Friday, March 29, 2013

പാലിയേക്കര ടോള്‍നിരക്ക് ഉയര്‍ത്തി ദേശീയപാതയില്‍ വീണ്ടും പിടിച്ചുപറി


പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത് അധികൃതരെ അറിയിക്കാതെ. ദേശീയപാത 47ല്‍ തൃശൂര്‍-അങ്കമാലി -ഇടപ്പള്ളി റൂട്ടില്‍ യാത്രചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള യാത്രാനിരക്ക്് ബുധനാഴ്ച അര്‍ധരാത്രി മുതലാണ് മുന്നറിയിപ്പില്ലാതെ വര്‍ധിപ്പിച്ചത്. ടോള്‍ കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡാണ് ദേശീയപാത അധകൃതരെപ്പോലും അറിയിക്കാതെ നിരക്ക് വര്‍ധനാ വിജ്ഞാപനമിറക്കിയത്. ടോള്‍ നിരക്ക് കുറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇതോടെ പൊളിഞ്ഞു. വാഹനങ്ങള്‍ക്ക് പത്തു മുതല്‍ 40 രൂപ വരെയാണ് വര്‍ധന. ജനപ്രതിനിധികളെയോ പൊതുമരാമത്തുമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ രഹസ്യവും ഏകപക്ഷീയവുമായി ടോള്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം വ്യാപകമായി. നിരക്ക് കൂട്ടാന്‍ ആറുമാസം മുമ്പ് തീരുമാനിച്ചെങ്കിലും പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്ന് കരാറുകാര്‍ പിന്‍മാറിയിരുന്നു.

പുതുക്കിയ നിരക്കുപ്രകാരം ചെറുകിട വാഹനങ്ങളുടെ ടോളില്‍ അഞ്ചു രൂപയുടെ കുറവുണ്ട്. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ചെറിയ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക്മാത്രം മുന്‍പ് 55 രൂപ ഉണ്ടായിരുന്നത് ബുധനാഴ്ച മുതല്‍ 50 രൂപയായി. ഇരുവശത്തേക്കും സഞ്ചരിക്കണമെങ്കില്‍ 80 രൂപ നല്‍കണം. ഒരുമാസത്തേക്കുള്ള പാസിന് 1790 രൂപയാണ്. ചെറുകിട വാണിജ്യവാഹനങ്ങള്‍ക്കുള്ള ടോള്‍ ഒരുവശത്തേക്ക് 95ല്‍നിന്ന് 105 ആയും ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 145ല്‍നിന്ന് 155 ആയും ഉയര്‍ത്തി. ട്രക്ക്, ലോറി തുടങ്ങിയവയും ബസുകളും ഇനിമുതല്‍ ഒരു വശത്തേക്ക് മാത്രം 210 രൂപ നല്‍കണം. ഇരുവശത്തേക്കും 290 രൂപയായിരുന്നത് 315 രൂപയാകും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ അഥവാ വലിയ കണ്ടെയ്നറുകള്‍ക്ക് ഒരു വശത്തേക്ക് 310, ഇരുവശത്തേക്കും 465 എന്നിങ്ങനെയായിരുന്നത് യഥാക്രമം 335, 505 രൂപയാകും.

രാജ്യത്തെ മൊത്ത വിലസൂചിക ഉയരുന്നതനുസരിച്ച് വര്‍ഷാവര്‍ഷം നിരക്ക് കൂട്ടാന്‍ ടോള്‍ കരാറുകാര്‍ക്ക് അവകാശമുണ്ടെന്നും ഇതിന് പുതിയൊരറിയിപ്പിന്റെ ആവശ്യമില്ലെന്നുമാണ് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹികുഞ്ഞിന്റെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടി. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും ദേശീയപാത അധികൃതരും ടോള്‍ കമ്പനിയും തമ്മിലുള്ള ധാരണയനുസരിച്ചാണ് നിരക്കുവര്‍ധന. വാഹനങ്ങളുടെ ടോള്‍ നിരക്ക് കുറച്ചുകൊടുക്കാമെന്ന് രണ്ടുമാസം മുന്‍പ് ജനപ്രതിനിധികള്‍ക്കും സമരസമിതികള്‍ക്കും മുഖ്യമന്ത്രി വാക്കു നല്‍കിയിരുന്നതാണ്. ടോള്‍ വര്‍ധന സംബന്ധിച്ച് സ്ഥലം എംഎല്‍എ സി രവീന്ദ്രനാഥിനെയോ ചാലക്കടി എംഎല്‍എ ബി ഡി ദേവസിയേയോ അറിയിച്ചിട്ടില്ല. 2011 ഡിസംബര്‍ മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കാന്‍ തുടങ്ങിയത്.

ടോള്‍ വര്‍ധന: സി രവീന്ദ്രനാഥ് നിവേദനം നല്‍കി

പുതുക്കാട്: ധാരണയ്ക്ക് വിരുദ്ധമായി ദേശീയപാത പാല്യേക്കരയിലെ ടോള്‍ നിരക്കുകള്‍ ഏകപക്ഷീയമായി വര്‍ധിപ്പിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ടോള്‍ നിരക്ക് കുറയ്ക്കാന്‍ നേരത്തെ ധാരണയായതാണ്. ഇതിന് വിരുദ്ധമായി ദേശീയപാത അതോറിറ്റിയും ടോള്‍ കമ്പനിയും ഏകപക്ഷീയവും ജനവിരുദ്ധവുമായി നടപടികളിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ടോള്‍ നിരക്ക് അടിയന്തരമായി കുറയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശംനല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

deshabhimani 290313

No comments:

Post a Comment