Saturday, November 30, 2013

10-ാം വര്‍ഷവും ചൈനയില്‍ ഭക്ഷ്യധാന്യോല്‍പ്പാദനം വര്‍ധിച്ചു

ബീജിങ്: തുടര്‍ച്ചയായ പത്താംവര്‍ഷവും ചൈനയുടെ ഭക്ഷ്യധാന്യോല്‍പ്പാദനം വര്‍ധിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 2.1 ശതമാനം വര്‍ധിച്ച് 60.194 കോടി ടണ്ണാണ് ഇത്തവണ ചൈനയുടെ മൊത്തം ധാന്യോല്‍പ്പാദനം. 11.195 കോടി ഹെക്ടറിലാണ് ഇത്തവണ ധാന്യക്കൃഷി നടന്നതെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൃഷിഭൂമിയുടെ വിസ്തൃതി 0.67 ശതമാനം വര്‍ധിച്ചു. ഹെക്ടറില്‍ 5377 കിലോയാണ് ഈവര്‍ഷത്തെ ശരാശരി ഉല്‍പ്പാദനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1.4 ശതമാനം വര്‍ധന.

കൃഷിക്കുള്ള സര്‍ക്കാരിന്റെ നയപരമായ പിന്തുണയും സഹായവുമാണ് ഈ നേട്ടത്തിനു കാരണമെന്ന് എന്‍ബിഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹുയാങ് ജിയകായ് പറഞ്ഞു. കാര്‍ഷിക സബ്സിഡികള്‍ കൂടുതല്‍ വ്യപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നെല്ലിന്റെയും ഗോതമ്പിന്റെയും കുറഞ്ഞ താങ്ങുവില ഉയര്‍ത്തുകയുംചെയ്തു. 2006 മുതല്‍ കാര്‍ഷികവിളകള്‍ക്ക് ചൈന മിനിമം വില ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നു. ഇതുകാരണം വിലയിടിവെന്ന ദുരന്തം കര്‍ഷകരെ ബാധിക്കാറില്ല. നിശ്ചയിച്ചിരിക്കുന്ന വിലയില്‍നിന്ന് കമ്പോളവില താഴ്ന്നാല്‍ സര്‍ക്കാര്‍ സംഭരണിയിലേക്ക് നെല്ലും ഗോതമ്പും നേരിട്ടു സ്വീകരിക്കും. ഗ്രാമീണമേഖലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി കര്‍ഷകസംഘങ്ങള്‍ക്ക് വിട്ടുകൊടുത്തും കൂടുതല്‍ സബ്സിഡി നല്‍കിയുമാണ് സര്‍ക്കാര്‍ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത്.

deshabhimani

No comments:

Post a Comment