Tuesday, March 27, 2012

ലീഗ് തീവ്രവാദത്തെ തടയാന്‍ ആര്‍ജവമുണ്ടോ: പി ജയരാജന്‍


അധികാരത്തിന്റെ തണലില്‍ ലീഗില്‍ വളരുന്ന തീവ്രവാദ ശക്തികളെ പിടിച്ചുകെട്ടാനുള്ള ആര്‍ജവം രമേശ് ചെന്നിത്തല കാണിക്കുമോയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചോദിച്ചു. കണ്ണൂരില്‍വന്ന് സത്യം കാണാന്‍ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റിനയച്ച തുറന്ന കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് സിപിഐ എമ്മിനെതിരെ ലീഗ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസംവിധാനത്തിന്റെ കലവറയില്ലാത്ത പിന്തുണയുണ്ട്. മാധ്യമ സഹായത്തോടെ പ്രചരിപ്പിക്കുന്ന നുണക്കഥകളും കണ്ണൂരിനെ കലാപത്തിന്റെ നാടായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രചാരണവും ലീഗ് തീവ്രവാദത്തെ കൂടുതല്‍ ശക്തമാക്കുന്നു.
സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ നടക്കുന്നതുപോലെ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളല്ലാതെ സമീപകാലത്ത് കണ്ണൂരിനെ അക്രമത്തിന്റെ നാടായി വിശേഷിപ്പിക്കാന്‍ തക്ക സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അപവാദമായി ചൂണ്ടിക്കാട്ടാവുന്നത് ഭരണത്തണലില്‍ ലീഗ് തീവ്രവാദികള്‍ തളിപ്പറമ്പില്‍ ആരംഭിച്ച അക്രമങ്ങളാണ്. രാഷ്ട്രീയ സംഘര്‍ഷത്തെ കലാപമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടത്തിയത്. തളിപ്പറമ്പ് കേന്ദ്രമാക്കി കഴിഞ്ഞ കുറേക്കാലമായി ലീഗിലെ തീവ്രവാദികള്‍ ലീഗ് ഇതരര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം താവളം സൃഷ്ടിക്കുകയാണ്. ഗുരുതരമായ ആഭ്യന്തരക്കുഴപ്പത്തില്‍നിന്ന് രക്ഷപ്പെടാന്‍ വര്‍ഗീയ പ്രചാരണത്തിന്റെയും കലാപത്തിന്റെയും വഴിയാണ് ലീഗ് സ്വീകരിക്കുന്നത്. അവര്‍ തുടങ്ങിവച്ച അക്രമം, സിപിഐ എമ്മിന്റെ പ്രധാന നേതാക്കള്‍ക്കെതിരായ വധശ്രമത്തില്‍വരെ എത്തി. അക്രമവും കൊള്ളിവയ്പ്പും ഏറ്റുമുട്ടലും നടന്നു. പരിക്കേറ്റ് നിരവധിയാളുകള്‍ ആശുപത്രിയിലാണ്. കൂട്ടത്തില്‍ ഒരാള്‍ മരണമടഞ്ഞു. യാഥാര്‍ഥ്യം മറച്ചുവച്ച് ഭാവനയില്‍ വിരിഞ്ഞ തിരക്കഥയുമായി യുഡിഎഫും പൊലീസും യുഡിഎഫ് അനുകൂല മാധ്യമങ്ങളും രംഗത്തിറങ്ങി. പാര്‍ടി കോടതി എന്ന കഥ പിറവം ഉപതെരഞ്ഞെടുപ്പില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഉപയോഗിച്ചു. പരിക്കേറ്റയാളുടെ മൊഴിയില്‍ തിരക്കഥയ്ക്ക് ഉപോല്‍ബലകമായി ഒന്നുമില്ല. സിപിഐ എമ്മിന് ഒരു കോടതിയുമില്ല. ജനകീയ വിചാരണപോലുള്ള നടപടികള്‍ക്ക് പാര്‍ടി എതിരാണ്.

സംഘര്‍ഷത്തിന്റെ ഭാഗമായി നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജാശുപത്രി സന്ദര്‍ശിക്കാനുള്ള സൗമനസ്യം താങ്കള്‍ കാണിച്ചാല്‍, അവിടെ 35 ദിവസമായി ജീവച്ഛവമായി കിടക്കുന്ന അരിയിലെ വള്ള്യേരി മോഹനനെ കാണാം. അങ്ങനെ അനേകം പേര്‍. താലിബാനെ വെല്ലുന്ന പേക്കൂത്തുനടത്തുന്ന ലീഗ് തീവ്രവാദികളെ വെള്ളപൂശാന്‍ അടിസ്ഥാനമില്ലാത്ത, തെളിവിന്റെ അംശംപോലുമില്ലാത്ത കഥ പ്രചരിപ്പിക്കുകയാണ്. സിപിഐ എം നേതാക്കളെ ഗൂഢാലോചനക്കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളും താങ്കളുടെ പാര്‍ടിയും ഭരണ നേതൃത്വവും നടത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഐ എമ്മിന് ഉള്ളതും ദൃഢപ്പെടുന്നതുമായ സ്വാധീനത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണുണ്ടാകുന്നത്. അതില്‍ യുഡിഎഫ് നേതൃത്വവും പൊലീസും ഭരണതലത്തിലെ ഉന്നതരും ചില മാധ്യമങ്ങളും തീവ്രവാദശക്തികളും പങ്കാളികളാകുന്നു. സ്വന്തം സഹപ്രവര്‍ത്തകരെയും അണികളെയും നിലയ്ക്കു നിര്‍ത്തുക എന്ന നേതൃപരമായ കഴിവ് താങ്കള്‍ പ്രകടിപ്പിച്ചാല്‍ കണ്ണൂരിലെ കുഴപ്പങ്ങള്‍ അവസാനിക്കും- കത്തില്‍ പറഞ്ഞു.

deshabhimani 270312

1 comment:

  1. അധികാരത്തിന്റെ തണലില്‍ ലീഗില്‍ വളരുന്ന തീവ്രവാദ ശക്തികളെ പിടിച്ചുകെട്ടാനുള്ള ആര്‍ജവം രമേശ് ചെന്നിത്തല കാണിക്കുമോയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചോദിച്ചു. കണ്ണൂരില്‍വന്ന് സത്യം കാണാന്‍ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റിനയച്ച തുറന്ന കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് സിപിഐ എമ്മിനെതിരെ ലീഗ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസംവിധാനത്തിന്റെ കലവറയില്ലാത്ത പിന്തുണയുണ്ട്. മാധ്യമ സഹായത്തോടെ പ്രചരിപ്പിക്കുന്ന നുണക്കഥകളും കണ്ണൂരിനെ കലാപത്തിന്റെ നാടായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രചാരണവും ലീഗ് തീവ്രവാദത്തെ കൂടുതല്‍ ശക്തമാക്കുന്നു.

    ReplyDelete