Saturday, November 30, 2013

പൊലീസ് അതിക്രമങ്ങളെ ചെറുത്ത് ഇവര്‍

സിപിഐ എമ്മിനെതിരെയുള്ള പൊലീസ് അടിച്ചമര്‍ത്തലുകളുടെ തീവ്രത സംസ്ഥാന പ്ലീനത്തിലെ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ടില്‍ വായിച്ചെടുക്കാം. പ്ലീനത്തില്‍ പങ്കെടുത്ത 396 പ്രതിനിധികളില്‍ കേസില്‍പ്പെടാത്തവര്‍ 31 പേര്‍ മാത്രം. യുഡിഎഫ് ഭരണത്തില്‍ സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിന്റെ ഏറ്റവും പ്രധാന തെളിവാകുകയാണ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ക്രെഡന്‍ഷ്യല്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്.

ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയെന്ന സവിശേഷതയുള്ള എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷിനെതിരെ തന്നെയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കേസ്, വിദ്യാര്‍ഥി സമരങ്ങളെ രക്തപങ്കിലമാക്കാനുള്ള പൊലീസിന്റെ തീരുമാനത്തിന്റെ പ്രതിഫലനമെന്നപോലെ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളിക്കെതിരെ 50 കേസും തൃശൂരിലെ പി കെ ഷാജനെതിരെ 42 കേസും നിലവിലുണ്ട്. എക്കാലവും പൊലീസിന്റെയും ഗുണ്ടകളുടെയും മര്‍ദനത്തെ അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ടി ജനപിന്തുണ ആര്‍ജിച്ചതെന്നും റിപ്പോര്‍ട് വ്യക്തമാക്കുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പൊലീസ്-ഗുണ്ടാ മര്‍ദനമേറ്റ അനുഭവവുമായി 253 പേര്‍ പ്ലീനത്തില്‍ പങ്കെടുത്തു. പ്രതിനിധികളില്‍ 255 പേരും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കല്‍ത്തുറുങ്കില്‍ കിടന്നവര്‍. ഏറ്റവും കൂടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിച്ചത് എം എം ലോറന്‍സ്, അഞ്ചു വര്‍ഷവും പത്തു മാസവും. തൊട്ടുപിന്നില്‍ വി എസ് അച്യുതാനന്ദന്‍, അഞ്ച് വര്‍ഷവും ആറു മാസവും. അഞ്ചുവര്‍ഷവും രണ്ടു മാസവും ജയിലില്‍ കിടന്ന കൊല്ലത്തെ ജോസുകുട്ടിയാണ് മൂന്നാമത്. മു

തിര്‍ന്ന നേതാക്കളില്‍ ഭൂരിഭാഗവും ഒളിവുജീവിതം നയിച്ചവരാണ്. മൊത്തം 97 പ്രതിനിധികള്‍ ഒളവില്‍ കഴിഞ്ഞിട്ടുണ്ട്. ഇവരില്‍ ഏറ്റവും മുമ്പന്‍ പി കെ ചന്ദ്രാനന്ദന്‍. 89കാരനായ പി കെ സി പന്ത്രണ്ടര വര്‍ഷമാണ് ഒളിവില്‍ കഴിഞ്ഞത്. പ്രതിനിധികളുടെ പ്രായത്തിന്റെ കാര്യത്തില്‍ തൊണ്ണൂറുകാരനായ വി എസ്സിന് പിന്നില്‍ രണ്ടാമനാണ് അദ്ദേഹം. വി എസ് മൂന്നര വര്‍ഷം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

സ്വാതന്ത്ര്യപൂര്‍വകാലത്ത് പാര്‍ടിയില്‍ അംഗമായ മൂന്നുപേര്‍ പ്ലീനത്തില്‍ പങ്കെടുത്തു. 1947ല്‍ അംഗത്വം നേടിയ വി എസ്സും 1941ല്‍ അംഗമായ പി കെ സിയും 1946ല്‍ അംഗമായ എം എം ലോറന്‍സും. 1947-63 കാലത്ത് അംഗത്വം നേടിയ 28 പേര്‍ പ്രതിനിധികളിലുണ്ട്.

1977-2002 കാലത്ത് പാര്‍ടി അംഗങ്ങളായവരാണ് പ്രതിനിധികളില്‍ കൂടുതല്‍, 195 പേര്‍. 1964-76 കാലത്ത് ചേര്‍ന്നവര്‍ 156 പേരും തൊഴിലാളിവര്‍ഗത്തില്‍ ജനിച്ച 115 പേരും കര്‍ഷകത്തൊഴിലാളിവിഭാഗത്തില്‍പ്പെട്ട 39 പേരും ദരിദ്രകൃഷിക്കാരില്‍പ്പെട്ട 77 പേരും ഇടത്തരം കൃഷിക്കാരില്‍പ്പെട്ട 97പേരും ധനികകൃഷിക്കാരില്‍പ്പെട്ട അഞ്ചുപേരും ഇടത്തരം വിഭാഗത്തില്‍പ്പെട്ട 60 പേരും ഭൂപ്രഭുവിഭാഗത്തില്‍പ്പെട്ട രണ്ടുപേരും ബൂര്‍ഷ്വാവിഭാഗത്തില്‍പ്പെട്ട ഒരാളും പ്രതിനിധികളില്‍ ഉള്‍പ്പെടുന്നു. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള 21 പേരുള്ളപ്പോള്‍ 116 ബിരുദധാരികളും 52 ബിരുദാനന്തരബിരുദധാരികളുമാണ് പ്രതിനിധികളിലുള്ളത്.
(എന്‍ എസ് സജിത്)

deshabhimani

No comments:

Post a Comment