Friday, September 20, 2013

ഗ്രീസില്‍ ശക്തമായ പ്രതിഷേധം

ഇടതുപക്ഷപ്രവര്‍ത്തകനായ ഫാസിസ്റ്റ് വിരുദ്ധ റാപ്പ് ഗായകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗ്രീസിലെമ്പാടും യുവജനങ്ങള്‍ തെരുവിലിറങ്ങി. നവനാസി വാദത്തിന്റെ വക്താക്കളായ വലതുപക്ഷ തീവ്രവാദസംഘടനയായ "ഗോള്‍ഡന്‍ ഡാണ്‍" അനുയായിയാണ് കില്ലാ പി എന്നറിയപ്പെടുന്ന പാവ്ലോസ് ഫൈസാസിനെ (34) ചൊവ്വാഴ്ച ഏതന്‍സിലെ തെരുവില്‍ കുത്തിക്കൊന്നത്. നാല്‍പ്പത്തഞ്ചുകാരനായ പ്രതി കുറ്റം സമ്മതിച്ചു.

ഗ്രീസിലെ കുടിയേറ്റക്കാര്‍ ഗോള്‍ഡന്‍ ഡാണ്‍ പാര്‍ടിക്കാരുടെ നിരന്തര വേട്ടയ്ക്ക് ഇരയാകുന്നുണ്ട്. കില്ലാ പി ഇവര്‍ക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചിരുന്നു. കലാകാരന്റെ കൊലപാതകത്തിനെതിരെ ബുധനാഴ്ച മുതല്‍ യുവാക്കള്‍ സംഘടിച്ച് രംഗത്തെത്തി. ഏതന്‍സിലെ പ്രക്ഷോഭം മറ്റു നഗരങ്ങളിലേക്കും വ്യാപിച്ചു. മിക്ക നഗരത്തിലും പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകപ്രയോഗവും നടത്തി. കില്ലാ പി കൊല്ലപ്പെട്ട തെരുവിലെ പൊലീസ് സ്റ്റേഷന്‍ പ്രക്ഷോഭകര്‍ തകര്‍ത്തു. രാജ്യത്തെമ്പാടും ആയിരക്കണക്കിന് പ്രക്ഷോഭകരെ അറസ്റ്റുചെയ്തു. കൊല നടന്ന സ്ഥലത്തേക്ക് ആയിരക്കണക്കിന് യുവാക്കള്‍ മാര്‍ച്ച് ചെയ്തു. പാഴ്വസ്തുക്കള്‍ കൂട്ടത്തോടെ തെരുവില്‍ കത്തിച്ച പ്രക്ഷോഭകര്‍ ഗോള്‍ഡന്‍ ഡാണ്‍ പാര്‍ടിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു.

നവനാസി പാര്‍ടിയെ നിരോധിക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. 300 സീറ്റുള്ള പാര്‍ലമെന്റില്‍ ഗോള്‍ഡന്‍ ഡാണിന് 18 സീറ്റുണ്ട്. നവനാസി വാദങ്ങളെ ലജ്ജാരഹിതമായി ഏറ്റെടുക്കുന്ന ഗോള്‍ഡന്‍ പാര്‍ടിയുടെ ചിഹ്നത്തില്‍ സ്വസ്തിക് ചിഹ്നത്തിനു സമാനമായ അടയാളമുണ്ട്. മുതിര്‍ന്ന പാര്‍ടി നേതാക്കള്‍ ഹിറ്റ്ലറെ വാനോളം പുകഴ്ത്തുന്നവരാണ്. കഴിഞ്ഞ ആഴ്ച അമ്പതോളം ഗോള്‍ഡന്‍ ഡാണ്‍ പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഒമ്പതുപേര്‍ക്ക് സംഘര്‍ഷത്തില്‍ ഗുരുതരപരിക്കേറ്റു. സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ വ്യാപകമായി തൊഴില്‍വെട്ടിക്കുറയ്ക്കുന്നതില്‍ പ്രതിഷേധിച്ച് പൊതുമേഖലയിലെ തൊഴിലാളികള്‍ ഗ്രീസില്‍ പൊതുപണിമുടക്ക് നടത്തുകയാണ്. ഈ വര്‍ഷം പൊതുമേഖലയില്‍നിന്ന് 25,000 തൊഴിലാളികളെയും 15 മാസത്തിനിടെ 15,000 പേരെയും പിരിച്ചുവിടാനാണ് നീക്കം. അന്താരാഷ്ട്ര നാണയനിധിയും (ഐഎംഎഫ്) യൂറോപ്യന്‍ യൂണിയനും നിര്‍ദേശിച്ച രക്ഷാപദ്ധതിയുടെ ഭാഗമായാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്.

deshabhimani

No comments:

Post a Comment