Thursday, November 28, 2013

ആധാര്‍ നിര്‍ബന്ധമാക്കുന്ന ബില്‍ ശീതകാല സമ്മേളനത്തില്‍

നിയമനിര്‍മാണം കൂടാതെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും സബ്സിഡി എല്‍പിജി വിതരണത്തെ ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്താനുള്ള നീക്കവുമായി പെട്രോളിയംമന്ത്രാലയം മുന്നോട്ട്. സബ്സിഡി പണം 2014 ഫെബ്രുവരി ഒന്നുമുതല്‍ ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്തിയുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയംമന്ത്രാലയം നല്‍കുന്ന നിര്‍ദേശം.

ആധാര്‍ നിയമനിര്‍മാണം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പെട്രോളിയംമന്ത്രാലയം നടപടികളുമായി നീങ്ങുന്നത്. "നാഷണല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ" ബില്ലാണ് ആധാറിനെ നിയമവിധേയമാക്കാനായി കേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിച്ച ബില്‍ ഭേദഗതികളോടെ രാജ്യസഭയിലാണ് ഇനി അവതരിപ്പിക്കേണ്ടത്. ശീതകാല സമ്മേളനത്തില്‍ത്തന്നെ ബില്‍ കൊണ്ടുവരുമെന്ന് ആസൂത്രണ കമീഷന്‍ നേരത്തെ അറിയിച്ചിരുന്നു.

നിയമം കൊണ്ടുവരുന്നതിനുമുമ്പുതന്നെ പല പൊതുസേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും ശ്രമിച്ചതാണ് ഇപ്പോള്‍ കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. ആധാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കയാണ്. നിയമനിര്‍മാണം കൂടാതെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

എല്‍പിജി സബ്സിഡിയെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. പെട്രോളിയംമന്ത്രാലയം നടപടികളുമായി മുന്നോട്ടുപോയതോടെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തുകയായിരുന്നു. കേരളത്തിലെ രണ്ടു ജില്ലകളുള്‍പ്പെടെ രാജ്യത്തെ 18 ജില്ലകളില്‍ കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പായിട്ടുണ്ട്.

deshabhimani

No comments:

Post a Comment