Sunday, March 4, 2012

അണക്കെട്ടിലെ മത്സ്യലേലം: നടപടി മരവിപ്പിക്കാന്‍ നിര്‍ദേശം

ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില്‍ ആദിവാസി ക്ഷേമപദ്ധതിയുടെ ഭാഗമായി നിക്ഷേപിച്ച മത്സ്യങ്ങളെ അനധികൃതമായി ലേലം ചെയ്ത നടപടി മരവിപ്പിക്കാന്‍ കെ എസ് ഇ ബി ചീഫ് എന്‍ജിനീയറുടെ നിര്‍ദ്ദേശം.

ഇടുക്കി പാക്കേജിന്റെ ഭാഗമായി ആനയിറങ്കല്‍ അണക്കെട്ടില്‍ ഒരു വര്‍ഷം മുമ്പ് നിക്ഷേപിച്ച 12 ലക്ഷം രൂപയുടെ മത്സ്യക്കുഞ്ഞുങ്ങളെയാണ് 114000 രൂപക്ക് സ്വകാര്യ വ്യക്തിക്ക് കെഎസ്ഇബി ലേലം ചെയ്ത് വിറ്റത്.

കോടികളുടെ മത്സ്യ സമ്പത്ത് തുശ്ചമായ തുകയ്ക്ക് ലേലം ചെയ്യുകയും ഗുണഭോക്താക്കളായ ആദിവാസിവിഭാഗങ്ങളെ ഒഴിവാക്കുകയും ചെയ്ത വിവരം ജനയുഗം റിപ്പോര്‍ട്ട് ചെയ്തതോടെ കെ എസ് ഇ ബി ചീഫ് എന്‍ജിനീയര്‍ കറുപ്പന്‍കുട്ടി ഇടപെട്ട് ലേലം മരവിപ്പിച്ചു. നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചീഫ് എഞ്ചിനീയറുടെ ഇ-മെയില്‍ ടെണ്ടറിംഗ് അതോറിറ്റിയായിരുന്ന അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് നന്ദകുമാറിന് ലഭിച്ചു. വിവരം അണക്കെട്ടുകളുടെ ചുമതലയുള്ള കെ എസ് ഇ ബി റിസേര്‍ച്ച് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറിയതായും എസ് നന്ദകുമാര്‍ പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് പദ്ധതിപ്രകാരം മീന്‍ നിക്ഷേപിച്ചെങ്കിലും ഗുണഭോക്താക്കളായ ആളുകള്‍ക്ക് മീന്‍ പിടിക്കാന്‍ ആവശ്യമായ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും ആനയിറങ്കല്‍ അണക്കെട്ടില്‍ നിന്ന് വ്യാപകമായി മീന്‍ മോഷണം പോകുന്നതായും അദ്ദേഹം പറഞ്ഞു. അണക്കെട്ടില്‍ മുന്‍പ് നിക്ഷേപിച്ച മത്സ്യങ്ങള്‍ ആറ് മാസത്തിനകം പൂര്‍ണ വളര്‍ച്ച എത്തുമെന്നും ശരിയായ ഗുണഭോക്താക്കള്‍ എത്താത്തതുമൂലം ലേലം വൈകിച്ചാല്‍ കെഎസ്ഇബിക്ക് വന്‍ നഷ്ടമാണ് സംഭവിക്കുന്നതെന്നും ഡപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

പരമ്പരാഗതമായി മത്സ്യബന്ധനം ഉപജീവനമായി സ്വീകരിച്ച ആയിരക്കണക്കിന് ആദിവാസികളെ ലക്ഷ്യം വച്ചാണ് ഇടുക്കി പാക്കേജില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം മുന്നില്‍ കണ്ട് സ്വാമിനാഥന്‍ കമ്മിഷന്‍ ഈ പദ്ധതിക്ക് ശുപാര്‍ശ ചെയ്തത്. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെയുള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയ്ക്ക് (അഡാക്) നല്‍കുകയായിരുന്നു. ജില്ലാ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

പദ്ധതി പ്രകാരം മീന്‍ നിക്ഷേപിച്ചതിനുശേഷം മീന്‍ പിടിക്കുന്നതിനുള്ള അവകാശം സമീപ പ്രദേശത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് അട്ടിമറിച്ചത്.ഇതിന്റെ ഭാഗമായി മത്സ്യകൃഷി പദ്ധതിയുടെ തുടര്‍ നിര്‍വഹണത്തിനായി രൂപീകരിക്കേണ്ട ആദിവാസി ഫിഷര്‍മെന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകരിക്കാനും അഡാക്കോ ഫിഷറീസ് വകുപ്പോ തയാറായിട്ടില്ല.

അതേസമയം പദ്ധതിയുടെ ഭാഗമായി 23 ലക്ഷം ആറ്റുകൊഞ്ചുകുഞ്ഞുങ്ങളെ ഇടുക്കി അണക്കെട്ടില്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച അഡാക്ക് പത്ത് ലക്ഷം കുഞ്ഞുങ്ങളെ മാത്രമാണ് നിക്ഷേപിച്ചിട്ടുള്ളത്. ആന്ധ്രയില്‍ നിന്നും പതിനഞ്ചുപൈസ നിരക്കില്‍ തൃശൂരിലെ സ്വകാര്യ ഹാച്ചറികളിലെത്തിച്ച മത്സ്യക്കുഞ്ഞുങ്ങളെ ഒന്നിന് 60 പൈസ നിരക്കിലാണ് അഡാക് വാങ്ങി ഡാമിലൊഴുക്കിയത്. കാലാവസ്ഥ വ്യതിയാനം മൂലം ഇവയില്‍ ഭൂരിഭാഗവും ചത്ത് പൊങ്ങി തീരത്ത് അടിഞ്ഞത് വിവാദമായിരുന്നു.

പി എല്‍ നിസാമുദ്ദീന്‍

janayugom 040312

1 comment:

  1. ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില്‍ ആദിവാസി ക്ഷേമപദ്ധതിയുടെ ഭാഗമായി നിക്ഷേപിച്ച മത്സ്യങ്ങളെ അനധികൃതമായി ലേലം ചെയ്ത നടപടി മരവിപ്പിക്കാന്‍ കെ എസ് ഇ ബി ചീഫ് എന്‍ജിനീയറുടെ നിര്‍ദ്ദേശം.

    ReplyDelete