Saturday, September 21, 2013

7347 എം പാനലുകാരുടെ ഭാവി ഇരുളില്‍

ഡീസല്‍ സബ്സിഡി പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ നിന്ന് 7347 എം പാനലുകാര്‍ പുറത്താകും. കോര്‍പറേഷന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പറഞ്ഞുവിടാതെ തന്നെ ഇവര്‍ക്ക് പുറത്തുപോകേണ്ട സ്ഥിതിയാണ്. 4833 കണ്ടക്ടര്‍മാരും 2514 ഡ്രൈവര്‍മാരുമാണ് എംപാനലിലുള്ളത്. ഷെഡ്യൂള്‍ റദ്ദാക്കല്‍ തുടങ്ങിയതോടെ എം പാനലുകാര്‍ക്ക് വല്ലപ്പോഴുമൊരിക്കല്‍ ജോലി എന്ന സ്ഥിതിയായി. സ്ഥിരം ജീവനക്കാര്‍ക്ക് തന്നെ ജോലി ഇല്ലാത്ത സാഹചര്യത്തില്‍ എം പാനലുകാര്‍ മറ്റ് മാര്‍ഗം തേടേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി യിെല്‍ തന്നെ ഉന്നതര്‍ നല്‍കുന്ന സൂചന. 18 വര്‍ഷം വരെ കെഎസ്ആര്‍ടിസിയെ സേവിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

5601 ബസുകളില്‍ 4800 എണ്ണം മാത്രമാണ് സര്‍വീസിലുള്ളത്. ശരാശരി ആയിരത്തോളം ഷെഡ്യൂളുകള്‍ ദിവസവും റദ്ദാക്കുന്നു. അതുവഴി മാത്രം വര്‍ഷം 4000 തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടും. ഇതിനിടയില്‍ 4000 പേര്‍ക്ക്് പിഎസ്സി അഡൈ്വസ് മെമ്മോ അയച്ചിട്ടുമുണ്ട്. പുതിയ ബസുകള്‍ വാങ്ങാത്തതുകൊണ്ട് കൂടുതല്‍ ആളുകളെ ജോലിക്ക് വേണ്ടെന്ന നിലപാടാണ് കെഎസ്ആര്‍ടിസിക്ക്. സ്ഥിരം ഡ്രൈവര്‍മാരായി 14162 പേരാണ് ഉള്ളത്. അടുത്ത കാലത്ത് പിഎസ്സി വഴി 4000 പേരെ നിയമിച്ചിരുന്നു. ഡ്രൈവര്‍മാരുടെ കുറവുണ്ടായ സാഹചര്യത്തില്‍ പെന്‍ഷന്‍ പറ്റിയവരെയും എം പാനലായി നിയമിച്ചിട്ടുണ്ട്.

ദീര്‍ഘകാലമായി കോര്‍പറേഷനില്‍ മൂലധന നിക്ഷേപം ഇല്ലെന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ രൂപീകരിച്ച ധനകാര്യസ്ഥാപനമായ കെടിഡിഎഫ്സി സ്വയം ലാഭം കൊയ്തതു മാത്രമാണ് മെച്ചം. 1208 കോടി രൂപയാണ് കെടിഡിഎഫ്സിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. ഹഡ്കോയ്ക്ക് 106.22 കോടിയും എല്‍ഐസിക്ക് 60 കോടിയും നല്‍കാനുണ്ട്. ഓരോ മാസവും കെടിഡിഎഫ്സിയില്‍നിന്ന് 30 കോടി രൂപ കടമെടുക്കുകയും 39 കോടി തിരിച്ചടയ്ക്കുകയുമാണ് പതിവ്. 15 ശതമാനം വരെയാണ് തിരിച്ചടവിന്റെ പലിശ. ശരാശരി ഒരു ദിവസം 4.36 കോടി രൂപ വരുമാനമുള്ളപ്പോള്‍ പുതിയ സാഹചര്യത്തില്‍ ഡീസലിന് മാത്രം 2.09 കോടി രൂപ വേണ്ടിവരും. ഇതോടെ കടംവീട്ടല്‍ പ്രതിസന്ധിയിലാകും. കോര്‍പറേഷന് ആകെയുള്ള 96 ഡിപ്പോകളില്‍ കൂടുതല്‍ വരുമാനമുള്ള 35 ഇടങ്ങളിലെയും ദൈനംദിന വരുമാനം കടം വീട്ടാന്‍ ഉപയോഗിക്കുകയാണ്. പെന്‍ഷന്‍ പറ്റിയവരുടെ ആനുകൂല്യം കൊടുക്കാനാവാതെ വന്നപ്പോള്‍ കോടതി ഇടപെട്ട് വരുമാനത്തിന്റെ പത്തുശതമാനം കുടിശ്ശിക വീട്ടാന്‍ നിര്‍ദേശിച്ചിരുന്നു.

deshabhimani

No comments:

Post a Comment