Thursday, September 26, 2013

നേഴ്സുമാര്‍ വീണ്ടും സമരത്തിന്

ആരോഗ്യവകുപ്പിന്റെ അവഗണനയ്ക്കെതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാര്‍ സമരത്തിന് ഒരുങ്ങുന്നു. ഡോ. എസ് ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതെ ആശുപത്രി മാനേജ്മെന്റുകളെ അനുകൂലിക്കുന്ന സമീപനം സ്വീകരിക്കുന്നതിനെതിരെയാണ് സമരം. നവംബര്‍ 16ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ 50,000 നേഴ്സുമാര്‍ പങ്കെടുക്കുന്ന വിപുലമായ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കുമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു.

ഡോ. എസ് ബലരാമന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ഏറിയ പങ്കും നടപ്പാക്കേണ്ടത് ആരോഗ്യവകുപ്പാണ്. എന്നാല്‍ ഇതിന് ആവശ്യമായ നടപടിയെടുക്കാതെ ഒളിച്ചോടുകയാണ് ആരോഗ്യവകുപ്പ്. ഇത് പ്രതിഷേധാര്‍ഹമാണെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മിനിമം വേജസ് കമ്മിറ്റി ബുധനാഴ്ച എറണാകുളത്തു നടത്തിയ തെളിവെടുപ്പില്‍ നേഴ്സുമാരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച നിരവധി പരാതി പരിഗണിച്ചു. നേഴ്സുമാരുടെ ക്ഷാമബത്ത ഓരോ ജില്ലകളിലെയും ജീവിതനിലവാരത്തിന്റെ അടിസ്ഥാനത്തിലാക്കുക, വാര്‍ഷിക ഇന്‍ക്രിമെന്റ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ ഉന്നയിച്ചു. ഇവ വിശദമായി പരിശോധിച്ചശേഷം ഒക്ടോബര്‍ 11നു ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിക്കുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. ഒക്ടോബര്‍ എട്ടിന് നേഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച വ്യവസായ അനുബന്ധ സമിതി യോഗവും ചേരും.

deshabhimani

No comments:

Post a Comment