Saturday, September 21, 2013

നബാര്‍ഡിന്റെ നിലപാടില്‍ അയവ്

പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ ബാങ്കിങ് സേവനം അവസാനിപ്പിക്കണമെന്ന കടുത്ത നിലപാടില്‍ നിന്നും ദേശീയ കാര്‍ഷികവികസന ബാങ്ക്(നാബാര്‍ഡ്) പിന്‍മാറുന്നു. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് നിര്‍ദേശം കര്‍ശനമായി നടപ്പാക്കേണ്ടതില്ലെന്നും സംസ്ഥാന, ജില്ലാ ബാങ്കുകള്‍ താല്‍പര്യപ്പെടുകയാണെങ്കില്‍ മാത്രം പ്രാഥമിക സഹകരണ സംഘങ്ങളെ ബിസിനസ് കറസ്പോണ്ടന്റായി ഉപയോഗിക്കാമെന്നുമാണ് പുതിയ നിലപാട്. സംസ്ഥാനത്തെ സഹകരണമേഖലയില്‍ നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നബാര്‍ഡ് പിന്നോക്കം പോയത്.

അതേസമയം, സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്രകാശ് ബക്ഷി റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന നയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് നിലവിലുള്ള രീതിയില്‍ തുടരാമെന്നും സഹകരണ സംഘങ്ങളുടെ നിയമങ്ങളും ബൈലോയും അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും നബാര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. റിസര്‍വ് ബാങ്ക്നിര്‍ദേശം നിര്‍ബന്ധിതമായി നടപ്പിലാക്കേണ്ടതില്ല. സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍മാത്രം നടപ്പാക്കിയാല്‍ മതി. ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് എന്നിവയുടെ ഇടപാടുകളിലും ഉത്തരവാദിത്തം പങ്കുവയ്ക്കലിലും മാത്രമേ മാറ്റമുണ്ടാവുകയുള്ളുവെന്നാണ് പുതുക്കിയ നിലപാട്്.

എന്നാല്‍, ധനസഹായം ഒഴികെ കര്‍ഷകര്‍ക്കു നല്‍കുന്ന മറ്റ് സഹായങ്ങള്‍ തുടരാമെന്ന് നിര്‍ദേശമുണ്ട്. ഇതില്‍നിന്നുതന്നെ കാര്‍ഷികവായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാണ്. പ്രാഥമിക സഹകരണബാങ്കുകള്‍ ജില്ലാ സഹകരണ ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റ് മാത്രമായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശത്തിനെതിരെ സംസ്ഥാനത്തെ സഹകരണ യൂണിയനുകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭമാണ് ഉയര്‍ന്നത്. ഒക്ടോബറില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങാനിരിക്കെയാണ് നബാര്‍ഡ് നിലപാടില്‍ അയവു വരുത്തിയത്. നബാര്‍ഡിന്റെ തീരുമാനത്തിനെതിരെ മണ്ണാര്‍ക്കാട് താലൂക്കിലെ ഒമ്പത് സഹകരണ ബാങ്കുകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഹൈക്കോടതി സ്റ്റേയും നല്‍കി. നബാര്‍ഡിന്റെ സര്‍ക്കുലര്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചേക്കും. ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന്റെ 60 ശതമാനത്തിലേറെയും പ്രാഥമികസഹകരണ സംഘങ്ങളുടേതാണ്.

deshabhimani

No comments:

Post a Comment