Thursday, March 15, 2012

സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ ചീഫ് അക്കൗണ്ട്സ് ഓഫീസറാക്കുന്നു

ആലപ്പുഴ ജില്ലാ ബാങ്കില്‍ 200 കോടിയുടെ വ്യാജ സ്ഥിരനിക്ഷേപ രസീത് ചമച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെ ബാങ്കിന്റെ ചീഫ് അക്കൗണ്ട്സ് ഓഫീസറായി നിയമിച്ചു. ജില്ലാബാങ്കിന്റെ പട്ടണക്കാട് ശാഖയില്‍ തട്ടിപ്പ് നടന്ന സമയത്ത് മാനേജറായിരുന്ന എന്‍ ശ്രീകുമാറിനെയാണ് ചീഫ് അക്കൗണ്ട് ഓഫീസറായി നിയമിച്ച് ബുധനാഴ്ച ഉത്തരവിട്ടത്. ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. തട്ടിപ്പ് സംബന്ധിച്ച് അഭ്യന്തര അന്വേഷണവും വിജിലന്‍സ്, പൊലീസ് അന്വേഷണവും തുടരുന്നതിനിടെയാണ് ഈ മാറ്റം. ശ്രീകുമാര്‍ ചീഫ് അക്കൗണ്ടന്റാകുന്നതോടെ കേസ് സംബന്ധിച്ച് ജില്ലാ ബാങ്ക് അധികൃതര്‍ പട്ടണക്കാടുനിന്ന് പിടിച്ചെടുത്ത സുപ്രധാന രേഖകള്‍ ഇദ്ദേഹത്തിന്റെ കൈയിലെത്തും. കേസിലെ ഒന്നാംപ്രതി, മുസ്ലിംലീഗ് ജില്ലാനേതാവും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പിഎയുമായിരുന്ന എം സെയ്ഫുദ്ദീന്‍ കുഞ്ഞിനെയടക്കം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

അതിനിടെ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ നിയമനം സംബന്ധിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഡിസിസി ഓഫീസില്‍ ചര്‍ച്ച നടന്നു. ഇതിനുശേഷമാണ് ശ്രീകുമാറിനെ ചീഫ് അക്കൗണ്ട്സ് ഓഫീസറാക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്‍കിയത്. അതിനിടെ കേസന്വേഷിക്കുന്ന വിജിലന്‍സിന്റെ കുറ്റാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം പട്ടണക്കാട് ശാഖയിലും ജില്ലാ ബാങ്ക് ആസ്ഥാനത്തും പരിശോധന നടത്തിയിരുന്നു.

2010 നവംബറിലാണ് ജില്ലാബാങ്കിന്റെ വ്യാജ സ്ഥിരനിക്ഷേപ രസീത് ഉപയോഗിച്ച് വന്‍ തട്ടിപ്പ് നടത്താനുള്ള നീക്കം പുറത്തുവന്നത്. ലീഗ് നേതാവ് സെയ്ഫുദ്ദീന്‍കുഞ്ഞ് ചെയര്‍മാനായ ഐഡിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ബാങ്കില്‍ 200 കോടിയുടെ സ്ഥിരനിക്ഷേപമുണ്ടെന്ന് വ്യാജരേഖ ചമച്ച് വിദേശത്തുനിന്ന് കോടികള്‍ തട്ടിക്കാനായിരുന്നു ശ്രമം. ഇവിടുത്തെ ബാങ്കുകളിലെ സ്ഥിരനിക്ഷേപം കാണിച്ചാല്‍ വിദേശത്തുനിന്ന് അതിന്റെ 10 ഇരട്ടി വരെ നിക്ഷേപം സ്വീകരിക്കാന്‍ കഴിയും. അതിനായിരുന്നു സ്ഥിരനിക്ഷേപ വ്യാജസര്‍ട്ടിഫിക്കറ്റ് ചമച്ചത്. സെയ്ഫുദ്ദീന്‍ കുഞ്ഞ് ചെയര്‍മാനായ ട്രസ്റ്റിന്റെ പേരില്‍ ജില്ലാ ബാങ്കിന്റെ പട്ടണക്കാട്ടെ ശാഖയില്‍ തുടങ്ങിയ അക്കൗണ്ടിന്റെ മറവിലായിരുന്നു തട്ടിപ്പ്. കോണ്‍ഗ്രസ് സംഘടനയുടെ നേതാവ് കൂടിയായ ശ്രീകുമാറിന് ഈ തട്ടിപ്പില്‍ പങ്കുള്ളതായി അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്റ് ചെയ്തത്. സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും അക്കൗണ്ട്സുമായി ബന്ധപ്പെടുത്താതെ റിക്കവറി വിഭാഗത്തില്‍ നിയോഗിച്ചിരിക്കുകയായിരുന്നു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സമിതിയെ പിരിച്ചുവിട്ട ശേഷം അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ചാണ് കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് നീക്കം തുടങ്ങിയത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന കാലത്ത് കുടിശിക പിരിച്ചെടുക്കാന്‍ ഊര്‍ജിത ശ്രമം നടക്കുന്നതിനാല്‍ ഈ സമയത്ത് ആരുടെയും സ്ഥലംമാറ്റമോ തസ്തിക മാറ്റമോ പാടില്ലെന്ന് ജീവനക്കാരൂടെ എല്ലാ സംഘടനകളും ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ ഇത് സമ്മതിച്ചിരുന്നതുമാണ്. എന്നാല്‍ മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് മാറ്റങ്ങള്‍ക്ക് കാരണമെന്ന് അറിയുന്നു. ഇതിനെതിരെ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.
(ഡി ദിലീപ്)

deshabhimani 150312

No comments:

Post a Comment