കാവുന്നതാണ്. എന്റെ തൊഴില്‍മേഖലയില്‍ ഞാന്‍ വളരെ സജീവമാണ്. കുറച്ചധികം തിരക്കുകളുണ്ടെന്നുതന്നെ പറയാം. ഈ തിരക്കുകള്‍ക്കിടയില്‍ നിന്ന് കൈത്തറി-ഖാദി മേഖലയുടെ പ്രചാരണത്തിന് എന്നാല്‍ കഴിയുംവിധത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ കഴിയും എന്നാണ് കരുതുന്നത്. എനിക്ക് ഈ അവസരത്തില്‍ കേരളത്തിന് പുറത്തുള്ള മലയാളികളോട് ഒരു അഭ്യര്‍ഥനയുണ്ട്. നിങ്ങള്‍ ഓരോരുത്തരും ഖാദിയുടെയും കൈത്തറിയുടെയും പ്രചാരകരാവണം. അല്ലെങ്കില്‍ നമ്മുടെ നാടിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. നിങ്ങള്‍ കൈത്തറി-ഖാദി വസ്ത്രങ്ങള്‍ ധരിക്കുകയും അന്യസംസ്ഥാനക്കാരായ/രാജ്യക്കാരായ സുഹൃത്തുക്കളോട് ഇവ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. എനിക്ക് തോന്നുന്നു ഇത് വലിയ ഒരു ചലനം ഉണ്ടാകാന്‍ സഹായകമാവും. ഇത്തരത്തിലുള്ള പരിപാടികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഞാന്‍ ഒരു സാധാരണക്കാരനാണ്. ഞങ്ങളുടെ കോസ്റ്യൂംസില്‍ അധികവും കൈത്തറിതന്നെയാണ്. ചില കഥാപാത്രങ്ങള്‍ക്ക് മാറ്റമുണ്ടാവുമെന്ന് മാത്രം. ഞാന്‍ മുണ്ടും ഷര്‍ട്ടുമാണ് മിക്കവാറും ഉപയോഗിക്കുന്നത്. എന്റെ ജോലിയുടെ സ്വഭാവംവച്ച് ഇനിയുള്ള കാലം മൊത്തം ഞാന്‍ കൈത്തറി വസ്ത്രം മാത്രമേ ധരിക്കൂ എന്നൊന്നും പറയാന്‍ കഴിയില്ല. എങ്കിലും ജീവിതത്തില്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക എന്നത് ഒരു ചര്യയാക്കുവാന്‍ ബോധപൂര്‍വമായ ഒരു ശ്രമം ഇനിയുണ്ടാക്കിയെടുക്കും. അത് എന്റെ സുഹൃത്തുക്കളിലേക്കും എന്നെ സ്നേഹിക്കുന്നവരിലേക്കും വ്യാപിപ്പിക്കാനും പരിശ്രമിക്കും.

കൈത്തറി-ഖാദി എന്ന് പറയുമ്പോള്‍ മുണ്ടും ഷര്‍ട്ടും മാത്രമല്ല. സാരി മാത്രമല്ല. നിങ്ങള്‍ കണ്ണൂരിലുള്ള കാഞ്ഞിരോട് വീവേഴ്സ്പോലുള്ള സ്ഥാപനങ്ങള്‍ നോക്കൂ, തിരുവനന്തപുരത്തെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കരാല്‍ക്കട നോക്കൂ. പുതിയ കാലത്തിന്റെ വസ്ത്രാഭിരുചി അവിടങ്ങളിലൊക്കെ പ്രകടമായി കാണാം. ഒരു വസ്തുതയുണ്ട്, കൈത്തറി- ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്തിരി വില കൂടുതലാണ്. ആ പണം നമ്മളോരോരുത്തരും ഒന്നു മനസ്സുവച്ചാല്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതും മറ്റൊരു വസ്തുതയാണ്. കൈത്തറി ഉല്‍പ്പാദനമേഖലകള്‍ പുതിയ കാലത്തിന്റെ വര്‍ണങ്ങളും സ്പന്ദനങ്ങളും രുചിഭേദങ്ങളും തിരിച്ചറിയുകയും സര്‍ഗാത്മകമായി അവ പ്രയോഗിക്കുകയും ചെയ്യണം. അങ്ങനെ വരുമ്പോള്‍ പുതിയ തലമുറ തീര്‍ച്ചയായും കൈത്തറി- ഖാദി ഉല്‍പ്പന്നങ്ങളുടെ ആരാധകരായി മാറുമെന്നതില്‍ സംശയം വേണ്ട. എന്നെ സ്നേഹിക്കുന്ന കേരളീയര്‍ തീര്‍ച്ചയായും എന്റെ ഈ എളിയ അഭ്യര്‍ഥനയ്ക്ക് ചെവികൊടുക്കും. നാടിന്റെ പുരോഗതിയും വികസനവും ആഗ്രഹിക്കുന്നവരാണ് എല്ലാ മലയാളികളും. ഈ മുന്നേറ്റത്തില്‍ എല്ലാ മലയാളികളും എന്നോടൊപ്പമുണ്ടാവും എന്ന ആത്മവിശ്വാസം എനിക്കുണ്ട്.

ചിലര്‍ക്ക് എന്നെ ഖാദിയുടെ പ്രചാരകനാക്കാന്‍ ഇഷ്ടമില്ല; വേണ്ട. അവരുടെ മനസ്സ് ഞാനായി വിഷമിപ്പിക്കുന്നില്ല. ഖാദി മേഖലയെ നവീകരിക്കാന്‍ ഒത്തിരി ആശയങ്ങള്‍ അവരുടെ കൈയിലുണ്ടാവും. അവര്‍ അത് നടപ്പാക്കട്ടെ. നമുക്കതിനും പൂര്‍ണ പിന്തുണ നല്‍കാം. എന്നെ സംബന്ധിച്ചിടത്തോളം നേരത്തെ പറഞ്ഞ ഒരു ലക്ഷ്യം മാത്രമേയുള്ളു. പാവപ്പെട്ട തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കുവാന്‍, ആ മേഖലയില്‍ പുരോഗമനം ഉണ്ടാക്കുവാന്‍ എന്റെ സാന്നിധ്യംകൊണ്ട് സാധിക്കുമെങ്കില്‍ സന്തോഷം. അത്രമാത്രം. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുവാന്‍ ഞാനൊരു വിവാദ വ്യവസായിയല്ല. നമ്മുടെ സംസ്ഥാനത്ത് അമിതമായ സംസാരംകൊണ്ട്, അതുമൂലമുണ്ടായിട്ടുള്ള വിവാദങ്ങള്‍ക്കൊണ്ട് എത്രയെത്ര സംരംഭങ്ങള്‍ ഇല്ലാതായി. ആര്‍ക്കാണ് നേട്ടം? സാധാരണക്കാര്‍ക്ക് അവരുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടണം എന്ന ആഗ്രഹം മാത്രമേയുള്ളു. എന്തിനെയും നെഗറ്റീവായി കാണുന്ന എല്ലാം നാശത്തിനാണെന്ന് കാണുന്ന മനോവികാരം കളയാന്‍ എന്ന് നമ്മള്‍ തയ്യാറാവുന്നോ അന്ന് വിജയവും വികസനവും നമ്മളെ തേടിയെത്തും.

മലയാള സിനിമയില്‍ തിലകന്‍ ചേട്ടന്റെ പ്രശ്നവും തുടര്‍ന്ന് ചില സാംസ്കാരിക നായകരുടെ കടന്നുവരവുമൊക്കെയുണ്ടാവുന്നതിന് എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് വ്യവസായമന്ത്രി എളമരം കരീമും അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണനും എന്റെ സുഹൃത്ത് മുഖേന ഗുഡ് വില്‍ അമ്പാസഡറാവുന്ന കാര്യം സംസാരിച്ചിരുന്നു. സര്‍ക്കാരിന് ഖാദിയുടെ അംബാസഡറാണ് മോഹന്‍ലാലെന്ന് പ്രഖ്യാപിക്കാന്‍ പറ്റാത്ത വിധത്തില്‍ കാര്യങ്ങള്‍ എത്തിയത് പിന്നീടാണ്. കേരളത്തിലെ മിക്കവാറും വിവാദങ്ങളുടെ സ്വാഭാവം ഇതാണ്. പ്രത്യേകിച്ചാര്‍ക്കും വിവാദവ്യവസായംകൊണ്ട് ലാഭമുണ്ടാകുന്നില്ലെന്നു മാത്രമല്ല, ഏറെ നഷ്ടമുണ്ട് താനും.

സംസ്ഥാന സര്‍ക്കാര്‍, നാലാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവേളയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഈ സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ഗുണകരമാവുന്ന നിരവധി കാര്യങ്ങള്‍ ചെയ്തു, ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുമുണ്ട്. അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്ന സംസ്ഥാനസര്‍ക്കാരിനുള്ള എന്റെ എളിയ സമ്മാനമാണ് ഈ ഗുഡ് വില്‍ അംബാസഡര്‍ഷിപ്പ്. ഇതുവഴി ദുരിതമനുഭവിക്കുന്ന പരമ്പരാഗത ഉല്‍പ്പാദനമേഖലകളില്‍ ഉണര്‍വുണ്ടാക്കാന്‍ കഴിയുമെങ്കില്‍ അത് വലിയൊരു കാര്യമാണ്.

നമ്മള്‍ ജീവിക്കുന്ന നന്മനിറഞ്ഞ ഈ നാട് നാം ഉണ്ടാക്കിയെടുത്തതല്ല. ഈ ഐശ്വര്യവും സമാധാനവുമൊക്കെ നമ്മുടെ പ്രപിതാമഹര്‍ നമുക്കുവേണ്ടി കരുതിവച്ചതാണ്. നമുക്ക് ലഭിച്ചതെല്ലാം ഒട്ടും ചോര്‍ന്നുപോകാതെ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാനുള്ള ബാധ്യത നമുക്കുണ്ട്. കുറച്ചുകൂടി നല്ലൊരു ലോകം വരും തലമുറയ്ക്കായി പടുത്തുയര്‍ത്താന്‍ നമുക്കേവര്‍ക്കും ഒന്നായി മുന്നേറാം.

മോഹന്‍ലാല്‍ (തയ്യാറാക്കിയത് പ്രീജിത്ത് രാജ്)
deshabhimani 07062010

2 comments:

  1. കൈത്തറി- ഖാദി ഉല്‍പ്പന്നങ്ങളുടെ ഗുഡ്വില്‍ അംബാസഡര്‍ ആകണമെന്ന് സംസ്ഥാന ഗവമെന്റ് എന്നോട് അഭ്യര്‍ഥിച്ചപ്പോഴാണ് കൈത്തറി-ഖാദി മേഖലകളിലെ ഉല്‍പ്പാദകരുടെ ദയനീയമായ ജീവിത പരിസരത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ മനസിലാക്കുന്നത്. ഉല്‍പ്പാദനമുരടിപ്പിലൂടെ അവരുടെ ജീവിതം വഴിമുട്ടുന്നതും കൈത്തറി-ഖാദി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയില്ലാതെ കെട്ടിക്കിടക്കുന്നതും ആ മേഖലയിലെ കുടുംബങ്ങളുടെ ദീനതയുമൊക്കെ എനിക്ക് ബോധ്യപ്പെട്ടു. ഒരു അഭിനേതാവ് എന്നതിലുപരി ഞാന്‍ പച്ചമനുഷ്യനുമാണ്. ജീവിതത്തിന്റെ വിവിധഭാഗങ്ങള്‍ പകര്‍ന്നാടുമ്പോള്‍ പലപ്പോഴും അവയെ യാഥാര്‍ഥ്യബോധത്തോടെ അഭിമുഖീകരിക്കേണ്ട അവസ്ഥയും വന്നിട്ടുണ്ട്. ഞാന്‍ മനസിലാക്കുന്നത് കേരളത്തില്‍ രണ്ട് ലക്ഷത്തോളം കൈത്തറി-ഖാദി തൊഴിലാളികള്‍ ഉണ്ടെന്നാണ്. അവരുടെ ജീവിതത്തിന് ഞാന്‍ നിമിത്തം ചെറിയ രീതിയിലെങ്കിലും ഉന്നമനമുണ്ടാവുന്നെങ്കില്‍, വിശന്നു കരയുന്ന ഒരു കുഞ്ഞിന്റെ കരച്ചിലെങ്കിലും എന്റെ സഹകരണത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ കാര്യംതന്നെയാണ്. കൂടാതെ നമ്മുടെ രാജ്യത്തിന്റെ ഭൂതകാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ചര്‍ക്കയുടെയും തറികളുടെയും സഹന സമരങ്ങളുടെയും ഉജ്വലങ്ങളായ ഏടുകള്‍ കാണാന്‍ സാധിക്കും. അവയെ സംരക്ഷിക്കുക, അര്‍ഥപൂര്‍ണമായി പിന്തുടരാന്‍ ശ്രമിക്കുക എന്നതൊക്കെ നമ്മുടെ കടമതന്നെയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പരമ്പരാഗത ഉല്‍പ്പാദനമേഖലയില്‍ പ്രമുഖങ്ങളാണ് കൈത്തറി, ഖാദി തുടങ്ങിയവ. അവിടെ ഉല്‍പ്പാദനവര്‍ധനയുണ്ടാകുമ്പോള്‍ സംസ്ഥാനത്ത് എല്ലാവര്‍ക്കും അനുഭവിക്കാന്‍കഴിയുന്ന ഒരു വികസന കാലാവസ്ഥ ഉണ്ടാവും. അതും എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. നമ്മുടെ മണ്ണും മലയാളവും സംസ്കാരവും എന്നും എവിടെയായാലും നമ്മോടൊപ്പം ഉണ്ടല്ലോ. കൈത്തറി-ഖാദി മേഖലയുടെ ഗുഡ് വില്‍ അംബാസഡറാവാനുള്ള സര്‍ക്കാരിന്റെ അഭ്യര്‍ഥന സന്തോഷപൂര്‍വം ഞാന്‍ അംഗീകരിക്കുന്നു. അത് എന്നില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടാക്കുന്നു.

    ReplyDelete
  2. ഈ നല്ല കാര്യം ചെയ്തതിന് അഭനന്ദിക്കപ്പെടേണ്ടതാണ്.തിലകന്‍ ചേട്ടനേയും കഴിവുള്ള മററ് പലരേയും ജീവിക്കാന്‍ അനുവദിക്കാത്തതിനും മലയാളസിനിമയെ നശിപ്പിച്ച് നാറാണക്കല്ല് വരുത്തിയതിനും പലരേയും ആത്മഹത്യ ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയതിനും അണ്ണനോട് തല്ക്കാലം ക്ഷമിക്കാം.(തിലകന്‍ ചേട്ടന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഇത്തിരി ഉത്സാഹക്കുറവുള്ളതിന്റെ ഗുട്ടന്‍സ് പിടികിട്ടിക്കാണുമല്ലോ)

    ReplyDelete