Friday, September 20, 2013

ഇടുക്കി ഡാം തുറന്നാല്‍ എറണാകുളം വെള്ളത്തിലാകും

കനത്ത മഴയെത്തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. ഒഴുക്കും ശക്തമായി. ഇടമലയാര്‍ ഡാം ഷട്ടര്‍ തുറന്നതും ജലനിരപ്പ് ഉയരാനിടയാക്കി. ഇടുക്കി ഡാംകൂടി തുറക്കുന്നതോടെ പെരിയാറിന്റെ തീരങ്ങളും എറണാകുളം ജില്ലയിലെ താഴ്ന്ന ഭാഗങ്ങളും വെള്ളത്തിലാകും.

ഒന്നരമാസം മുമ്പുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ച ഭീതി വിട്ടുമാറുംമുമ്പേയാണ് ഇടുക്കി ഡാംകൂടി തുറക്കാനൊരുങ്ങുന്നത്. ഇപ്പോള്‍ ഡാമില്‍ 2400.21 അടിയാണ് ജലനിരപ്പ്. 2403 അടിയായാല്‍ ഡാം ഏതു നിമിഷവും തുറക്കും. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരോട് ജാഗ്രത പാലിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി ഡാമില്‍നിന്നുള്ള വെള്ളം പെരിയാറിലൂടെ ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, കരിമ്പന്‍, നീണ്ടപാറ, ചെമ്പന്‍കുഴി, മണിയന്‍പാറ എന്നിവിടങ്ങളിലൂടെ കടന്ന് എറണാകുളം ജില്ലയിലെ നേര്യമംഗലം, കീരംപാറ, തട്ടേക്കാട്, ഭൂതത്താന്‍കെട്ട്, പാണിയേലി, കോടനാട്, മലയാറ്റൂര്‍, കാലടിവഴി ആലുവയിലെത്തും. ഇവിടെനിന്ന് വരാപ്പുഴ, വൈപ്പിന്‍ എന്നിവിടങ്ങളിലേക്കുമെത്തും. മൂന്നുവശവും പെരിയാറിനാല്‍ ചുറ്റപ്പെട്ട വൈപ്പിന്‍ ദ്വീപിനെയാകും ഏറെ ബാധിക്കുക. മുളവുകാട്, ഏഴിക്കര മേഖലയെയും വന്‍ ദുരിതത്തിലാക്കും. വാഴത്തോപ്പ്, നേര്യമംഗലം, തട്ടേക്കാട്, കാലടി, ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളംകയറും. പെരിയാറിന്റെ തീരത്ത് കാലടി, ആലുവ പ്രദേശത്ത് ജലനിരപ്പ് ഉയര്‍ന്നു. ആലുവ ശിവരാത്രി മണപ്പുറത്തും വെള്ളംകയറി.

പെരുമ്പാവൂരില്‍ കോടനാട്, ഒക്കല്‍, വല്ലം എന്നിവിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആഗസ്ത് നാലിന് കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 65 സെന്റീമീറ്റര്‍ തുറന്നുവിട്ടതോടെ വെള്ളംകയറി ജില്ലയില്‍ 20 കോടിയോളം രൂപയുടെ റവന്യു, കൃഷി നാശമുണ്ടാക്കി. നിരവധി വീടുകളില്‍ വെള്ളംകയറി ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ നശിച്ചു. 29,000 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയുംചെയ്തു. പെരിയാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് ആഗസ്ത് ആറിന് നെടുമ്പാശേരി വിമാനത്താവളവും അടച്ചിരുന്നു. മുന്നൊരുക്കങ്ങളില്ലാതെ ഇടമലയാര്‍ ഡാം തുറന്നുവിട്ടതിനെതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതാണ്.

deshabhimani

No comments:

Post a Comment