Saturday, March 9, 2013

പോരാട്ടചരിത്രത്തിലെ പുത്തനേട്


ബോവിക്കാനം: അതിജീവന പാതയില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മഹനീയ മാതൃക തീര്‍ത്ത് ഇന്ത്യന്‍ യുവത്വത്തിന്റെ മുന്നണി പോരാളിയായ ഡിവൈഎഫ്ഐ നിര്‍മിച്ച 15 വീടിന്റെ താക്കോല്‍ദാന ചടങ്ങ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിലെ അവിസ്മരണീയ അധ്യായമായി. തീരാദുരിതത്തിന്റെ വേദനയിലും സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും പൊന്‍കിരണങ്ങളാണ് ഈ കുടുംബങ്ങളിലേക്ക് ഡിവൈഎഫ്ഐ എത്തിച്ചത്. ദുരന്തബാധിതമായ 11 പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട തികച്ചും അര്‍ഹരായ 15 രോഗികള്‍ക്കാണ് രണ്ടര ലക്ഷം രൂപ ചെലവില്‍ ഡിവൈഎഫ്ഐ വീട് നിര്‍മിച്ചു നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വീടിന്റെ ആവശ്യക്കാരെ കണ്ടെത്തി സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരുടെ കമ്മിറ്റിയെ നിയോഗിച്ച് പൂര്‍ണമായും സുതാര്യമായാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ചികിത്സക്കായി വീടും പറമ്പും വിറ്റ് കടംകയറി വീടുവയ്ക്കാന്‍ മറ്റ് മാര്‍ഗമില്ലാത്തവരും ഇവരുടെയിടയിലുണ്ട്. ജാതിയോ മതമോ, രാഷ്ട്രീയമോ വീട് നല്‍കുന്നതിന് തടസമായില്ല. എല്ലാമതത്തിലും പാര്‍ടിയിലുമുള്ളവര്‍ യുവജന സംഘടനയുടെ കാരുണ്യത്തിന്റെ ആശ്വാസമനുഭവിച്ചു.

വെള്ളിയാഴ്ച രാവിലെ മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് ചേര്‍ന്ന ചടങ്ങിലേക്ക് ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണെത്തിയത്. നൂറുകണക്കിനാളുകളാണ് രാവിലെതന്നെ ഇവിടെയെത്തിയത്. നിരവധി ദുരന്തബാധിതരും ഇവരുടെ കൂട്ടത്തിലുണ്ടായി. 2011 നവംബറില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത അതിജീവനം പദ്ധതിയിലാണ് 15 വീടിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വീടിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ഡിവൈഎഫ്ഐ സംഘടനാ പ്രവര്‍ത്തനത്തിന്റെ കൃത്യതക്കുള്ള തെളിവായി. വീടുകളുടെ നിര്‍മാണച്ചുമതല സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മിതി കേന്ദ്രക്കായിരുന്നു. അവരും അവരുടെ സാമൂഹ്യബാധ്യത കൃത്യമായി നിറവേറ്റി.

വീടുകള്‍ക്ക് പുറമെ 50 വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് അതിജീവനം പദ്ധതിയിലെ മറ്റൊരു പ്രവര്‍ത്തനമാണ്. അതിന്റെ ആദ്യ സ്കോളര്‍ഷിപ്പ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു കഴിഞ്ഞു. ഓരോ കുട്ടിയുടെയും പേരില്‍ അരലക്ഷം രൂപ സ്ഥിരം നിക്ഷേപമിട്ടാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. പത്തുവര്‍ഷം കഴിഞ്ഞാല്‍ ഈ തുക അവര്‍ക്ക് പിന്‍വലിക്കാനുള്ള അവകാശവുമുണ്ട്. അതുപോലെ നിര്‍ധനരായ ദുരന്തബാധിതര്‍ക്ക് അത്യാവശ്യ ചികിത്സാസഹായവും ഡിവൈഎഫ്ഐ നല്‍കുന്നുണ്ട്. ഇവരുടെ ഉപയോഗത്തിനായി സൗജന്യ ആംബുലന്‍സ് സര്‍വീസും ആരംഭിച്ചു. ഇത്രയും ബൃഹത്തായ ദുരിതാശ്വാസ പ്രവര്‍ത്തനം മറ്റാരും ഇതിനു മുമ്പ് ഏറ്റെടുത്തിട്ടില്ല.

ഭരണകൂടത്തിന്റെ വഞ്ചനക്കെതിരായ പ്രതിരോധ സമരം കൂടിയാണ് ഡിവൈഎഫ്ഐ നടത്തുന്ന ദുരിതാശ്വാസം. നിയമപോരാട്ടവും ഇതിനൊപ്പം നടത്തുന്നു. മാരകവിഷത്തിന് രാജ്യവ്യാപക നിരോധനമേര്‍പ്പെടുത്താന്‍ കഴിഞ്ഞത് ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ്. പല സംസ്ഥാന സര്‍ക്കാരുകളും കീടനാശിനിക്ക് അനുകൂല നിലപാട് എടുക്കുമ്പോഴാണ് അതിനെതിരായ നിയമപോരാട്ടം നടത്തി മനുഷ്യനാശിനിയെ പ്രതിരോധിക്കുന്നത്. അതേപോലെ മുഖ്യമന്ത്രിയുടെ വഞ്ചനക്കിരയായ ദുരന്തബാധിതക്ക് വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രഖ്യാപനവും അതിനുള്ള തുകയും ചടങ്ങില്‍ കൈമാറിയത് ജനങ്ങള്‍ ആവേശത്തോടെയാണ് എതിരേറ്റത്. ചലച്ചിത്ര സംവിധായകന്‍ ലാല്‍ജോസ് തന്നെ ഇതിനായെത്തിയത് സാംസ്കാരിക കേരളത്തിന്റെ പിന്തുണക്കും അംഗീകാരത്തിനും തെളിവായി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സംവിധായകന്‍ എം മോഹനനുമെത്തിയത് ചടങ്ങിന് പ്രൗഢി നല്‍കി.

deshabhimani 090313

No comments:

Post a Comment