Sunday, March 31, 2013

ഇടപാടുകാര്‍ എത്തിയില്ല; ദുഃഖവെള്ളിയില്‍ ബാങ്കുകള്‍ക്ക് വന്‍ നഷ്ടം

ദുഃഖവെള്ളി പ്രവൃത്തിദിവസമാക്കിയത് ബാങ്കുകള്‍ക്ക് നഷ്ടക്കച്ചവടമായി. പല ശാഖയിലും ഒറ്റ ഇടപാടുപോലും നടന്നില്ല. ഭൂരിപക്ഷം ശാഖകളിലും ഒന്നോ രണ്ടോ ചെലാനിലൂടെ ചെറിയ തുക മാത്രമാണ് നികുതിയായി ലഭിച്ചത്. വൈകിട്ടുവരെ പ്രവര്‍ത്തിച്ച ബാങ്കുകള്‍ക്ക് വൈദ്യുതിച്ചാര്‍ജിനുള്ള പണംപോലും കമീഷന്‍ ഇനത്തില്‍ ലഭിച്ചില്ല. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനത്തൊട്ടാകെ നൂറില്‍ പ്പരം ശാഖ തുറന്നപ്പോള്‍ 22 ചെലാനിലൂടെ എട്ടുലക്ഷം രൂപ മാത്രമാണ് നികുതി പിരിഞ്ഞത്. എസ്ബിടി എറണാകുളം ജില്ലയില്‍ 29 ശാഖ തുറന്നു. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക് എന്നിവ ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെ ഓവര്‍ടൈം വേതനവും മറ്റ് അലവന്‍സും നല്‍കിയതല്ലാതെ ഇടപാടുകളൊന്നും നടന്നില്ല.

കനറ ബാങ്കിന്റെ ലോക്കല്‍ പ്രോസസിങ് സെന്റര്‍ (എല്‍പിസി) ശാഖ ദുഃഖവെള്ളിയാഴ്ച തുറന്നുപ്രവര്‍ത്തിപ്പിച്ചിട്ടും രണ്ട് ക്ലിയറിങ് ചെക്ക് മാത്രമാണ് പാസാക്കാന്‍ കഴിഞ്ഞത്. എസ്ബിടി അങ്കമാലി ശാഖ, ബാങ്ക് ഓഫ് ബറോഡ തൃശൂര്‍ മെയിന്‍, കനറ ബാങ്ക് വെസ്റ്റ് പാലസ് റോഡ്, ബ്രോഡ്വേ, സൗത്ത് ശാഖകള്‍, ഇന്ത്യന്‍ ബാങ്ക് ചാലക്കുടി എന്നിവിടങ്ങളില്‍ ഇടപാടുകളൊന്നും നടന്നില്ല. എസ്ബിഐ മെയിന്‍, ട്രഷറി ശാഖകളില്‍ ഒരോ ഇടപാടുവീതമാണ് നടന്നത്. എസ്ബിടി തൃശൂര്‍ മെയിന്‍ ശാഖയില്‍ ഒരു ചെലാനും കനറ ബാങ്ക് ബാനര്‍ജി റോഡ് ശാഖയില്‍ രണ്ടു ചെലാനും എസ്ബിടി ചാലക്കുടി ശാഖയില്‍ മൂന്നു ചെലാനും ഇടപാടു നടന്നു. ഒഴിവുകള്‍ വെട്ടിച്ചുരുക്കുന്നതിനുള്ള സര്‍ക്കാരിന്റെ ഗൂഢപദ്ധതിയാണ് റിസര്‍വ് ബാങ്ക് നിര്‍ദേശത്തിനു പിന്നിലെന്നും ഈസ്റ്റര്‍ ദിനത്തില്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനവും നഷ്ടക്കച്ചവടമാകുമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ജനറല്‍ സെക്രട്ടറി കെ വി ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 310313

No comments:

Post a Comment