Saturday, March 31, 2012

കോണ്‍. മുന്‍ എംപിയുടെ കത്തും ആന്റണി മുക്കി


പ്രതിരോധമന്ത്രാലയത്തിലെ വന്‍ അഴിമതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും മന്ത്രി എ കെ ആന്റണി നടപടിയെടുക്കാതിരുന്നതിന് കൂടുതല്‍ തെളിവ് പുറത്ത്. കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഡി ഹനുമന്തപ്പ 2009ല്‍ത്തന്നെ ടട്ര ട്രക്ക് അഴിമതി ചൂണ്ടിക്കാട്ടി ആന്റണിക്ക് കത്തയച്ചെങ്കിലും നടപടി എടുത്തില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവര്‍ക്കും ഹനുമന്തപ്പ കത്തയച്ചെങ്കിലും പേരിനൊരു വകുപ്പുതല അന്വേഷണത്തില്‍ നടപടി ഒതുങ്ങി. അന്വേഷണമാകട്ടെ എവിടെയും എത്താതെ അവസാനിപ്പിച്ചു. ഹനുമന്തപ്പയുടെ കത്തിനെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ ഈ വിഷയത്തില്‍ ആന്റണി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്നും തെളിഞ്ഞു. ട്രക്ക് അഴിമതിയെ കുറിച്ച് കരസേനാമേധാവി ജനറല്‍ വി കെ സിങ് 2010ല്‍ വെളിപ്പെടുത്തുമ്പോഴാണ് ആദ്യമായി അറിഞ്ഞതെന്നും ഇതറിഞ്ഞ് ഞെട്ടി കൈ തലയ്ക്ക് വച്ചിരുന്നുപോയെന്നുമാണ് ആന്റണി "വികാരവിവശനായി" രാജ്യസഭയില്‍ പറഞ്ഞത്. അഴിമതിയെ കുറിച്ച് നേരത്തെ വ്യക്തമായ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്ത ആന്റണി രാജിവയ്ക്കണമെന്ന് രാജ്യസഭയില്‍ വിഷയം ഉന്നയിച്ച ബിജെപി ആവശ്യപ്പെട്ടു. ഹനുമന്തപ്പയുടെ കത്തിനെ കുറിച്ച് പ്രതികരിക്കാന്‍ ആന്റണി തയ്യാറായില്ല.

എന്നാല്‍, മന്ത്രിയെ സംരക്ഷിക്കാന്‍ പ്രതിരോധമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. ഹനുമന്തപ്പയുടെ കത്ത് ലഭിച്ചിരുന്നെന്ന് സ്ഥിരീകരിച്ച പ്രതിരോധമന്ത്രാലയം ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചിരുന്നെന്നും അവകാശപ്പെട്ടു. എന്നാല്‍, അന്വേഷണം എവിടെ എത്തിയെന്ന് വിശദീകരണമില്ല. മന്ത്രാലയത്തിന്റെ പ്രസ്താവന ഇങ്ങനെ: സോണിയക്ക് ഹനുമന്തപ്പ അയച്ച കത്ത് ഗുലാംനബി ആസാദ് വഴി 2009 ഒക്ടോബര്‍ അഞ്ചിന് ആന്റണിക്ക് ലഭിച്ചു. ഇതേ കുറിച്ച് പരിശോധിക്കാന്‍ ആന്റണി പ്രതിരോധ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രാലയത്തിന്റെ വിജിലന്‍സും ബിഇഎംഎല്ലും (ഭാരത് എര്‍ത് മൂവേഴ്സ് ലിമിറ്റഡ്) ആരോപണങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ബിഇഎംഎല്ലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ പ്രതിരോധമന്ത്രി ഫെബ്രുവരി 21ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ട്രക്ക് അഴിമതി ഇടപാടില്‍ സിബിഐ വെള്ളിയാഴ്ച ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ടട്ര കമ്പനിയിലെ മുഖ്യപങ്കാളിയായ വെക്ട്ര ഗ്രൂപ്പ് അധ്യക്ഷന്‍ രവി റിഷിയെ ഡല്‍ഹിയില്‍ ചോദ്യംചെയ്തു. ബ്രിട്ടീഷ് പൗരനായ റിഷി ഡല്‍ഹിയിലെ പ്രതിരോധപ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് ഇന്ത്യയില്‍ എത്തിയത്. ഡല്‍ഹി, നോയിഡ, ബംഗളൂരു എന്നിവിടങ്ങളിലായി നാല് സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. കരസേനാമേധാവിയുടെ പരാതി ലഭിച്ചശേഷം കേസെടുക്കാനിരുന്ന സിബിഐ പ്രത്യേകിച്ച് പരാതി ഇല്ലാതെതന്നെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അഴിമതി ഇടപാടിനെ കുറിച്ചും 14 കോടിയുടെ കോഴവാഗ്ദാനത്തെ കുറിച്ചും രണ്ട് കേസെടുക്കുമെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. പ്രതിരോധമന്ത്രാലയം, കരസേന, ബിഇഎംഎല്‍, വെക്ട്ര എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. ഉദ്യോഗസ്ഥരുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, സ്വന്തം ഭാഗം ന്യായീകരിച്ച് ബിഇഎംഎല്‍ ചെയര്‍മാന്‍ വി ആര്‍ എസ് നടരാജന്‍ രംഗത്തെത്തി. പ്രതിരോധമന്ത്രിക്കും തനിക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് ജനറല്‍ വി കെ സിങ് പ്രസ്താവനയില്‍ പറഞ്ഞു.
(എം പ്രശാന്ത്)

ആന്റണിക്ക് തുടരാന്‍ അര്‍ഹതയില്ല: വി എസ്

രാജ്യരക്ഷാകാര്യങ്ങളില്‍ നിരുത്തരവാദപരമായി പെരുമാറുകയും കഴിവുകേട് തെളിയിക്കുകയുംചെയ്ത എ കെ ആന്റണിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചസാര ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന ആരോപണം കേട്ടയുടന്‍ രാജിവച്ചയാളാണ് താനെന്ന് പറയുന്നത് ഇപ്പോള്‍ സ്ഥാനത്ത് തുടരുന്നതിനുള്ള ന്യായീകരണമല്ല. കേരളത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് ഹെലികോപ്റ്റര്‍ വരെ ഉപയോഗിച്ച് പ്രചാരണം നടത്താന്‍ ഒഴുക്കിയ കോടികള്‍ പ്രതിരോധ ഇടപാടിലൂടെ കോണ്‍ഗ്രസ് ഫണ്ടിലെത്തിയ തുകയില്‍നിന്നാണെന്ന് സംശയിക്കണം. നിലവാരം കുറഞ്ഞ ടട്രോ ട്രക്കുകള്‍ വാങ്ങിയാല്‍ 14 കോടി കോഴ നല്‍കാമെന്ന് വാഗ്ദാനം ഉണ്ടായതായി ജനറല്‍ വി കെ സിങ് ഒരുവര്‍ഷം മുമ്പ് ആന്റണിയെ പരാതി ബോധിപ്പിച്ചു. പരാതി എഴുതിക്കൊടുക്കാത്തതിനാല്‍ അന്വേഷിച്ചില്ലെന്നാണ് ആന്റണി പറയുന്നത്. ആന്റണിയുടെ നടപടി നിരുത്തരവാദിത്തം മാത്രമല്ല, രാജ്യദ്രോഹം തന്നെയാണ്. പ്രതിരോധവകുപ്പില്‍ അരാജകത്വമെന്നുതോന്നിക്കുന്ന നടപടികള്‍ക്ക് കാരണക്കാരനായ ആന്റണിക്ക് തുടരാന്‍ അര്‍ഹതയില്ല.

ബോഫോഴ്സ് കുംഭകോണത്തിലെ മുഖ്യപ്രതിയായ ക്വട്റോച്ചിയെ വെറുതെവിടാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടപടികള്‍ നീക്കുമ്പോഴും ആന്റണി മൂകസാക്ഷിയായി നിന്നു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണവും ആന്റണി പ്രതിരോധമന്ത്രിയായിരിക്കെയാണ്. ഫ്രാന്‍സില്‍നിന്ന് 52,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറും അഴിമതിയാരോപണങ്ങള്‍ക്ക് ഇടയാക്കി. ഇസ്രയേലില്‍നിന്ന് 14,000 കോടിയുടെ മിസൈല്‍ വാങ്ങുന്നതിന് ഒപ്പുവച്ച കരാറിലും 600 കോടിയുടെ കോഴയിടപാട് നടന്നു. അതില്‍ മുഖ്യപങ്കും പോയത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു ഫണ്ടിലേക്കാണ്. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ഫണ്ടുണ്ടാക്കാന്‍ പ്രതിരോധ ഇടപാടുകളിലെ അഴിമതിക്ക് ആന്റണി കൂട്ടുനിന്നു.

യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ച കുംഭകോണങ്ങളുടെ ഘോഷയാത്രയിലും അഴിമതിയുടെ റെക്കോഡിലും ആന്റണിയുടെ വകുപ്പും വലിയ സംഭാവന ചെയ്തു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐസിസി നല്‍കിയ ഫണ്ടിന്റെ സ്രോതസ്സ് അറിയാവുന്നതുകൊണ്ടാകും കോണ്‍ഗ്രസ് നേതാക്കള്‍ ആന്റണിയെ ന്യായീകരിക്കുന്നതെന്ന് വി എസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കുന്നതിനുള്ള ഹൈക്കോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് വി എസ് ആവശ്യപ്പെട്ടു. ക്യാപ്റ്റനെതിരെ കേസെടുക്കാതെയും പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാതെയും കപ്പല്‍ വിട്ടുകൊടുക്കുന്നത് കേസിനെ ബാധിക്കുമെന്ന് വി എസ് പറഞ്ഞു.

deshabhimani 310312

1 comment:

  1. പ്രതിരോധമന്ത്രാലയത്തിലെ വന്‍ അഴിമതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും മന്ത്രി എ കെ ആന്റണി നടപടിയെടുക്കാതിരുന്നതിന് കൂടുതല്‍ തെളിവ് പുറത്ത്. കര്‍ണാടകത്തില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ഡി ഹനുമന്തപ്പ 2009ല്‍ത്തന്നെ ടട്ര ട്രക്ക് അഴിമതി ചൂണ്ടിക്കാട്ടി ആന്റണിക്ക് കത്തയച്ചെങ്കിലും നടപടി എടുത്തില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവര്‍ക്കും ഹനുമന്തപ്പ കത്തയച്ചെങ്കിലും പേരിനൊരു വകുപ്പുതല അന്വേഷണത്തില്‍ നടപടി ഒതുങ്ങി. അന്വേഷണമാകട്ടെ എവിടെയും എത്താതെ അവസാനിപ്പിച്ചു. ഹനുമന്തപ്പയുടെ കത്തിനെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ ഈ വിഷയത്തില്‍ ആന്റണി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശം തെറ്റാണെന്നും തെളിഞ്ഞു.

    ReplyDelete