Friday, March 16, 2012

നിയമങ്ങള്‍ നോക്കുകുത്തി കൊലവിളിച്ച് മണ്ണ്, മണല്‍ മാഫിയ

പാരിസ്ഥിതിക സന്തുലനാവസ്ഥ തകര്‍ത്തുകൊണ്ടുള്ള മണ്ണ്, മണല്‍ മാഫിയകളുടെ പ്രവര്‍ത്തനം ജില്ലയ്ക്ക് കടുത്ത ഭീഷണിയാകുന്നു. കര്‍ശന നിയമങ്ങളും നിര്‍ദേശങ്ങളുമുണ്ടായിട്ടും സമാന്തര സര്‍ക്കാറുകളെപ്പോലെ ഈ മാഫിയകള്‍ തഴച്ചുവളരുന്നു. കൊള്ള തടയാന്‍ ശ്രമിക്കുന്നവരെയും പരാതി നല്‍കുന്നവരെയും വീട്ടില്‍ കയറി ആക്രമിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ഗുണ്ടകളായി മാറിയിരിക്കുകയാണ് മാഫിയാ സംഘംഗങ്ങള്‍ . ഇതിനെതിരെ നടപടിയെടുക്കാന്‍ ഉത്തരാദിത്വമുള്ളവര്‍തന്നെ ഇവരെ തുണയ്ക്കാനെത്തുമ്പോള്‍ പരാതികള്‍ വെറും പേപ്പര്‍ തുണ്ടുകളായി മാറുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തുന്ന വിവരം നല്‍കി മാഫിയകളെ സഹായിച്ച് ഉദ്യോഗസ്ഥന്മാര്‍ കീശ വീര്‍പ്പിക്കുമ്പോള്‍ നാളേക്കുകൂടി കാത്തുവയ്ക്കേണ്ട കുന്നുകളും നദികളുമാണ് ഇല്ലാതാകുന്നത്. പൊലീസ്, പഞ്ചായത്ത്, റവന്യു അധികൃതരുടെ സഹായത്താല്‍ ജില്ലയുടെ എല്ലാ താലൂക്കുകളിലും ഇവരുടെ പ്രവര്‍ത്തനം സജീവമാണ്. കോഴഞ്ചേരിയിയുടെ വിവിധ പ്രദേശങ്ങളില്‍ വന്‍തോതിലുള്ള മണ്ണെടുപ്പും നിലം നികത്തലും ഇപ്പോഴും നിര്‍ബാധം നടക്കുന്നു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കൂടിയായ കേരളാ കോണ്‍ഗ്രസ് നേതാവ് വിക്ടര്‍ ടി തോമസിന്റെ ഭാര്യാപിതാവ് കോഴഞ്ചേരിയുടെ കിഴക്ക് 2.5 ഏക്കര്‍ പാടശേഖരമാണ് എല്ലാ നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച്് നികത്തിക്കൊണ്ടിരിക്കുന്നത്.

ആറന്മുള പഞ്ചായത്തിലെ ഇടയാറന്മുള, പരുത്തുപാറ, കിടങ്ങന്നൂര്‍ , ശാന്തിക്കുഴി, വല്ലന, കോഴഞ്ചേരി ടൗണ്‍ , മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ പുന്നയ്ക്കാട്, മെഴുവേലി പഞ്ചായത്തിലെ പുന്നക്കുളഞ്ഞി തുടങ്ങിയ പ്രദേശങ്ങളില്‍ മലകള്‍ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മെഴുവേലി പഞ്ചായത്തിലെ പുന്നക്കുളഞ്ഞി കുരിശടിക്ക് തൊട്ടുപുറകില്‍ 4.5 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള റബര്‍തോട്ടത്തിലെ മണ്ണ് ഒട്ടുമുക്കാലും മാറ്റിക്കഴിഞ്ഞിട്ടുണ്ട്. മലകളുടെ നാടായ ശാന്തിക്കുഴിയില്‍ മലകള്‍ ഇല്ലായെന്ന അവസ്ഥയാണ്. മണ്ണുമാഫിയയെക്കുറിച്ച് എന്തെങ്കിലും വിവരം പൊലീസില്‍ നല്‍കിയാല്‍ അടുത്ത നിമിഷം മാഫിയാ സംഘങ്ങള്‍ വിവരം നല്‍കിയവനെ തേടിയെത്തും. ആറന്മുളയില്‍ എസ്ഐയോടല്ലാതെ വിവരം നല്‍കിയാല്‍ ജീവന്‍ പോകുമെന്ന സ്ഥിതിയാണ്. അര്‍ധരാത്രി മണ്ണെടുക്കുന്നത് പൊലീസിലറിയിച്ച പത്രപ്രവര്‍ത്തകനെയും ജില്ലാ പഞ്ചായത്ത് അംഗത്തെയും ഒറ്റുകൊടുത്തത് പൊലീസിന് ഈ സംഘങ്ങളോടുള്ള ബന്ധത്തിന് ഉദാഹരണമാണ്.

കാടിനോട് തൊട്ടടുത്ത്കിടയ്ക്കുന്ന പ്രദേശമായ റാന്നിയില്‍ മണല്‍ കൊള്ളയാണ് രൂക്ഷം. മണ്ണെടുപ്പും നിലംനികത്തും ഇവിടെയും മുറപോലെ നടക്കുന്നു. വരവൂര്‍ , ഐത്തല, മുണ്ടപ്പുഴ, പാലോലില്‍ കടവ്, പമ്പാവാലി എന്നിവിടങ്ങളിലെല്ലാം മണല്‍ വാരല്‍ വ്യാപകമാണ്. ഓട്ടോ റിക്ഷകളില്‍ ചാക്കുകളിലാക്കിയാണ്വില്‍പ്പന. ചാക്കൊന്നിന് 60 രൂപ മുതല്‍ 120 രൂപ വരെയാണ് വില. എപ്പോഴെങ്കിലും വേട്ടക്കിറങ്ങുന്ന പൊലീസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങളെത്തന്നെ മണല്‍ മാഫിയ നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെ പൊലീസിലെ ചിലരുടെ സഹായവും ഇവര്‍ക്കുള്ളതിനാല്‍ വലയിലാക്കുക പ്രയാസം. ചിറ്റാറിനടുത്തുള്ള തണ്ണിത്തോട് മൂഴി, സെന്‍ട്രല്‍ ജങ്ഷന്‍ , മാര്‍ക്കറ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ മണല്‍ മാഫിയ വിളയാട്ടം ശക്തമാണ്. ഇവിടെ ഓംനി വാന്‍ , കാര്‍ എന്നീ വാഹനങ്ങള്‍ ഉപയോഗിച്ചാണ് മണല്‍ കടത്ത്. ജങ്ഷനിലെ മറ്റ് വാഹനങ്ങളും ഇതിന് ഉപയോഗിക്കുന്നുണ്ട്. ജങ്ഷനിലുള്ള ഒരു വീടിന്റെ ടെറസാണ് ഇവരുടെ താവളം. ഭരണ കക്ഷിയില്‍പ്പെട്ട ചില നേതാക്കന്മാരുടെ അനുമതിയോടെയാണ് മണല്‍ കൊള്ള.

deshabhimani 140312

1 comment:

  1. പാരിസ്ഥിതിക സന്തുലനാവസ്ഥ തകര്‍ത്തുകൊണ്ടുള്ള മണ്ണ്, മണല്‍ മാഫിയകളുടെ പ്രവര്‍ത്തനം ജില്ലയ്ക്ക് കടുത്ത ഭീഷണിയാകുന്നു. കര്‍ശന നിയമങ്ങളും നിര്‍ദേശങ്ങളുമുണ്ടായിട്ടും സമാന്തര സര്‍ക്കാറുകളെപ്പോലെ ഈ മാഫിയകള്‍ തഴച്ചുവളരുന്നു. കൊള്ള തടയാന്‍ ശ്രമിക്കുന്നവരെയും പരാതി നല്‍കുന്നവരെയും വീട്ടില്‍ കയറി ആക്രമിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ഗുണ്ടകളായി മാറിയിരിക്കുകയാണ് മാഫിയാ സംഘംഗങ്ങള്‍ . ഇതിനെതിരെ നടപടിയെടുക്കാന്‍ ഉത്തരാദിത്വമുള്ളവര്‍തന്നെ ഇവരെ തുണയ്ക്കാനെത്തുമ്പോള്‍ പരാതികള്‍ വെറും പേപ്പര്‍ തുണ്ടുകളായി മാറുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തുന്ന വിവരം നല്‍കി മാഫിയകളെ സഹായിച്ച് ഉദ്യോഗസ്ഥന്മാര്‍ കീശ വീര്‍പ്പിക്കുമ്പോള്‍ നാളേക്കുകൂടി കാത്തുവയ്ക്കേണ്ട കുന്നുകളും നദികളുമാണ് ഇല്ലാതാകുന്നത്. പൊലീസ്, പഞ്ചായത്ത്, റവന്യു അധികൃതരുടെ സഹായത്താല്‍ ജില്ലയുടെ എല്ലാ താലൂക്കുകളിലും ഇവരുടെ പ്രവര്‍ത്തനം സജീവമാണ്. കോഴഞ്ചേരിയിയുടെ വിവിധ പ്രദേശങ്ങളില്‍ വന്‍തോതിലുള്ള മണ്ണെടുപ്പും നിലം നികത്തലും ഇപ്പോഴും നിര്‍ബാധം നടക്കുന്നു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കൂടിയായ കേരളാ കോണ്‍ഗ്രസ് നേതാവ് വിക്ടര്‍ ടി തോമസിന്റെ ഭാര്യാപിതാവ് കോഴഞ്ചേരിയുടെ കിഴക്ക് 2.5 ഏക്കര്‍ പാടശേഖരമാണ് എല്ലാ നിയമവ്യവസ്ഥയെയും വെല്ലുവിളിച്ച്് നികത്തിക്കൊണ്ടിരിക്കുന്നത്.

    ReplyDelete