Friday, March 30, 2012

പ്രതിരോധത്തിലെ പുഴുക്കുത്തുകള്‍


യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സദാ യുദ്ധസജ്ജരായിരിക്കുക എന്നതാണെന്ന് ഒരു ചൊല്ലുണ്ട്. യുദ്ധസജ്ജതയില്‍ വീഴ്ച വന്നാലോ? യുദ്ധമുണ്ടാവാം എന്നു മാത്രമല്ല അപായകരമായ ഫലങ്ങളുണ്ടാവുകയുംചെയ്യും. ഇതിപ്പോള്‍ എടുത്തുപറയേണ്ടിവന്നത് ഇന്ത്യയുടെ യുദ്ധസജ്ജതയെക്കുറിച്ച് കരസേനാധിപന്‍തന്നെ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ്. പൊതുവേദിയില്‍ ചര്‍ച്ചചെയ്യേണ്ട വിഷയമല്ല ഇത്. എങ്കിലും ഉത്തരവാദപ്പെട്ടവരുടെ വീഴ്ചയും പിടിപ്പുകേടുംകൊണ്ട് ഇതിന്ന് പൊതുവേദിയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നു. നിര്‍ഭാഗ്യകരമാണിത്.

കരസേനാധിപന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനയച്ച കത്തിലാണ് രാജ്യരക്ഷാകാര്യങ്ങളിലെ വീഴ്ചകളും പോരായ്മകളും അക്കമിട്ടുനിരത്തിയിട്ടുള്ളത്. ആ കത്ത് ചോര്‍ന്നുവെന്നത് ആശങ്കാജകമാണ്. അന്വേഷിക്കേണ്ടതുമാണ്. എന്നാല്‍, അന്വേഷണം അതില്‍മാത്രമായി പരിമിതപ്പെട്ടുകൂടാ. ഇന്ത്യയുടെ പ്രതിരോധസജ്ജതയുടെ അവസ്ഥയെക്കുറിച്ച് അതില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണം; പോരായ്മകള്‍ നികത്തണം. എന്നാല്‍, കത്ത് ചോര്‍ന്നത് വിവാദമാക്കി പ്രതിരോധസജ്ജതയുടെ കാര്യത്തില്‍ വന്ന വീഴ്ചകള്‍ മൂടിവയ്ക്കാനാണിന്ന് നീക്കം. ഇത് അപകടകരമാണ്.

കരസേനാധിപന്‍തന്നെ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതാവാം എന്നാണ് ഉന്നത ഭരണവൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പ്രതിരോധരഹസ്യങ്ങളടങ്ങുന്ന കത്ത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയാല്‍ രാജ്യദ്രോഹക്കുറ്റത്തിനുവരെയുള്ള നടപടികളുണ്ടാവാം. അക്കാര്യം അറിയാത്തയാളല്ല കരസേനാധിപന്‍. അതുകൊണ്ടുതന്നെ അദ്ദേഹം അപകടകരമായ അത്തരമൊരു കളിക്ക് നില്‍ക്കുമോ? വിശ്വസിക്കാന്‍ പ്രയാസമാണ്. ടെട്രാ ട്രക്ക് കുംഭകോണം മുന്‍ നിര്‍ത്തി കരസേനാധിപന്‍ യുപിഎ സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കി എന്നത് സത്യമാണ്. അതിന്റെ പക ഉള്ളില്‍വച്ച് കരസേനാധിപനെ വിഷമത്തിലാക്കാന്‍ ആരോ നടത്തിയ രാഷ്ട്രീയക്കളിയാണോ ഈ കത്തുചോര്‍ച്ച? അതും അന്വേഷിക്കേണ്ടതുണ്ട്.

വാര്‍ഷിക പൊതുബജറ്റിലൂടെ അതിഭീമമായ തുകയാണ് പ്രതിരോധകാര്യത്തി്ന് നീക്കിവയ്ക്കുന്നത്. അങ്ങനെ ചെയ്യേണ്ടതുമാണ്. 1,93,407 കോടി രൂപയാണ് ഇക്കൊല്ലം ബജറ്റില്‍ പ്രതിരോധത്തി് നീക്കിവച്ചത്. എന്നാല്‍, ഇങ്ങനെ നീക്കിവയ്ക്കുന്ന തുക പ്രതിരോധസജ്ജതയ്ക്കായി വിനിയോഗിക്കപ്പെടുന്നില്ല എന്നാണ് പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുന്നത്. ബജറ്റ് വിഹിതത്തിന്റെ വലിയൊരു ഭാഗം മറ്റെവിടേക്കൊക്കെയോ വഴിതിരിഞ്ഞുപോവുന്നുണ്ടോ? ഇത് പരിശോധിക്കാന്‍ ഫലപ്രദമായ ഒരു സംവിധാവുമില്ലാത്തത് പ്രതിരോധ ബജറ്റിനെ തെരഞ്ഞെടുപ്പ് പ്രചാരണച്ചെലവിനുള്ള കറവപ്പശുവാക്കി മാറ്റാന്‍ കേന്ദ്ര ഭരണകക്ഷിക്ക് അവസരമൊരുക്കുന്നു. ആയുധദല്ലാളന്മാര്‍ക്ക് കീശവീര്‍പ്പിക്കാന്‍ സന്ദര്‍ഭമൊരുക്കുന്നു.

പ്രതിരോധമന്ത്രിയെ മറികടന്ന് പ്രതിരോധസജ്ജതയിലെ പോരായ്മകള്‍ കരസേനാധിപന്‍ പ്രധാമന്ത്രിയെ നേരിട്ട് കത്തിലൂടെ ധരിപ്പിച്ചതില്‍ അപാകതയുണ്ടെന്നാണ് വയലാര്‍ രവിയെപ്പോലുള്ളവര്‍ പറയുന്നത്. പ്രധാമന്ത്രിയാണ് ഭരണസംവിധാത്തിന്റെ അധിപന്‍. ആ നിലയ്ക്ക് അതില്‍ അനൌചിത്യമുണ്ടെന്ന് പറയാനാവില്ല; പ്രത്യേകിച്ചും പ്രധാമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത് പ്രതിരോധമന്ത്രിയുടെ പോരായ്മകളും കാര്യക്ഷമതയില്ലായ്മയുംകൊണ്ട് പ്രതിരോധരംഗത്തുണ്ടാവുന്ന അര്‍ഥങ്ങളാണെന്നിരിക്കെ.

അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ പലകുറി ശ്രദ്ധയില്‍പെടുത്തിയിട്ടും അനങ്ങാപ്പാറയെപ്പോലെ ഇരിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്തത് എന്നാണ് കത്തി ല്‍ നിന്ന് വ്യക്തമാവുന്നത്. ടാങ്കുകള്‍ ആയുധങ്ങളില്ലാത്ത നിലയിലായിരിക്കുന്നു. വ്യോമപ്രതിരോധം കാലാനുസൃതമായി നവീകരിക്കപ്പെടാതായിരിക്കുന്നു. കാലാള്‍പ്പടയ്ക്ക് സുപ്രധാന ആയുധങ്ങള്‍ ലഭിക്കാതായിരിക്കുന്നു. ആയുധ സംഭരണ സംവിധാനമാകെ അഴിമതിഗ്രസ്തമായിരിക്കുന്നു. രാത്രിയുദ്ധത്തിനാവശ്യമായ സംവിധാനങ്ങളില്ല. അത്യന്താപേക്ഷിതമായ ആയുധങ്ങളില്ല. ഇത്ര ഗുരുതരമായ സാഹചര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രതിരോധമന്ത്രി അനങ്ങുന്നില്ലെങ്കില്‍, പ്രശ്നപരിഹാരത്തിന് ഒരു നടപടിയും എടുക്കുന്നില്ലെങ്കില്‍ ഉത്തരവാദിത്തബോധമുള്ള കരസേനാധിപന്  ""എല്ലാം സര്‍ക്കാര്‍ മുറയില്‍ നടക്കട്ടെ' എന്ന് കരുതി കൈയുംകെട്ടി ഇരിക്കാന്‍ പറ്റുമോ? അങ്ങനെ പോര്‍മുഖങ്ങളിലേക്ക് യുദ്ധസജ്ജമല്ലാത്ത സൈന്യത്തെ അയക്കാന്‍ മനസ്സുവരുമോ?

ഈ പശ്ചാത്തലത്തിലാണ് കരസേനാധിപന്‍ പ്രധാമന്ത്രിക്കയച്ച കത്തിനെ കാണേണ്ടത്. എന്നുമാത്രമല്ല, മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ കാലാവധി തീരുകയാണ്. കാലാവധി തീരുന്ന ഘട്ടത്തില്‍ സൈന്യാധിപന്മാര്‍ സൈന്യത്തിന്റെ നിലയെക്കുറിച്ച് പ്രധാമന്ത്രിയെ രേഖാമൂലം ധരിപ്പിക്കുന്ന കീഴ്വഴക്കമുണ്ടുതാനും. ഈ സാഹചര്യത്തിലാണ് നിര്‍ണായക ഘട്ടങ്ങളില്‍ തീരുമാനമെടുക്കാനോ സൈന്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ഉചിതമായ നടപടികളെടുക്കാനോ ശ്രദ്ധയില്‍പെട്ട അഴിമതിപോലും ഒഴിവാക്കാനോ ഇടപെടാത്ത പ്രതിരോധമന്ത്രിക്കുകീഴില്‍ കുത്തഴിഞ്ഞുപോവുന്ന പ്രതിരോധരംഗത്തെക്കുറിച്ച് ജനറല്‍ വി കെ സിങ് പ്രധാമന്ത്രിക്ക് കത്തയച്ചത് എന്നത് കാണേണ്ടതുണ്ട്. ഇന്നേവരെ ഒരു പ്രതിരോധമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത പിടിപ്പുകേടെന്ന ആക്ഷേപം ഇന്ത്യന്‍ കരസേനാധിപനില്‍ നിന്ന് പരോക്ഷമായെങ്കിലും കേള്‍ക്കേണ്ടിവരുന്ന സാഹചര്യം വരുത്തിവച്ചതിലെ തന്റെ പങ്ക് എന്ത് എന്ന് ഒരു നിമിഷം എ കെ ആന്റണി ആലോചിക്കേണ്ടതുമുണ്ട്. ഈ പ്രശ്ത്തെക്കുറിച്ചൊക്കെ വിശദീകരിക്കാന്‍ പ്രതിരോധമന്ത്രിയായി എ കെ ആന്റണി ഇരിക്കെത്തന്നെ സഹമന്ത്രി പള്ളം രാജുവിനെ കോണ്‍ഗ്രസിന് നിയോഗിക്കേണ്ടിവന്നുവെന്നതും എ കെ ആന്റണിയുടെ മികവിനുള്ള അംഗീകാരമാവില്ലല്ലോ.

പ്രതിരോധസംബന്ധമായ കാര്യങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ചചെയ്യാന്‍ കഴിയുന്നതല്ല എന്ന് ഇപ്പോള്‍ എ കെ ആന്റണി പറയുന്നുണ്ട്. എന്നാല്‍, ഇതേ ആന്റണിതന്നെയാണ് മാസങ്ങള്‍ക്കുമുമ്പ് കൊച്ചിയിലെ വാര്‍ത്താസമ്മേളത്തില്‍ നാവികസേനാരംഗത്തെ നമ്മുടെ രാജ്യത്തിന്റെ പോരായ്മകള്‍ പരസ്യമായി വിളിച്ചുപറഞ്ഞത്. ശത്രുവിന്റെ ആക്രമണം നേരിടാന്‍ നമ്മുടെ കരസേന സജ്ജമാണെങ്കിലും കടലിലൂടെ വരുന്ന ശത്രുക്കളെ നേരിടാന്‍ നമുക്ക് ഫലപ്രദമായ ഒരു സംവിധാനവും ഇപ്പോഴില്ല എന്നാണ് ആന്റണി അന്ന് പറഞ്ഞത്. ഇത് സത്യമാവാം. എന്നാല്‍, ഇത്തരം സത്യങ്ങള്‍ പരസ്യമായി വിളിച്ചുപറയുന്നത് ഉചിതമാണോ; അതും പ്രതിരോധമന്ത്രിസ്ഥാനത്തുള്ള ഒരാള്‍? ആന്റണിയുടെ ഈ പ്രസ്താവന ഇന്ത്യയിലെയും പുറത്തെയും പത്രങ്ങള്‍ കാര്യമായി പ്രസിദ്ധീകരിച്ചു. അത് കഴിഞ്ഞ് ചില മാസങ്ങള്‍മാത്രം കഴിഞ്ഞപ്പോഴാണ് കടലിലൂടെ മുംബൈ തീരത്തേക്ക് കസബും കൂട്ടരും വന്ന് താജ്ഹോട്ടലിലും നഗരങ്ങളുടെ പല ഭാഗങ്ങളിലും കൂട്ടക്കൊല നടത്തി രാജ്യത്തെ വിറപ്പിച്ചത്.

ഒരു സ്ഥാനത്തെത്തിയാല്‍ ആ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തിനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയണം. അപകടങ്ങള്‍ വരുത്തിവച്ചിട്ട് താന്‍ ശുദ്ധനാണെന്ന് ദീനമായി വിലപിച്ചാല്‍ പോരാ. ഉത്തരവാദപൂര്‍വം പെരുമാറാന്‍ കഴിവില്ല എന്നാണെങ്കില്‍ അത്തരം സ്ഥാനങ്ങള്‍ ഏറ്റെടുക്കാതിരിക്കാനുള്ള ഔചിത്യമെങ്കിലും കാട്ടണം. ശുദ്ധതയുടെ കുട്ടിക്കളിക്ക് വിട്ടുകൊടുക്കാനുള്ളതല്ല ഈ രാജ്യത്തിന്റെ സുരക്ഷയും ദശലക്ഷക്കണക്കായ സൈനികരുടെ ജീവനും. മുംബൈ കൂട്ടക്കൊലയ്ക്കുപിന്നാലെ ആദര്‍ശത്തിന്റെ പെരുമ്പറ മുഴക്കിക്കൊണ്ടൊന്നുമല്ലെങ്കിലും ശിവരാജ്പാട്ടീല്‍ ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചു. ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന പ്രതിച്ഛായ എടുത്തണിയാന്‍ എന്നും നിഷ്കര്‍ഷ കാട്ടിപ്പോരുന്ന എ കെ ആന്റണി ആ ദേശവിരുദ്ധ ശക്തികള്‍ അതിര്‍ത്തി കടന്നുവന്നവരായിട്ടും അവരെ തടയുന്നതില്‍ പരാജയം സംഭവിച്ചുവെന്നറിഞ്ഞിട്ടും ധാര്‍മികമായെങ്കിലും തന്റെ വീഴ്ച ഏറ്റുപറയാന്‍ തയ്യാറായോ? ആദര്‍ശം അധികാരത്തിന് കീഴിലേ വരുന്നുള്ളൂ.

ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങളാകെ തെളിയിക്കുന്നത് പ്രതിരോധമന്ത്രി എന്ന നിലയില്‍ ഉയര്‍ന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത ആന്റണിയുടെ കാര്യക്ഷമതയില്ലായ്മയാണ്; പ്രതിരോധരംഗത്ത് നടക്കുന്ന കൊടിയ അഴിമതികളാണ്; അത് തടയാന്‍ ചെറുവിരല്‍പോലും അനക്കാന്‍ കഴിയാത്ത ആന്റണിയുടെ ദയീയാവസ്ഥയാണ്. കരസേനാധിപന്‍ കത്തയച്ചതിന്റെ ഔചിത്യവും അനൌചിത്യവും ചര്‍ച്ചചെയ്യുമ്പോള്‍തന്നെ, പ്രതിരോധരംഗത്തിന്റെ ഇന്നത്തെ അവസ്ഥയും അതിലേക്ക് നയിച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടും കാണാതെ പോവരുത്.

deshabhimani editorial 300312

2 comments:

  1. ഒരു സ്ഥാനത്തെത്തിയാല്‍ ആ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തിനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയണം. അപകടങ്ങള്‍ വരുത്തിവച്ചിട്ട് താന്‍ ശുദ്ധനാണെന്ന് ദീനമായി വിലപിച്ചാല്‍ പോരാ. ഉത്തരവാദപൂര്‍വം പെരുമാറാന്‍ കഴിവില്ല എന്നാണെങ്കില്‍ അത്തരം സ്ഥാനങ്ങള്‍ ഏറ്റെടുക്കാതിരിക്കാനുള്ള ഔചിത്യമെങ്കിലും കാട്ടണം. ശുദ്ധതയുടെ കുട്ടിക്കളിക്ക് വിട്ടുകൊടുക്കാനുള്ളതല്ല ഈ രാജ്യത്തിന്റെ സുരക്ഷയും ദശലക്ഷക്കണക്കായ സൈനികരുടെ ജീവനും. മുംബൈ കൂട്ടക്കൊലയ്ക്കുപിന്നാലെ ആദര്‍ശത്തിന്റെ പെരുമ്പറ മുഴക്കിക്കൊണ്ടൊന്നുമല്ലെങ്കിലും ശിവരാജ്പാട്ടീല്‍ ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചു. ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന പ്രതിച്ഛായ എടുത്തണിയാന്‍ എന്നും നിഷ്കര്‍ഷ കാട്ടിപ്പോരുന്ന എ കെ ആന്റണി ആ ദേശവിരുദ്ധ ശക്തികള്‍ അതിര്‍ത്തി കടന്നുവന്നവരായിട്ടും അവരെ തടയുന്നതില്‍ പരാജയം സംഭവിച്ചുവെന്നറിഞ്ഞിട്ടും ധാര്‍മികമായെങ്കിലും തന്റെ വീഴ്ച ഏറ്റുപറയാന്‍ തയ്യാറായോ? ആദര്‍ശം അധികാരത്തിന് കീഴിലേ വരുന്നുള്ളൂ.

    ReplyDelete
  2. നമ്പൂതിരി പശുവിനെ അടിക്കാന്‍ ആലോചിച്ചപ്പോള്‍ എല്ലായിടത്തും മര്‍മ്മം അതിനാല്‍ അടിച്ചില്ല , ഇതുപോലെ എല്ലായിടത്തും അഴിമതി കാരണം ഒന്നും മേടിക്കണ്ട എന്ന് ആന്റണി തീരുമാനിച്ചു എന്തെങ്കിലും വാങ്ങിയാല്‍ അല്ലെ കമ്മീഷന്‍ ?ആന്റണി ഒന്നുംവാങ്ങില്ല അതുകൊണ്ട് ഈ മിലിട്ടരിക്കാരന്റെ കള്ള പ്രചരണം ഫലിക്കില്ല

    ReplyDelete