Tuesday, March 20, 2012

വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കും: സിപിഐ എം

സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെ അതീവഗുരുതരമാക്കുന്നതാണ് യുഡിഎഫിന്റെ ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂല്യവര്‍ധിതനികുതി ഒരുശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി ഒട്ടുമിക്ക ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. വാറ്റ് നിരക്കില്‍ എട്ടു മുതല്‍ 25 ശതമാനംവരെ വര്‍ധന വരുത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ എക്സൈസ്, സേവന നികുതികളുടെ നിരക്ക് 20 ശതമാനത്തിലേറെ ഉയര്‍ത്തിയതിനു മീതെയാണ് ഈ വര്‍ധന. നികുതിനിരക്ക് വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഘട്ടങ്ങളിലെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധിക നികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന് കടകവിരുദ്ധമായി ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്ന നയസമീപനമാണ് ഈ ബജറ്റില്‍ സ്വീകരിച്ചത്.

ബജറ്റ് സര്‍ക്കാര്‍മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്നില്ലെന്നു മാത്രമല്ല, മറ്റു മേഖലകളില്‍ തൊഴില്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലും നടത്തുന്നില്ല. ഇതിനു പുറമെയാണ് പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ നിലപാട്. റിട്ടയര്‍മെന്റ് ഏകീകരണം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഘട്ടത്തില്‍ ഒരാള്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ വര്‍ഷാദ്യം തന്നെ ആ റിട്ടയര്‍മെന്റ് ഒഴിവുകളില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. എന്നാല്‍ , ഇത്തരമൊരു നയം ഈ ബജറ്റിലില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇല്ലാതായ കര്‍ഷക ആത്മഹത്യ ഇപ്പോള്‍ ഒരു ദുരന്തമായി തുടരുന്നു. അതു സംബന്ധിച്ച ഒരു പരാമര്‍ശംപോലും ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായിട്ടില്ല. ഹൈടെക് കൃഷിരീതികളെക്കുറിച്ചുള്ള നെടുനീളന്‍ പ്രസംഗങ്ങള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കില്ല. ബജറ്റില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തെ (പിപിപി) കുറിച്ച് പലയിടത്തും പരാമര്‍ശമുണ്ടെന്നു മാത്രമല്ല, അതൊരു പ്രധാന നയമായിത്തന്നെ തുടക്കത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് ആസൂത്രണബോര്‍ഡില്‍ പ്രത്യേക സെല്‍തന്നെ ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ഇത് പശ്ചാത്തല മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന അപകടകരമായ അജന്‍ഡയുടെ ഭാഗമാണ്. ഈ നയം പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയിലേക്കും നയിക്കും.

വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ പരിപാടികളൊന്നും ബജറ്റിലില്ല. പകരം വിദേശ സര്‍വ്വകലാശാലകള്‍ക്ക് കടന്നുവരുന്നതിനുള്ള അവസരം ഒരുക്കുന്ന ചില മീറ്റുകളെക്കുറിച്ചും സിറ്റികളെക്കുറിച്ചുമുള്ള പരാമര്‍ശമാണുള്ളത്. ഇത് കേരളത്തിന്റെ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുതിന് ഉതകുന്ന സമീപനമല്ല. ക്ഷേമ പെന്‍ഷനുകള്‍ വിതരണംചെയ്തിട്ട് മാസങ്ങളായി. അവ കാര്യക്ഷമമായി വിതരണംചെയ്യുന്നതിനുള്ള പരിപാടി ബജറ്റ് മുന്നോട്ടുവച്ചില്ലെന്നു മാത്രമല്ല, തൊഴിലാളികളുടെ പെന്‍ഷനുകളില്‍ ഒരു വര്‍ധനയും വരുത്താതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളോട് ബജറ്റ് പുറംതിരിഞ്ഞുനില്‍ക്കുന്നു. സാമ്പത്തിക സര്‍വേ പ്രകാരം 2010-11ല്‍ കേരളം 9.13 എന്നസര്‍വകാല റെക്കോര്‍ഡ് വളര്‍ച്ചയാണ് കൈവരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ ധനകാര്യമേഖലയിലെ ഇടപെടലാണ് ഇതിനിടയാക്കിയത്. എന്നാല്‍ , ഈ സമീപനത്തില്‍നിന്ന് യുഡിഎഫ് പിന്മാറുകയാണ്. 2011-12 ല്‍ മൊത്തം സര്‍ക്കാര്‍ ചെലവ് 31 ശതമാനം ഉയര്‍ന്നിരുന്നുവെങ്കില്‍ 2012-13 ല്‍ അത് 15.6 ശതമാനംമാത്രമായിട്ടാണ് വര്‍ധിക്കുന്നത്. ഇത് സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.

ബജറ്റിന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കുക എന്നത് മര്‍മപ്രധാനമായ കാര്യമാണ്. അതുപോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത യുഡിഎഫ് സര്‍ക്കാര്‍ അടിസ്ഥാനപരമായ ഭരണരീതികളെപ്പോലും കൈയൊഴിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ എല്ലാ മേഖലയില്‍നിന്നും പിന്മാറുക എന്ന ആഗോളവല്‍ക്കരണ നയത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് അവതരിപ്പിച്ച ഈ ബജറ്റ് കഴിഞ്ഞ കാലങ്ങളില്‍ കേരളം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും തകര്‍ക്കും. ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 200312

1 comment:

  1. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെ അതീവഗുരുതരമാക്കുന്നതാണ് യുഡിഎഫിന്റെ ബജറ്റെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂല്യവര്‍ധിതനികുതി ഒരുശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി ഒട്ടുമിക്ക ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. വാറ്റ് നിരക്കില്‍ എട്ടു മുതല്‍ 25 ശതമാനംവരെ വര്‍ധന വരുത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ എക്സൈസ്, സേവന നികുതികളുടെ നിരക്ക് 20 ശതമാനത്തിലേറെ ഉയര്‍ത്തിയതിനു മീതെയാണ് ഈ വര്‍ധന. നികുതിനിരക്ക് വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ഘട്ടങ്ങളിലെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധിക നികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന് കടകവിരുദ്ധമായി ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്ന നയസമീപനമാണ് ഈ ബജറ്റില്‍ സ്വീകരിച്ചത്.

    ReplyDelete