Monday, September 23, 2013

ലീഗിന്റെ നീക്കം സാമുദായിക ധ്രുവീകരണത്തിന്: പിണറായി

മുസ്ലീംപെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യമുയര്‍ത്തി സാമുദായിക ധ്രുവീകരണത്തിനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക എന്ന ഗൂഢോദ്ദേശ്യം കൂടി ഈ നീക്കത്തിനുപിന്നിലുണ്ടെന്ന് പിണറായി വ്യക്തമാക്കി.

വര്‍ഗീയ ധ്രുവീകരണം ആര്‍എസ്എസിനാണ് ഗുണം ചെയ്യുക. ധ്രുവീകരണം ഒരുഭാഗത്ത് ഒതുങ്ങില്ല. അത് ലീഗിന് അറിയാത്തല്ല. ആര്‍എസ്എസിന് ഗുണം കിട്ടിയാലും കുറച്ച് വോട്ട് പോരട്ടെ എന്നതാണ് ലീഗ് നിലപാട്. കോണ്‍ഗ്രസിനാകട്ടെ ലീഗിന്റെ വോട്ട് കിട്ടാനായി മിണ്ടാതിരിക്കുന്നു. സാമുദായിക സംഘടനകളെ വിളിച്ച് യോഗം ചേരുന്നത് ലീഗിന്റെ തന്ത്രമാണ്. മുമ്പും തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇത്തരം യോഗങ്ങള്‍ വിളിക്കാറുണ്ട്. സമസ്ത നേതൃതം കൊടുത്ത് വിളിച്ച യോഗമാണ് വിവാഹ പ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സമസ്തയുടെ വൈസ് പ്രസിഡണ്ട് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളാണ്. യോഗത്തില്‍ രൂപീകരിച്ച മുസ്ലീംവ്യക്തിനിയമ സംരക്ഷണ സമിതി കണ്‍വീനര്‍ ലീഗ് നേതാവ് എം സി മായീന്‍ ഹാജിയാണ്.

ലീഗിന്റെ മുന്‍കയ്യോടെയുള്ള ഈ നീക്കം മുസ്ലീംസമുദായത്തെയാകെ അധിക്ഷേപിക്കുകയാണ്. സമുദായ താല്‍പര്യം ശിശുവിവാഹമാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. മുസ്ലീംസമുദായത്തിലെ ചെറുപ്പകാരൊക്കെ ശിശുക്കളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരല്ലല്ലോ. അത്തരത്തില്‍ സമുദായത്തെപ്പറ്റി തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടാനാണ് ഇടയാക്കുന്നത്.അധഃപതിച്ച മാനസികാവസ്ഥയുള്ള പ്രമാണിമാരില്‍ ചിലര്‍ക്ക് ഇതിലൊക്കെ ഹരമുണ്ടാകാം. അറബിക്കല്ല്യാണവുംകുറച്ചുനേരത്തേക്ക് കല്ല്യാണവുംകുറച്ചു നാളത്തേക്ക് കല്ല്യാണവും ചിലര്‍ നടത്തിക്കൂട്ടാറുണ്ട്. അത്തരക്കാരെ കണ്ടാണോ സംഘടന നിലപാടെടുക്കേണ്ടത്.- പിണറായി ചോദിച്ചു. മന്ത്രി എം കെ മുനീറിന്റെ നേതൃത്വത്തില്‍ വിവാഹപ്രായം കുറച്ച് നിയമം കൊണ്ടുവന്നപ്പോള്‍ അതിനെതിരെ ഉയര്‍ന്ന പ്രതിഷേധം കേരളം കണ്ടതാണ്. ഇക്കാര്യത്തിലും മുസ്ലീംജനവിഭാഗത്തില്‍ നിന്നുതന്നെ പ്രതിഷേധം ഉയരണം മതേതര ശക്തികളാകെ പ്രതിഷേധിക്കണം. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡണ്ടും ഇക്കാര്യത്തില്‍ അഭിപ്രായം പറയണം. എന്നാല്‍ അവര്‍ മൗനം പാലിക്കുകയാണ്.

അവര്‍ക്ക് ലീഗിന്റെ വോട്ട് വേണം അതിനാല്‍ ലീഗിനെതിരെ നിലപാടെടുക്കാന്‍ അവര്‍ക്കാകില്ല. മുസ്ലീം വ്യക്തിനിയമത്തില്‍ വിവാഹപ്രായം എത്രയാകാമെന്ന് പറഞ്ഞിട്ടുണ്ടോയെന്ന് ഈ സമുദായനേതാക്കള്‍ വ്യക്തമാക്കണം. മാനസികമായും ശാരീരികമായുമുള്ള പക്വതയാണ് വിവാഹത്തിനാവശ്യം. മറ്റ് രാഷ്ട്രങ്ങളിലെ മുസ്ലിം നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് അതത് നാട്ടിലെ നിയമം അനുസരിക്കലാണ്. അതിവിടെ ഏത് മതത്തിലെ പെണ്‍കുട്ടിക്കും 18 വയസാണ്.

മുസ്ലീം പെണ്‍കുട്ടികളെ കോളേജ് വിദ്യാഭ്യാസത്തില്‍നിന്ന് അകറ്റാനാണ് ഈ സമുദായികനേതാക്കള്‍ ശ്രമിക്കുന്നത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് മുസ്ലീം ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് കോളേജ് വിദ്യാഭ്യാസം നേടുന്നത്. ഈ പുരോഗതിയെ ഇല്ലാതാക്കാനാണ് വിവാഹപ്രായം കുറയ്ക്കല്‍. ഇതാവശ്യപ്പെടുന്ന നേതാക്കള്‍ തങ്ങളുടെ പെണ്‍കുട്ടികളെ ഏതുപ്രായത്തിലാണ് വിവാഹം കഴിച്ചുകൊടുത്തിരിക്കുന്നതെന്നും വ്യക്തമാക്കണം. നവോത്ഥാന ചിന്താഗതി ഉയര്‍ത്തിയ മുസ്ലീം സമുദായ സംഘടനകളെല്ലാം നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഇത്തരക്കാര്‍ക്കൊപ്പമാണെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment