Monday, March 5, 2012

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അഴിമതി കോടികളുടെ നഷ്ടം

അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്‍ റെക്കോഡ് തുകയ്ക്കുള്ള പുതിയ ടെന്‍ഡര്‍ പുറത്തിറക്കി. ഇതിലൂടെ സപ്ലൈകോയുടെ കരാറുകാര്‍ക്കുണ്ടാവുന്ന കൊള്ളലാഭം ഏഴുകോടി ഇരുപത്തിയെട്ടുലക്ഷത്തി തൊണ്ണൂറായിരത്തി അറുനൂറ്റി എണ്‍പത് രൂപ. ദേശീയ ശരാശരിയെക്കാളും ഉയര്‍ന്ന വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ വാങ്ങിയാണ്‌സപ്ലൈകോ ഈ കൊള്ള നടത്തുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ചരിത്രത്തില്‍തന്നെ ആദ്യമാണ് ഒറ്റമാസംതന്നെ ഇത്രയധികം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.
 ഫെബ്രുവരി 8ന് വിളിച്ച ടെന്‍ഡറിലൂടെ 131 ലോഡ് ചെറുപയറിന് മാത്രം ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതുകൂടാതെയാണ് ഫെബ്രുവരി 29ന് രണ്ടാമത്തെ ടെന്‍ഡര്‍ വിളിച്ച് 147 ലോഡ് ചെറുപയറിന് ഓര്‍ഡര്‍ നല്‍കിയത്. ഇതിലൂടെ ഫെബ്രുവരിമാസംമാത്രം കോര്‍പ്പറേഷന്‍ 278 ലോഡ് ചെറുപയറാണ് വാങ്ങിയിരിക്കുന്നത്. രണ്ട് ടെന്‍ഡറുകളിലും ദേശീയ ശരാശരിയെക്കാള്‍ അഞ്ച് രൂപ മുതല്‍ 16 രൂപവരെ കൂട്ടിയാണ് സാധനങ്ങളുടെ വില നിര്‍ണയിച്ചിരിക്കുന്നത്. ഇതുതന്നെ വന്‍അഴിമതിയിലേക്കുള്ള ചുവടുവയ്പ്പാണ്. സാധാരണ കടല, വന്‍പയര്‍, തുവരപ്പരിപ്പ്, കടുക് എന്നീ സാധനങ്ങള്‍ വളരെ കുറച്ചുമാത്രമേ കോര്‍പ്പറേഷന്‍ വാങ്ങാറുള്ളൂ. എല്ലായിപ്പോഴും 15 ലോഡ് കടുക് മാത്രം വാങ്ങുന്ന കോര്‍പ്പറേഷനാണ് ഇത്തവണ 35 ലോഡ് കടുക് വാങ്ങിയിരിക്കുന്നത്. അതും കിലോയ്ക്ക് 7 രൂപ 31 പൈസ കൂടിയ നിരക്കില്‍. എന്നാല്‍ ഇത്തവണ അഴിമതി നടത്തുകയെന്ന ഒറ്റലക്ഷ്യത്തോടെ ഈ സാധനങ്ങള്‍ക്ക് വന്‍തോതിലാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ഏപ്രില്‍-മെയ് മാസങ്ങളില്‍ കോര്‍പ്പറേഷന്‍ ചെറുപയര്‍ വളരെക്കുറച്ചുമാത്രമേ വാങ്ങാറുള്ളൂ. ഇതിനുകാരണം ഇത് കൂടുതലായി ഉപയോഗിക്കുന്നത് സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായാണ്. ഏപ്രില്‍-മെയ് മാസങ്ങളില്‍ സാധാരണ സ്‌കൂളുകള്‍ക്ക് അവധിക്കാലമാണ്. ഏപ്രിലില്‍ വാങ്ങുന്ന ചെറുപയര്‍ മെയിന്‍ ഗോഡൗണിലിരിക്കും. ഈ സാഹചര്യം നിലനില്‍ക്കെയാണ് 147 ലോഡ് ചെറുപയറിന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതിലൂടെ 6468000 രൂപയുടെ ലാഭമാണ് വിതരണക്കാര്‍ക്ക് ഉണ്ടാവുക. ദേശീയവിലയുമായി നോക്കുമ്പോള്‍ 4.40 പൈസ കൂടുതല്‍ മുടക്കിയാണ് ഇവിടെ 147 ലോഡ് ചെറുപയര്‍ വാങ്ങുന്നത്. ഇതെല്ലാംതന്നെ ആഴത്തിലുള്ള അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

പിറവം ഉപതിരഞ്ഞെടുപ്പിനുശേഷം സിവില്‍ സപ്ലൈസ് വകുപ്പ് ഷിബു ബേബി ജോണിന് ഒഴിയേണ്ടിവരും. ഈ സാഹചര്യം മുന്നില്‍കണ്ടാണ് രണ്ടാമത്തെ ടെന്‍ഡറിലൂടെ വന്‍വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. ഇതിലൂടെ മറിയുന്ന കോടികള്‍തന്നെയാണ് ടെന്‍ഡറിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. കോര്‍പ്പറേഷനിലെ ഇടപാടുകള്‍ അഴിമതിരഹിതമാക്കുന്നതിന് കൊണ്ടുവന്ന ഇ-ടെന്‍ഡര്‍ സംവിധാനം അട്ടിമറിച്ചവരുടെ ബിനാമികള്‍ക്കുതന്നെയാണ് ഈ കരാറുകള്‍ ലഭിച്ചിരിക്കുന്നതെന്നത് കൂടുതല്‍ സംശയം ജനിപ്പിക്കുന്ന കാര്യമാണ്.
ഈ വാര്‍ത്ത 'ജനയുഗം' പുറത്തുകൊണ്ടുവന്നതിനുപിന്നാലെ വിലകളിലെ പൊരുത്തക്കേടുകളെക്കുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥരെ ഉല്‍പാദകസംസ്ഥാനങ്ങളിലേക്ക് അയച്ചുകഴിഞ്ഞു. പക്ഷെ ഇതിനുമുന്‍പുതന്നെ 29-ാംതീയതി ഇറക്കിയ രണ്ടാമത്തെ ടെന്‍ഡറിന് പര്‍ച്ചേസിംഗ് ഓര്‍ഡര്‍ കോര്‍പ്പറേഷന്‍ കൊടുത്തു. മേല്‍സൂചിപ്പിച്ച കണക്കുകള്‍ പരിശോധിച്ചാല്‍തന്നെ എത്രത്തോളം ലാഭമാണ് ഓരോ സാധനങ്ങളും വാങ്ങുന്നതിലൂടെ കരാറുകാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തം. ഇത്തരത്തിലുള്ള കരാറിന് അംഗീകാരം നല്‍കുകയും അതിലൂടെ നഷ്ടത്തിലോടുന്ന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് വീണ്ടും കോടിക്കണക്കിന് രൂപയുടെ അധികബാധ്യതയും ഉണ്ടാക്കിയതില്‍ ആര്‍ക്കെല്ലാം പങ്കുണ്ട് എന്നതേ ഇനി അറിയാനുള്ളൂ.
 (ആര്‍ ഗോപകുമാര്‍)

janayugom 050312

1 comment:

  1. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്‍ റെക്കോഡ് തുകയ്ക്കുള്ള പുതിയ ടെന്‍ഡര്‍ പുറത്തിറക്കി. ഇതിലൂടെ സപ്ലൈകോയുടെ കരാറുകാര്‍ക്കുണ്ടാവുന്ന കൊള്ളലാഭം ഏഴുകോടി ഇരുപത്തിയെട്ടുലക്ഷത്തി തൊണ്ണൂറായിരത്തി അറുനൂറ്റി എണ്‍പത് രൂപ. ദേശീയ ശരാശരിയെക്കാളും ഉയര്‍ന്ന വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ വാങ്ങിയാണ്‌സപ്ലൈകോ ഈ കൊള്ള നടത്തുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ചരിത്രത്തില്‍തന്നെ ആദ്യമാണ് ഒറ്റമാസംതന്നെ ഇത്രയധികം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.

    ReplyDelete