Tuesday, September 24, 2013

സ്വര്‍ണക്കടത്ത് മുഖ്യപ്രതി ഫയാസിന് ജിക്കുമോനുമായി അടുത്ത ബന്ധം

അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു പിടിയിലായ മുഖ്യപ്രതി മാഹി ഈസ്റ്റ് പള്ളൂര്‍ തൊണ്ടന്റവിട ഫയാസി(40)ന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായിരുന്ന ജിക്കുമോനുമായി അടുത്ത ബന്ധമെന്ന് സുചന. ഫായിസിന്റെ മൊബൈലില്‍ ജിക്കുമോന്റെ മൊബൈല്‍ നമ്പറുണ്ട്. കൂടാതെ ഇവര്‍ തമ്മില്‍ നിരന്തരം ബന്ധപ്പെടാറുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പിടികൂടിയ ഫയാസിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ക്ക് പിന്നില്‍ രാജ്യാന്തര ഹവാലറാക്കറ്റുമുണ്ടെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ ചില മന്ത്രിമാരുമായും ഫയാസിന് വഴിവിട്ട ബന്ധങ്ങളുള്ളതായി സൂചനയുണ്ട്. സോളാര്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ജിക്കുമോന്റെ വിദേശയാത്രകളും ആഡംബര വീട് നിര്‍മ്മാണവും അനധികൃത സ്വത്ത് ഇടപ്പാടുകളും വിവാദമായിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയും ദുബൈയില്‍ ബിസിനസുകാരനുമായ തങ്ങള്‍ റഹിമാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അറിവായി. ജിക്കുമോന് പുറമെ ഫയാസിന്് ഉന്നതരുമായി അടുത്ത ബന്ധമുള്ളതായും സൂചനയുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 16 കോടിയോളം വിലവരുന്ന 52 കിലോ സ്വര്‍ണം കടത്തിയതായാണ് പ്രാഥമിക നിഗമനം. കടത്തിയ സ്വര്‍ണം എങ്ങോട്ട് കൊണ്ടുപോകുന്നു, അതിന് എവിടെനിന്നാണ് സാമ്പത്തികസഹായം ലഭിക്കുന്നത് എന്നിവയും ഇതിന്റെ ഉപയോക്താക്കള്‍ ആരൊക്കെ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.

കൊച്ചിയിലെത്തിച്ച ഫയാസിനെ കസ്റ്റംസ് കമീഷണര്‍ ഡോ. കെ എന്‍ രാഘവന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. തിങ്കളാഴ്ച എറണാകുളം സാമ്പത്തിക കുറ്റാന്വേഷണകോടതിയില്‍ ഹാജരാക്കും. ദുരൂഹതനിറഞ്ഞ ഇടപാടും ബന്ധങ്ങളുമുള്ള ചെറുപ്പക്കാരനാണ് ഫായിസ്. ദുബായില്‍നിന്ന് ഇടയ്ക്കിടെ നാട്ടിലെത്തി ആഡംബര കാറുകളില്‍ സഞ്ചരിക്കുന്ന ഇയാളുടെ ബന്ധങ്ങളും ഏറെ വിചിത്രമായിരുന്നു. ഭരണരാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളുമായി അടുത്ത ബന്ധമായിരുന്നു. മന്ത്രിമാരും ഉന്നത പൊലീസ്മേധാവികളും ചലച്ചിത്രതാരങ്ങളുംവരെ നീളുന്നതാണ് സൗഹൃദം. ഹരിയാന രജിസ്ട്രേഷനുള്ള വാഹനവുമായി ഫായിസ് വര്‍ഷങ്ങള്‍ക്കുമുമ്പ് മാഹി പൊലീസിന്റെ പിടിയിലായിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുമായുള്ള ബന്ധം അടുത്ത സുഹൃത്തുക്കളുമായി ഇയാള്‍ പങ്കുവയ്ക്കാറുണ്ട്.

സ്വര്‍ണക്കടത്ത്് ഉള്‍പ്പെടെയുള്ള വഴിവിട്ട കാര്യങ്ങള്‍ക്ക് ഈ ബന്ധവും മറയാക്കിയെന്ന്സൂചനയുണ്ട്. കേരളത്തിലെ പൊലീസ് മേധാവികളില്‍ ചിലര്‍ ഇയാളുടെ ആതിഥ്യം സ്വീകരിക്കാന്‍ വീട്ടിലെത്താറുണ്ട്. ജോപ്പനൊപ്പം സോളാര്‍ ഇടപാടില്‍ ആരോപണ വിധേയനായ ജിക്കുമോനെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് നീക്കിയെങ്കിലും മറ്റ് നടപടിയൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായ സലീംരാജിന് ഹവാല ഇടപ്പാടുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് വിവരം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. കോഴിക്കോട് ഒരു കേസില്‍ പിടിയിലായ ജിക്കുമോന് വേണ്ടി സ്റ്റേഷനില്‍ എത്തിയത് ഹവാലകേസിലെ പ്രതിയായിരുന്നു. 2006ല്‍ 336 കോടി രൂപയുടെ ഹവാലപണം കടത്തിയ കേസിലെ മുഖ്യപ്രതി കോഴിക്കോട് സ്വദേശിയായ സോന അബ്ദുള്‍ മജീദ് ആണ് ജാമ്യാപേക്ഷയുമായി എത്തിയത്.

deshabhimani

1 comment:

  1. അവസാനം ചാണ്ടിയില്‍ ചെന്ന് നില്‍ക്കുമോ?

    ReplyDelete