Saturday, November 30, 2013

ആധാര്‍ നിര്‍ബന്ധമാക്കരുത്: സിപിഐ എം

വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പ്ലീനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഒരുവിധ നിയമത്തിന്റെയും പിന്‍ബലം ആധാറിനില്ല. യുഐഡി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ഈ ബില്ലിലെ വ്യവസ്ഥകള്‍ നിരാകരിക്കുന്നതാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

ഗ്യാസ് സബ്സിഡിക്ക് ആധാര്‍-ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കയാണ്. അതിന് സമയപരിധിയും നിശ്ചയിച്ചു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനത്തിന് മാത്രമാണ് ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിച്ചത്. 52 കോടി പേര്‍ എന്‍റോള്‍ ചെയ്തതായി അവകാശപ്പെടുന്നുണ്ടെങ്കിലും മുഴുവനാളുകള്‍ക്കും കാര്‍ഡ് ലഭിച്ചിട്ടില്ല. ബാക്കിയുള്ളവരുടെ നിലയും അനിശ്ചിതത്വത്തിലാണ്. ഈ ഘട്ടത്തില്‍ സബ്സിഡി, പെന്‍ഷന്‍, ക്ഷേമപദ്ധതി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് ന്യായീകരിക്കാനാവില്ല.

ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. സീറോ ബാലന്‍സ് അക്കൗണ്ടിനുപകരം പല ബാങ്കുകളും 500, 1000 രൂപ വരെ നിക്ഷേപം വാങ്ങിയാണ് എസ്ബി അക്കൗണ്ട് തുടങ്ങുന്നത്. സംസ്ഥാനത്തെ ക്ഷേമനിധി അംഗങ്ങളെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ തീരുമാനം ഏറെ വിഷമത്തിലാക്കി. കൈത്തൊഴിലാളി-വിദഗ്ധ തൊഴിലാളി ക്ഷേമനിധി, തയ്യല്‍ തൊഴിലാളി ക്ഷേമനിധി, ബാര്‍ബര്‍, അലക്ക്, വീട്ടുവേല, ഈറ്റ, പനമ്പ് തുടങ്ങിയ ചെറിയ ക്ഷേമപദ്ധതികള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചിട്ടില്ല. ഇവര്‍ക്കും പുതിയ വ്യവസ്ഥ ബാധകമാക്കിയിരിക്കയാണ്. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ക്ഷേമനിധി സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്റ് എന്നിവയും ആധാറുമായി ബന്ധപ്പെടുത്തും.

2014 ആഗസ്ത് മുതല്‍ റേഷന്‍ സബ്സിഡിയും ആധാര്‍ അക്കൗണ്ടിലൂടെയാവും എന്നും സര്‍ക്കാര്‍ പറയുന്നു. ആധാറിനെ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഒരു കാരണവശാലും അംഗീകരിക്കാനാവുന്നതല്ല. സബ്സിഡികള്‍ ഒഴിവാക്കി, എല്ലാം കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുക എന്ന നയത്തിന്റെ ഫലമായിട്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പ്രത്യാഘാതമാണിത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്നതാണ് ഈ നയങ്ങള്‍. ഇത്തരം നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എല്ലാവിഭാഗം ജനങ്ങളോടും പ്ലീനം അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment