Saturday, November 30, 2013

വിവാദങ്ങള്‍ പാര്‍ടിയേയും പത്രത്തേയും തകര്‍ക്കാന്‍: പിണറായി

പെരുമ്പാവൂര്‍: സിപിഐ എമ്മിന്റെയും ദേശാഭിമാനിയുടേയും തകര്‍ച്ച ലക്ഷ്യവിടുന്നവരാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ പി ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. പാര്‍ടിയുടെ പ്ലീനം നടക്കുമ്പോള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കണമെന്ന് കരുതി നടക്കുന്നവരാണ് ഇതിന് പിന്നില്‍.

ദേശാഭിമാനിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണല്ലോ രണ്ടുദിവസമായി നടക്കുന്നത് അതിനെ കുറിച്ച് പലരും സംസാരിച്ചു. ഇപ്പോഴും സംസാരിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ദേശാഭിമാനി സിപിഐ എമ്മിന്റെ മുഖപത്രമാണെങ്കിലും പാര്‍ടി ഫണ്ട് നല്‍കിയല്ല പത്രം നടത്തികൊണ്ടുപോകുന്നത്. ദേശാഭിമാനി തന്നെ ഫണ്ട് കണ്ടെത്തുകയാണ് ചെയ്യുന്നത്. മറ്റ് ഏതൊരു പത്രവുംപോലെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിച്ചും പരസ്യങ്ങള്‍ സ്വീകരിച്ചുമാണ് നടത്തുന്നത്. മറ്റ് എതൊരു അച്ചടി മാധ്യമമായാലും ദൃശ്യമാധ്യമമായാലും പരസ്യവിഭാഗമുള്ളതുപോലെ ദേശാഭിമാനിയിലും പരസ്യവിഭാഗമാണ് പരസ്യം ശേഖരിക്കുന്നത്. അതുപോലെ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും പ്രത്യേക വിഭാഗമുണ്ട്. അവ ഏറെക്കുറെ സ്വയം പര്യാപ്തവും ആണ്. മുഖപത്രമാണെങ്കിലും വാര്‍ത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിച്ചശേഷം എന്തെങ്കിലും അഭിപ്രായങ്ങളുണ്ടെങ്കില്‍ അത് ദേശാഭിമാനിയുടെ ചുമതലക്കാരെ അറിയിക്കുകയും ചെയ്യാറുണ്ട്. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തിതന്നെയാണ് പോകറുള്ളത്. ഇപ്പോള്‍ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെങ്കില്‍ അത് പരിശോധിക്കുകതന്നെ ചെയ്യും.

വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത് ദേശാഭിമാനിയോ പാര്‍ടിയോ നന്നാകണമെന്ന താല്‍പര്യപ്രകാരമല്ല എന്നത് കാണണം. ഇതും ഉയര്‍ത്തികൊണ്ടുവന്നത് വലതുപക്ഷ മാധ്യമങ്ങളാണ്. പ്ലീനത്തിനിടയില്‍ വിവാദങ്ങളുണ്ടാക്കാന്‍ പല ശ്രമങ്ങളും നോക്കി . എന്നാല്‍ ഏകശിലപോലെ പാര്‍ടി മുന്നോട്ടുപോയപ്പോള്‍ ഒന്നും നടന്നില്ല. അവര്‍ക്കത് സഹിച്ചില്ല. എന്തെങ്കിലും കൊണ്ടുവരണമല്ലോ എന്ന് ചിന്തിക്കുകയാണ്. ജനങ്ങളുടെ ശ്രദ്ധ പ്ലീനത്തില്‍നിന്ന് മാറ്റണമല്ലോ. മൂന്ന് നാല് മാസം മുമ്പാണ് ഒരുവിദ്വാന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയത്. ഒരു മാധ്യമവും അതിന് പ്രാധാന്യം നല്‍കിയില്ല. അത്രക്ക് വിശുദ്ധനാണ് വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍ ആ സംഭവത്തെ പാര്‍ടി പ്ലീനം തന്നെ നടക്കുന്ന ദിവസം ഉപയോഗിക്കുകയാണ് ചെയ്ത്ത് . അഞ്ച് കോടി രൂപ ഒരു ചാക്കില്‍ കെട്ടി മസ്ക്കറ്റ് ഹോട്ടലില്‍നിന്ന് കൊണ്ടുപോയി കാറിന്റെ ഡിക്കിയില്‍ അടുക്കി എന്നാണ് പറയുന്നത്. ഇതെല്ലാം കേരളത്തിലെ സാമാന്യബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമോ.

ദേശാഭിമാനിയില്‍ പരസ്യം നല്‍കിയ രാധാകൃഷ്ണന്‍ തന്നെ അതേ കുറിച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. നല്ല പ്രചാരണം കിട്ടാനാണ് അന്ന് തന്നെ പരസ്യം കൊടുത്തതെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ അത്ര കടന്ന് ചിന്തിക്കാന്‍ ദേശാഭിമാനിയിലെ ബന്ധപ്പെട്ട സഖാക്കള്‍ക്ക് കഴിഞ്ഞോ എന്നത് മറ്റൊരു കാര്യം. മനോരമക്കും മാതൃഭൂമിക്കും വീക്ഷണത്തിനും എല്ലാം രാധാകൃഷ്ണന്‍ ഇത്തരത്തില്‍ പരസ്യം നല്‍കാറുണ്ട്.

വന്‍ വിജയമായ സിപിഐ എം പ്ലീനം ജനങ്ങളില്‍നിന്ന് ഫണ്ട് പിരിച്ചാണ് നടത്തിയത്. അതേ കുറിച്ച് എന്തെങ്കിലും ചെറിയ ആക്ഷേപം ഉന്നയിക്കാനുണ്ടോ? അതില്‍ കൂടുതല്‍ പങ്കും പാര്‍ട്ടി അംഗങ്ങള്‍ തന്നെ നല്‍കിയതാണ്. പാര്‍ടി അനുഭാവികളില്‍നിന്നും നാട്ടുകാരില്‍നിന്നും വീടുവീടാന്തരം കയറി ഇറങ്ങി 25 രൂപ വീതം പിരിച്ചെടുക്കുകയാണുണ്ടായത്. ആ ദൗത്യം സിപിഐ എമ്മിനുമാത്രമെ ഏറ്റെടുക്കാനാകൂ എന്നതാണത്. കമ്മ്യൂണിറ്റ്കാരല്ലാത്തവര്‍ പോലും പ്ലീനത്തെ അനുമോദിച്ചിരിക്കുന്നു. എന്നാല്‍ അതൊന്നും കാണാന്‍ ഇന്നാട്ടിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്തേ അതിനുനേരെ അവര്‍ തങ്ങളുടെ കണ്ണുകള്‍ അടച്ചുകെട്ടിയിരുന്നത്. അതേകുറിച്ച് നല്ലതെന്തെങ്കിലും പറഞ്ഞുവോ. അപ്പോള്‍ സിപിഐ എം ശക്തിപ്പെടലല്ല. തകരുകയാണ് അവരുടെ ലക്ഷ്യം. ഇടതുപക്ഷത്തെ തകര്‍ക്കലാണ് ലക്ഷ്യം. അതിന്റെ ഭാഗമായി അവര്‍ നടത്തുന്ന വിവാദങ്ങള്‍, നീക്കങ്ങള്‍, മുന്‍കൈകള്‍ തിരിച്ചറിയപ്പെടണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ പി ജിയുടെ പങ്ക് നിസ്തുലം: പിണറായി

പെരുമ്പാവൂര്‍: ദേശാഭിമാനി പത്രത്തിന്റെ വളര്‍ച്ചയില്‍ പി ഗോവിന്ദപിള്ളയുടെ പങ്ക് നിസ്തുലമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ പി ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ എക്കാലവും സന്നദ്ധനായി അദ്ദേഹം രംഗത്തിറങ്ങിയിട്ടുണ്ട്. ദേശാഭിമാനിയുടെ പത്രാധിപരായിരുന്ന പി ജി പത്രപ്രവര്‍ത്തനരംഗത്തെ കുലപതിയും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാലക്കാട്ട് പാര്‍ടിപ്ലീനം നടന്നത് സമൂഹത്തിനാകെ പുതിയൊരു സന്ദേശമാണ് പകര്‍ന്നുനല്‍കിയത്. പുതിയ ജനവിഭാഗങ്ങളെ പാര്‍ടിയിലേക്ക് ആകര്‍ഷിക്കാന്‍ പ്ലീനത്തിനാകും. ആഗോള ധനമൂലധനത്തിന്റെ ഒഴുക്കില്‍ സമൂഹത്തില്‍ പല ജീര്‍ണതകളും സംഭവിക്കും. ഈ ജീര്‍ണതയില്‍നിന്നു പാര്‍ടിയെയും പ്രവര്‍ത്തകരെയും മോചിപ്പിക്കുന്നതിനുള്ള സംഘടനാ ശുദ്ധീകരണ പരിപാടിയായിരുന്നു പ്ലീനമെന്നും പിണറായി പറഞ്ഞു. സസ്യമാര്‍ക്കറ്റ് ജങ്ഷനില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി ശശീന്ദ്രന്‍ അധ്യക്ഷനായി. ലാവ്ലിന്‍ കേസില്‍ കുറ്റവിമുക്തനായശേഷം ആദ്യമായി ജില്ലയിലെത്തിയ പിണറായിക്ക് ഉജ്വല വരവേല്‍പ്പും സംഘാടകസമിതി നല്‍കി. പി ആര്‍ ശിവന്‍ സാംസ്കാരികപഠനകേന്ദ്രം തയ്യാറാക്കിയ സാംസ്കാരിക പതിപ്പ് പിണറായി പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം പെരുമ്പാവൂര്‍ മേഖലാകമ്മിറ്റി അംഗം ജോസഫ് ഓടയ്ക്കാലി രചിച്ച "റോസന്ന" എന്ന നോവലിന്റെ പ്രകാശനം സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി നിര്‍വഹിച്ചു. സാജുപോള്‍ എംഎല്‍എ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എന്‍ സി മോഹനന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം സി എന്‍ മോഹനന്‍, ജില്ലാകമ്മിറ്റി അംഗം പി കെ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment