Friday, March 16, 2012

മുഖ്യമന്ത്രിയുടെ ബന്ധു നെല്‍പ്പാടം നികത്തുന്നു

പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധു അനധികൃതമായി നെല്‍പ്പാടം മണ്ണിട്ട് നികത്തുന്നു. കൊടൂരാറിന്റെ കൈവഴിയില്‍നിന്നും പത്തടി താഴ്ചയില്‍ എക്കല്‍മണ്ണ് വാരിയാണ് നെല്‍പ്പാടം നികത്തുന്നത്. ഇതുമൂലം തോടിന്റെ വശത്തുള്ള കെട്ട് തകര്‍ന്ന് തോട്ടിലേക്ക് വീണു. സിപിഐ എം-ബിജെപി പ്രവര്‍ത്തകര്‍ പാടം നികത്തല്‍ തടഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ബന്ധുവും പാടം സംരക്ഷണസമിതിയായ പാടി സൊസൈറ്റിയുടെ സെക്രട്ടറിയുമായ വാരിവീട്ടില്‍ ബേബിയാണ് ഇടത്തോട് പാടശേഖരത്തില്‍ 65 സെന്റ് നെല്‍പ്പാടം വാങ്ങി മണ്ണിട്ടുനികത്തുന്നത്. പത്തുസെന്റ് സ്ഥലത്ത് കൊടൂരാറിന്റെ കൈവഴിയില്‍നിന്ന് വാരിയ ചെളിയിട്ട് നികത്തിക്കഴിഞ്ഞു.

വ്യാഴാഴ്ച രാവിലെ 11ന് സിപിഐ ഏരിയകമ്മിറ്റിയംഗം സുഭാഷ് പി വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ചെളി വാരിക്കൊണ്ടിരുന്ന പൊക്ലെയ്നര്‍ തടഞ്ഞു. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കല്‍ക്കെട്ടാണ് ചെളിവാരല്‍മൂലം ഇടിഞ്ഞുവീണത്. സിപിഐ എം പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് വില്ലേജ് ഓഫീസറും പൊലീസും എത്തിയെങ്കിലും മുഖ്യമന്ത്രിയുടെ ബന്ധുവാണെന്ന് അറിയിച്ച് മടക്കിയയച്ചു. ബിജെപി പ്രവര്‍ത്തകരും പാടം നികത്തലിനെതിരെ പ്രതിഷേധവുമായെത്തി. പഞ്ചായത്തിന്റെയോ വില്ലേജ് അധികൃതരുടെയോ അനുമതി ഇല്ലാതെയാണ് പാടം നികത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നോടെ പ്രശ്നം പരിഹരിക്കാന്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ പഞ്ചായത്താഫീസില്‍ ചര്‍ച്ച നടന്നു. ആര്‍ഡിഒയും എത്തിയിരുന്നെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തില്ല.

അനധികൃതമായി മണ്ണ്വാരിയ യന്ത്രം കസ്റ്റഡിയിലെടുത്ത് സ്ഥലം ഉടമയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് സിപിഐ എം ഉന്നയിച്ചത്. കേസെടുക്കാതെ സ്ഥലം ഉടമയെകൊണ്ട് കല്‍ക്കെട്ട് പണിയിച്ച് പ്രശ്നം ഒതുക്കിത്തീര്‍ക്കാനാണ് പഞ്ചായത്തധികൃതര്‍ തുനിഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ ചര്‍ച്ച ബഹിഷ്കരിച്ചു. ബിജെപി പഞ്ചായത്തധികൃതരെ അനുകൂലിച്ചു. മണ്ണ്മാഫിയകളെ സംരക്ഷിക്കുന്ന നിലപാടാണ് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസും ബിജെപിയും സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐ എം ആരോപിച്ചു. ഒന്നരയേക്കര്‍ നെല്‍പ്പാടം ഈ സ്ഥലത്തിനടുത്തായി ബേബി മണ്ണിട്ടു നികത്തിയിരുന്നു. മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് കെ ബി ഗിരീശന്റെ നേതൃത്വത്തില്‍ വ്യാപകമായി നെല്‍പ്പാടം വിലയ്ക്കുവാങ്ങിക്കൂട്ടി മണ്ണിട്ടുനികത്തുവാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

deshabhimani 160312

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധു അനധികൃതമായി നെല്‍പ്പാടം മണ്ണിട്ട് നികത്തുന്നു. കൊടൂരാറിന്റെ കൈവഴിയില്‍നിന്നും പത്തടി താഴ്ചയില്‍ എക്കല്‍മണ്ണ് വാരിയാണ് നെല്‍പ്പാടം നികത്തുന്നത്. ഇതുമൂലം തോടിന്റെ വശത്തുള്ള കെട്ട് തകര്‍ന്ന് തോട്ടിലേക്ക് വീണു. സിപിഐ എം-ബിജെപി പ്രവര്‍ത്തകര്‍ പാടം നികത്തല്‍ തടഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ബന്ധുവും പാടം സംരക്ഷണസമിതിയായ പാടി സൊസൈറ്റിയുടെ സെക്രട്ടറിയുമായ വാരിവീട്ടില്‍ ബേബിയാണ് ഇടത്തോട് പാടശേഖരത്തില്‍ 65 സെന്റ് നെല്‍പ്പാടം വാങ്ങി മണ്ണിട്ടുനികത്തുന്നത്. പത്തുസെന്റ് സ്ഥലത്ത് കൊടൂരാറിന്റെ കൈവഴിയില്‍നിന്ന് വാരിയ ചെളിയിട്ട് നികത്തിക്കഴിഞ്ഞു.

    ReplyDelete