Friday, March 16, 2012

അഴിമതിയും വിവാദവും മുറുകുന്നു അനില്‍അക്കരയുടെ രാജി; മുന്‍കൂര്‍ ജാമ്യം

തൃശൂര്‍ : അഴിമതിയില്‍ മുങ്ങിയ ജില്ലാ പഞ്ചായത്തു ഭരണം നേരിടാന്‍ പോകുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കലാണ് അനില്‍ അക്കരയുടെ രാജി. ജില്ലാപഞ്ചായത്തു ഭരണസമിതി അധികാരമേറ്റതുമുതല്‍ തുടര്‍ന്നുവരുന്ന അഴിമതിയാരോപണങ്ങളും ഫണ്ടു വകമാറ്റലും ചട്ടലംഘനവും മൂര്‍ധന്യത്തിലെത്തിയിരിക്കുന്ന ഘട്ടത്തില്‍ രാജിക്കു കാരണമായി അനില്‍ നിരത്തുന്ന വാദങ്ങള്‍ മുഖവിലക്കെടുക്കാനാവില്ല.

ഏറ്റവുമൊടുവില്‍ കസ്തൂര്‍ബാഗാന്ധി തൊഴില്‍ പരിശീലനകേന്ദ്രത്തിനു മുളയം വില്ലേജിലെ ചേരുംകുഴിയില്‍ സ്ഥലം വാങ്ങാനുള്ള തീരുമാനം അനിലിനെയും പ്രസിഡന്റ് കെ വി ദാസനേയും ഷെജീന മജീദ് ചെയര്‍പേഴ്സണായുള്ള ക്ഷേമകാര്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയേയും സംശയമുനയില്‍ നിര്‍ത്തുന്നതാണ്. മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമടങ്ങിയ കമ്മിറ്റിയെ നിയോഗിച്ച് അവരുടെ ശുപാര്‍ശപ്രകാരം ആറു കോടി രൂപയ്ക്ക് സ്ഥലമെടുക്കാനുള്ള നീക്കം വിവാദമായിരുന്നു. വിഷയം കൈകാര്യം ചെയ്തത് അനില്‍ അക്കര ചെയര്‍മാനായുള്ള വികസനസ്റ്റാന്‍ഡിങ് കമ്മിറ്റിയാണ്. അനിലും പ്രസിഡന്റും മാത്രമാണ് ഇക്കാര്യമറിഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ ഉത്തരവോ സര്‍ക്കുലറോപോലുമില്ലാതെ നടത്തിയ വകുപ്പുമാറ്റം പഞ്ചായത്തീരാജ് ചട്ടങ്ങളുടെ ലംഘനം കൂടിയാണ്. വിവരം അംഗങ്ങള്‍ അറിയുന്നതുതന്നെ ബുധനാഴ്ച ചേര്‍ന്ന പഞ്ചായത്തു യോഗത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങളുള്‍പ്പെടെ ഇക്കാര്യത്തില്‍ പ്രതിഷേധത്തിലാണ്. പ്രതിപക്ഷം ബഹളമുണ്ടാക്കിയതിനേത്തുടര്‍ന്നാണ് ജനപ്രതിനിധികളുടെ കമ്മിറ്റിയെ നിയമിച്ചത്. ഇവര്‍ അന്വേഷണം നടത്തുന്നതോടെ മാത്രമേ സ്ഥലമെടുപ്പ് സംബന്ധിച്ച വിശദവിവരം പുറത്തുവരൂ.

84 ശതമാനം ഫണ്ട് ചെലവഴിച്ചുവെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും വികസനസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനും അവകാശപ്പെടുന്നത്. അവകാശവാദം വന്‍തട്ടിപ്പാണെന്നാണ് യുഡിഎഫ് അംഗങ്ങളുള്‍പ്പെടെ രഹസ്യമായി പറയുന്നത്. പഞ്ചായത്തുകള്‍ക്ക് പണം വീതിച്ചുകൊടുക്കലും വാട്ടര്‍ അതോറിറ്റി പോലുള്ള ഏജന്‍സികള്‍ക്ക് നിക്ഷേപമായി പണം നല്‍കലുമാണ് ചെലവായി കാണിച്ചിട്ടുള്ളത്. അവസാനകണക്കെടുപ്പില്‍ ജില്ലാ പഞ്ചായത്തിന്റെ ഈ സാമ്പത്തികവര്‍ഷത്തെ പദ്ധതി നടത്തിപ്പ് പൊളിഞ്ഞതിന്റെ കഥയാണ് പുറത്തുവരാനിരിക്കുന്നത്. അഴിമതിയാരോപണവുമായി നീങ്ങുന്ന ജില്ലാപഞ്ചായത്തു ഭരണത്തെ ഈ നിലയില്‍ എത്തിച്ചതില്‍നിന്ന് അനിലിന് ഒഴിയാനാവില്ല. ഇതു പുറത്തുവരാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ് രാജിനാടകം.

deshabhimani 160312

2 comments:

  1. അഴിമതിയില്‍ മുങ്ങിയ ജില്ലാ പഞ്ചായത്തു ഭരണം നേരിടാന്‍ പോകുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കലാണ് അനില്‍ അക്കരയുടെ രാജി. ജില്ലാപഞ്ചായത്തു ഭരണസമിതി അധികാരമേറ്റതുമുതല്‍ തുടര്‍ന്നുവരുന്ന അഴിമതിയാരോപണങ്ങളും ഫണ്ടു വകമാറ്റലും ചട്ടലംഘനവും മൂര്‍ധന്യത്തിലെത്തിയിരിക്കുന്ന ഘട്ടത്തില്‍ രാജിക്കു കാരണമായി അനില്‍ നിരത്തുന്ന വാദങ്ങള്‍ മുഖവിലക്കെടുക്കാനാവില്ല.

    ReplyDelete
  2. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിദ്യാ സംഗീതിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റുമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ അനില്‍ അക്കര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി തീരുമാനമെടുത്തുവെന്നും അനില്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ പരാതി ഉന്നയിക്കരുതെന്ന തീരുമാനം വിദ്യ ലംഘിച്ചിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിനെതിരായ പല വാര്‍ത്തകള്‍ക്കു പിന്നിലും വിദ്യയുടെ കൈയുണ്ടെന്നും അനില്‍ പറഞ്ഞു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ടി നേതാവ് പി കെ ഡേവിസ് തല്‍സ്ഥാനം ഒഴിയണമെന്നും അനില്‍ പറഞ്ഞു. തന്നെ സ്ഥാനത്തുനിന്നു മാറ്റുമെന്നു പറയാന്‍ അനില്‍ യോഗ്യനല്ലെന്ന് വിദ്യാ സംഗീത് പറഞ്ഞു. യുഡിഎഫാണ് തന്നെ ചെയര്‍പേഴ്സണാക്കിയത്. സ്ഥാനത്തുനിന്നും മാറ്റുന്നെങ്കില്‍ അതു പറയേണ്ടത് യുഡിഎഫ് നേതൃത്വമോ സിഎംപി നേതൃത്വമോ ആണ്. അല്ലാതെ അക്കാര്യം പറയാന്‍ അനില്‍ ആരാണെന്നും വിദ്യ ചോദിച്ചു.

    ReplyDelete