Tuesday, March 27, 2012

നെയ്യാറ്റിന്‍കരയില്‍ കള്ളക്കളി തുടങ്ങി


നെയ്യാറ്റിന്‍കര അസംബ്ലി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് അടിച്ചേല്‍പ്പിച്ച ഉപതെരഞ്ഞെടുപ്പ് മേയില്‍ നടക്കുമെന്നാണ് കരുതുന്നത്. നിലവിലുള്ള എംഎല്‍എയെ കൂറുമാറ്റിയെടുത്ത് രാജിവയ്പിച്ചത് ചീഫ്വിപ്പും മുഖ്യമന്ത്രിയും ചേര്‍ന്ന് തയ്യാറാക്കിയ ആസൂത്രിതമായ ഗൂഢാലോചനയിലൂടെയാണെന്ന് ഇതിനകം വ്യക്തമായതാണ്. സെല്‍വരാജ് രാജിവയ്ക്കാന്‍ തെരഞ്ഞെടുത്ത സമയം വളരെ നിര്‍ണായകമായിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കുന്ന ഘട്ടത്തിലാണ് നേരിട്ടുചെന്ന് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്. ഉടന്‍തന്നെ അദ്ദേഹം രാജി സ്വീകരിക്കുകയും ചെയ്തു. രാജി യുഡിഎഫിനു വേണ്ടിയല്ലായിരുന്നെങ്കില്‍ ഒരു മാസം മുമ്പോ രണ്ടാഴ്ച കഴിഞ്ഞോ ആകാമായിരുന്നു.

പിറവത്തെ സമ്മതിദായകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയെന്ന ഏകലക്ഷ്യത്തോടെയാണ് രാജിക്കുള്ള മുഹൂര്‍ത്തം തെരഞ്ഞെടുത്തത്. രാജി നല്‍കിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി സെല്‍വരാജ് പറഞ്ഞത് യുഡിഎഫിലേക്കു പോകുന്നത് ആത്മഹത്യാപരമാണെന്നാണ്. എന്നാല്‍, ആ ആത്മഹത്യ നടന്നുകഴിഞ്ഞു എന്നാണ് ഇപ്പോള്‍ വ്യക്തമായത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായാണ് സെല്‍വരാജ് മത്സരിക്കാന്‍ പോകുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. നാക്കില്‍ എല്ലില്ലെന്നും എങ്ങനെയും വളയ്ക്കാന്‍ കഴിയുന്നതാണ് അതെന്നും സെല്‍വരാജ് അക്ഷരാര്‍ഥത്തില്‍ തെളിയിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവിനെ റിട്ടേണിങ് ഓഫീസറാക്കാന്‍ തീരുമാനിച്ചു എന്നതാണ് വിചിത്രമായ വിവരം. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായിരിക്കില്ല എന്നതിന്റെ സൂചനയാണിത്.

എല്ലാവിധ കൃത്രിമവും നടത്താന്‍ വളരെ മുന്‍കൂട്ടിത്തന്നെ കരുനീക്കം ആരംഭിച്ചു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയാണെന്നത് രഹസ്യമല്ല. ആ സംഘടനയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസര്‍. ഈ വ്യക്തി കെഎസ്യു തിരുവല്ല താലൂക്ക് സെക്രട്ടറിയായിരുന്നു. ചെറുപ്പംമുതല്‍ക്കേ കോണ്‍ഗ്രസിനോട് കൂറുപുലര്‍ത്തിയ, അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനെത്തന്നെ തെരഞ്ഞെടുപ്പിന്റെ മര്‍മസ്ഥാനത്ത് പ്രതിഷ്ഠിച്ചത് സദുദ്ദേശ്യത്തോടെയല്ല എന്നത് വ്യക്തം.

ഉപതെരഞ്ഞെടുപ്പ് ഒരു നിയോജകമണ്ഡലത്തില്‍ മാത്രമായി നടക്കുമ്പോള്‍ മറ്റ് നിയോജകമണ്ഡലങ്ങളിലെ സമ്മതിദായകരെ ഈ മണ്ഡലത്തില്‍ പല വീടുകളിലായി ചേര്‍ക്കാന്‍ കഴിയുമെന്ന് പിറവം തെളിയിച്ചുകഴിഞ്ഞു. പിറവത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അനൂപ് ജേക്കബ്ബിന്റെ വീട്ടില്‍ കഴക്കൂട്ടത്ത് വോട്ടുചെയ്ത ഡ്രൈവറെ വോട്ടറായി ചേര്‍ത്തത് ഇപ്പോള്‍ പുറത്തറിഞ്ഞിരിക്കുന്നു. കള്ളവോട്ട് ചേര്‍ത്തതിന്റെ ഒരുദാഹരണം മാത്രമാണിത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ത്തന്നെ കള്ളവോട്ട് ചേര്‍ക്കുന്ന സ്ഥിതിയുണ്ടായാല്‍ കൂടുതല്‍ പറയേണ്ടതില്ലല്ലോ. പിറവത്ത് പഠിച്ചത് നെയ്യാറ്റിന്‍കരയില്‍ വ്യാപകമായി പ്രയോഗത്തില്‍ വരുത്താന്‍ അവസരമൊരുക്കുന്നത് ഉള്‍പ്പെടെ യുഡിഎഫിനുവേണ്ടി എന്ത് കൃത്രിമവും ചെയ്യാന്‍ പ്രതിബദ്ധതയുള്ള ഒരാളെത്തന്നെ തെരഞ്ഞുപിടിച്ച് റിട്ടേണിങ് ഓഫീസറാക്കിയത് വെറുതെയൊന്നുമല്ല. ഇത് നെയ്യാറ്റിന്‍കരയിലെ ഉദ്ബുദ്ധരായ സമ്മതിദായകര്‍ തലകുലുക്കി അനുവദിക്കുമെന്നു കരുതേണ്ടതില്ല.

സിപിഐ എമ്മിന്റെ സ്ഥാനാര്‍ഥിയായി പാര്‍ടി ചിഹ്നത്തില്‍ മത്സരിച്ചുജയിച്ച് പത്തുമാസം തികയുന്നതിനുമുമ്പ് എംഎല്‍എസ്ഥാനം രാജിവച്ച് അതേ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്നത് വെറും വിനോദമായൊന്നും കാണാന്‍ കഴിയുന്നതല്ല. രാജിക്ക് വിശ്വസനീയമായ ഒരു കാരണവും പറയാനില്ല. അമൂല്യമായ മറ്റെന്തോ പ്രലോഭനമാണ് കൂറുമാറ്റത്തിന്റെ യഥാര്‍ഥ കാരണം. ഇത് നഗ്നമായ വിശ്വാസവഞ്ചനയാണ്. വിശ്വാസവഞ്ചകരെ ഏത് രീതിയില്‍ കാണണമെന്ന് നെയ്യാറ്റിന്‍കരയിലെ സമ്മതിദായകര്‍ക്കറിയാം. പകരംവീട്ടാനുള്ള അവസരം അവര്‍ ഉപയോഗിക്കുകതന്നെ ചെയ്യും. പ്രശ്നമതല്ല, തുടക്കത്തില്‍ത്തന്നെ നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി മുന്നിട്ടിറങ്ങി എന്നതാണ്. ഇത് അനുവദിച്ചുകൊടുക്കാനാകില്ല. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉതകുന്നതല്ലെന്ന് ബോധ്യപ്പെടുന്ന നിമിഷം ജനാധിപത്യത്തിന്റെ മുഖംമൂടി വലിച്ചെറിയാന്‍ കോണ്‍ഗ്രസിന് ഒരു മടിയുമില്ലെന്ന് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചതിലൂടെ തെളിയിച്ചതാണ്. നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടന്നാല്‍ ഫലം പ്രതികൂലമായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് മുഖ്യമന്ത്രി ഈ കരുനീക്കം നടത്തിയത്. ഇത് തനി നെറികേടാണ്. അത് തടഞ്ഞേ മതിയാകൂ.

deshabhimani editorial 280312

1 comment:

  1. നെയ്യാറ്റിന്‍കര അസംബ്ലി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് അടിച്ചേല്‍പ്പിച്ച ഉപതെരഞ്ഞെടുപ്പ് മേയില്‍ നടക്കുമെന്നാണ് കരുതുന്നത്. നിലവിലുള്ള എംഎല്‍എയെ കൂറുമാറ്റിയെടുത്ത് രാജിവയ്പിച്ചത് ചീഫ്വിപ്പും മുഖ്യമന്ത്രിയും ചേര്‍ന്ന് തയ്യാറാക്കിയ ആസൂത്രിതമായ ഗൂഢാലോചനയിലൂടെയാണെന്ന് ഇതിനകം വ്യക്തമായതാണ്. സെല്‍വരാജ് രാജിവയ്ക്കാന്‍ തെരഞ്ഞെടുത്ത സമയം വളരെ നിര്‍ണായകമായിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കുന്ന ഘട്ടത്തിലാണ് നേരിട്ടുചെന്ന് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്. ഉടന്‍തന്നെ അദ്ദേഹം രാജി സ്വീകരിക്കുകയും ചെയ്തു. രാജി യുഡിഎഫിനു വേണ്ടിയല്ലായിരുന്നെങ്കില്‍ ഒരു മാസം മുമ്പോ രണ്ടാഴ്ച കഴിഞ്ഞോ ആകാമായിരുന്നു.

    ReplyDelete