Saturday, November 30, 2013

ക്ലിഫ് ഹൗസ് ഉപരോധം വിജയിപ്പിക്കുക

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധം വന്‍വിജയമാക്കണമെന്ന് സിപിഐ എം പ്ലീനം ആഹ്വാനം ചെയ്തു

. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഉത്തമദൃഷ്ടാന്തമാണ് സോളാര്‍ തട്ടിപ്പ്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഒട്ടനവധി യുഡിഎഫ് നേതാക്കളും ആരോപണവിധേയരായി ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടിലാണ്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന കരിങ്കൊടി പ്രതിഷേധം ക്ലിഫ് ഹൗസ് ഉപരോധത്തോടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. സംസ്ഥാന ഖജനാവിന് ഒരു നഷ്ടവും സൃഷ്ടിക്കാത്ത ഏതാനും കോടി രൂപയുടെ ഒരു തട്ടിപ്പ് എന്നു പറഞ്ഞ് ഈ അഴിമതിയെ നിസ്സാരവല്‍ക്കരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

സര്‍ക്കാരിന്റെ ഒരു അംഗീകൃത സ്കീമിന്റെ മറവിലാണ് ജനങ്ങളെ കൊള്ളയടിക്കുന്നതിന് പരിപാടിയിട്ടത്. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തു. മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും തട്ടിപ്പുസംഘവുമായി അടുത്ത ബന്ധത്തിലായിരുന്നു. മുഖ്യപ്രതികളായ സരിതയും ബിജുവും ഒരു ഡസനിലേറെ കേസുകളില്‍ പ്രതികളായിരുന്നു. ബിജുവാകട്ടെ സ്വന്തം ഭഭാര്യയെ വധിച്ച കേസിലും പ്രതിയാണ്. ഇങ്ങനെയുള്ളൊരു തട്ടിപ്പുസംഘം മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല, മറ്റു ഭഭരണതലങ്ങളിലും പിടിമുറുക്കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ടീം സോളാറിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫയാസിന്റെ കോള്‍ ലിസ്റ്റുകള്‍കൂടി പുറത്തുവന്നതോടെ തട്ടിപ്പുകാരുമായി ഇടപഴകാത്ത ഒരാള്‍പോലും ആ ഓഫീസിലില്ല എന്ന സ്ഥിതിയാണ്. എന്നാല്‍, ഈ ബന്ധങ്ങള്‍ മറച്ചുവയ്ക്കാനായിരുന്നു മുഖ്യമന്ത്രി തുടര്‍ച്ചയായി ശ്രമിച്ചത്.

പ്രതിപക്ഷ പ്രക്ഷോഭത്തിന്റെയും മാധ്യമ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലുമാണ് തന്റെ വിശ്വസ്തര്‍ക്കു നേരെ ഗത്യന്തരമില്ലാതെ ചില നടപടികള്‍ എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്. മുഖ്യമന്ത്രിക്കെതിരെ ഏറ്റവും വലിയ തെളിവ് 164-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ ശ്രീധരന്‍നായര്‍ നല്‍കിയ മൊഴിയാണ്. സരിതയുമൊത്ത് ഓഫീസില്‍വച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്നും മുഖ്യമന്ത്രി ടീം സോളാറിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതിന് പ്രോത്സാഹിപ്പിച്ചുവെന്നും ശ്രീധരന്‍നായര്‍ പറഞ്ഞതിനെ മുഖ്യമന്ത്രി നിഷേധിച്ചു. പക്ഷേ, ഇത്തരമൊരു കൂടിക്കാഴ്ച നടന്നു എന്നതിനുള്ള ഒട്ടനവധി സാഹചര്യ തെളിവുകള്‍ ഉണ്ട്.

മൂന്നാംതവണയാണ് ഉമ്മന്‍ചാണ്ടിയെ അഴിമതിയുടെ പേരില്‍ പൊലീസ് ചോദ്യം ചെയ്യുന്നത്. പാമോയില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അവസാനം ഫലവത്തായത് സ്വന്തം വിജിലന്‍സ് കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ്. ടൈറ്റാനിയം കേസില്‍ പ്രതികൂല പരാമര്‍ശം നടത്തിയ വിജിലന്‍സ് ജഡ്ജിയെ ഭഭീഷണിപ്പെടുത്തിയും അപഹസിച്ചും കോടതി മാറ്റി. ഇപ്പോള്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലന്‍സിനെക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.

ഇതേ അടവാണ് സോളാര്‍ തട്ടിപ്പിലും സ്വീകരിച്ചത്. ജുഡീഷ്യറിയെപ്പോലും എങ്ങനെയാണ് കേസ് അട്ടിമറിക്കാന്‍ ഉപയോഗപ്പെടുത്തുന്നത് എന്ന് സരിതയുടെ മൊഴി രേഖപ്പെടുത്താതെ മൊഴിമാറ്റാന്‍ സന്ദര്‍ഭമൊരുക്കിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ പ്രവര്‍ത്തിയിലൂടെ തെളിഞ്ഞു. സരിതയാവട്ടെ തന്നെ ലൈംഗികമായി പീഡിപ്പിച്ച മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തും എന്ന ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി കേസുകള്‍ ഓരോന്നായി ഇല്ലാതാക്കുകയാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിനെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഫീസില്‍നിന്ന് ഒഴിവാക്കിയെങ്കിലും കേസ്സെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍, ഇപ്പോള്‍ അയാള്‍ 400 കോടിയുടെ ഭഭൂമി തട്ടിപ്പിന്റെ സൂത്രധാരനാണെന്ന് തെളിഞ്ഞു. സലിംരാജിന്റെ തീവ്രവാദ ബന്ധങ്ങളും ഗുണ്ടാബന്ധങ്ങളും പുറത്തുവന്നിരിക്കുന്നു. കള്ളക്കടത്തുകാരന്‍ ഫയാസും മുഖ്യമന്ത്രിയുമായുള്ള സൗഹൃദബന്ധങ്ങളും വെളിപ്പെട്ടു. കേരള ചരിത്രത്തില്‍ ഇതുപോലൊരു അവസ്ഥാവിശേഷം ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല. സത്യസന്ധമായ അന്വേഷണത്തിലൂടെ ഈ തട്ടിപ്പ് പരമ്പരകളുടെ സത്യം പുറത്തുകൊണ്ടുവരാനായി മുഖ്യമന്ത്രി സ്ഥാനംഒഴിയണമെന്ന ആവശ്യം എല്‍ഡിഎഫ് ഉയര്‍ത്തി. ഇതിനായി നിയമസഭഭ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി എല്ലാ ജില്ലകളിലും രാപ്പകല്‍ സമരം നടന്നു.

ഈ സമരവേലിയേറ്റത്തിലെ ഏറ്റവും ഉജ്വലമായ മുഹൂര്‍ത്തമായിരുന്നു സെക്രട്ടേറിയറ്റ് ഉപരോധം. ഒരുലക്ഷത്തോളം സമരവളണ്ടിയര്‍മാര്‍ എല്ലാ നിരോധനങ്ങളേയും പൊലീസ് ഭഭീഷണിയേയും അവഗണിച്ച് വിസ്മയകരമായ അച്ചടക്കത്തോടെ അണിനിരന്നപ്പോള്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി പ്രക്ഷോഭഭ പ്രചാരണം തുടരാനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. ഈ കൊടിയ വഞ്ചനയ്ക്കെതിരായി പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് തീരുമാനം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധവും ക്ലിഫ് ഹൗസ് ഉപരോധവും വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ സമ്മേളനം ജനങ്ങളോട് ആഹ്വാനം ചെയ്തു.

കേന്ദ്ര അവഗണനയ്ക്കെതിരെ സമരമുന്നണി കെട്ടിപ്പടുക്കുക

പാലക്കാട്: കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനും അവഗണനയ്ക്കും എതിരായും സംസ്ഥാനത്തിന് നീതി ലഭിക്കുന്നതിനും വേണ്ടി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്തു.

രണ്ടാം യുപിഎ സര്‍ക്കാര്‍ സംസ്ഥാനത്തോട് കടുത്ത വിവേചനം കാണിക്കുകയാണ്. കേരളം കൈവരിച്ച സാമൂഹ്യക്ഷേമ നേട്ടങ്ങളുടെ പേരില്‍ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കണമെന്ന രഘുറാം രാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനാവില്ല. ഒരു സംസ്ഥാനത്തിന്റെ സാമൂഹിക വികസന സൂചിക അതിന് അര്‍ഹമായ വിവങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള മാനദണ്ഡമായിക്കൂടാ. സാമൂഹിക വികസന നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് ഈ മേഖലയില്‍ വന്‍തോതില്‍ പൊതുനിക്ഷേപം തുടര്‍ന്നും നടത്തേണ്ടതുണ്ട് എന്ന വസ്തുത രഘുറാം രാജന്‍ കമ്മിറ്റി കണക്കിലെടുക്കുന്നില്ല.

ഈ വികലമായ ശുപാര്‍ശ അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടും പ്രതിഷേധാര്‍ഹമാണ്. കേരളം മൂന്നു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നതാണ് പാലക്കാട് കോച്ച് ഫാക്ടറി. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയും കേന്ദ്രത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണ നല്‍കിയപ്പോഴാണ് കോച്ച് ഫാക്ടറി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010-ല്‍ത്തന്നെഭഭൂമി ഏറ്റെടുത്ത് റെയില്‍വേക്ക് നല്‍കി. 2012 ഫെബ്രുവരിയില്‍ പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്കിട്ട് തറക്കല്ലിടല്‍ നടത്തിയെങ്കിലും പദ്ധതി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പൊതു-സ്വകാര്യ പങ്കാളിത്തപ്രകാരം ഇതുവരെ സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ &ഹറൂൗീ;സെയില്‍ പദ്ധതിയില്‍ 74 ശതമാനം വരെ ഓഹരി പങ്കാളിത്തം വഹിക്കാന്‍ തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചിട്ടും സ്വീകരിക്കാന്‍ തയ്യാറാകാത്ത റെയില്‍വേ നിലപാട് ദുരൂഹമാണ്. 12-ാം പദ്ധതിയില്‍ കേരളത്തിന് ഐഐടി അനുവദിക്കുമെന്നത് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആസൂത്രണകമീഷന്‍ അംഗീകരിച്ച 12-ാം പദ്ധതി രേഖയില്‍ കേരളത്തിന് ഐഐടി ഇല്ല. മാത്രമല്ല

13-ാം പദ്ധതിയിലും ഐഐടി ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികളൊന്നുമില്ല. വിഴിഞ്ഞം തുറമുഖപദ്ധതി അനന്തമായി വൈകിപ്പിക്കുന്നു. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച റെയില്‍വേ മെഡിക്കല്‍ കോളേജ്, ബോട്ട്ലിങ് പ്ലാന്റ്, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നീ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധാരാളം കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈ മൂലം കഴിഞ്ഞിരുന്നു. ബ്രഹ്മോസ്, പാലക്കാട് ഭെമല്‍, തിരുവനന്തപുരം ഐഎസ്ഇആര്‍, കേന്ദ്ര സര്‍വകലാശാല എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.

കേന്ദ്രത്തിലും കേരളത്തിലും ഒരേ പാര്‍ടി ഭരിച്ചാല്‍ വികസനത്തില്‍ കുതിപ്പുണ്ടാകുമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇവിടെ വ്യക്തമാകുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് എട്ട് മന്ത്രിമാരുടെ റെക്കോര്‍ഡ് പ്രാതിനിധ്യമുണ്ടായിട്ടും ഒരേ പാര്‍ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുകയും ചെയ്യുമ്പോഴാണ് ഈ അവഗണനയും വിവേചനവും.

deshabhimani

No comments:

Post a Comment