Tuesday, September 3, 2013

സരിത മൊഴി തയ്യാറാക്കിയത് പൊലീസ് കസ്റ്റഡിയിലെന്ന് രേഖ

സോളാര്‍ വിവാദ കേസില്‍ അറസ്റ്റിലായ സരിത രഹസ്യ മൊഴി തയ്യാറാക്കിയത് പൊലീസുകാരുടെ സാന്നിധ്യത്തിലെന്ന് വിവരാവകാശ രേഖ. 21 പേജുള്ള ഈ മൊഴിയാണ് പിന്നീട് അട്ടക്കുളങ്ങര ജയിലില്‍ നാലുപേജ് പരാതിയായി മാറിയത്. പത്തനംതിട്ട ജയില്‍ സൂപ്രണ്ടാണ് ഇത് വെളിപ്പെടുത്തിയത്.

പെരുമ്പാവൂരിലെ പൊലീസ് കസ്റ്റഡിയിലുള്ളപ്പോഴാണ് മൊഴി തയ്യാറാക്കിയത്. ജയിലില്‍ പേനയും പേപ്പറും നല്‍കിയിട്ടില്ല. പത്തനംതിട്ടയിലെത്തുമ്പോള്‍ സരിതയുടെ കൈയില്‍ ഈ കുറിപ്പുകളുണ്ടായിരുന്നുവെന്നും സൂപ്രണ്ട് വെളിപ്പെടുത്തി.കൈരളി -പീപ്പിൾ ടി വിക്ക് നല്കിയ ടെലിഫോൺ അഭിമുഖത്തിലും സൂപ്രണ്ട് ഇക്കാര്യം സ്ഥിരീകരിച്ചു.

 സരിത എസ് നായര്‍ കോടതിക്ക് കൈമാറാനായി തന്റെ അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന് കൈമാറിയത് 21 പേജുള്ള മൊഴിയായിരുന്നുവെന്ന് ഇതേ സൂപ്രണ്ട് വിവരാവകാശ നിയമപ്രകാരം നേരത്തേ നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ രേഖയില്‍ നിന്ന് വ്യക്തമാകുന്നത് ഈ മൊഴിയുമായാണ് സരിത പത്തനംതിട്ട ജയിലില്‍ എത്തിയതെന്നാണ്.

ഒത്തുകളി വ്യക്തമായി: പിണറായി

സോളാര്‍ തട്ടിപ്പ് കേസില്‍ പത്തനംതിട്ട ജയില്‍ സൂപ്രണ്ടിന്റെ വെളിപ്പെടുത്തലുകളിലൂടെ പൊലീസ്-സരിത ഒത്തുകളി വ്യക്തമായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അതിനാലാണ് ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും പിണറായി പറഞ്ഞു.

21 പേജുള്ള രഹസ്യ മൊഴി തയ്യാറാക്കിയത് ജയിലില്‍ വെച്ചല്ലെന്നും പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോഴാണെന്നുമാണ് സൂപ്രണ്ട് വെളിപ്പെടുത്തിയത്. പീന്നീട് കോടതിയിലെത്തുമ്പോഴെക്കും അട്ടിമറിക്കപ്പെട്ട മൊഴി നാലുപേജായി ചുരുങ്ങിയിരുന്നു.

ചില മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ധനസഹായം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. അറബികല്ല്യാണം പോലുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment