Thursday, March 22, 2012

പിറവം യുഡിഎഫ് നിലനിര്‍ത്തി

പിറവം നിയമസഭാ സീറ്റ് യുഡിഎഫ് നിലനിര്‍ത്തി. 12,070 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് ജയിച്ചു. അനൂപിന് 82,756 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന് 70,686 വോട്ടും ലഭിച്ചു. ബിജെപിയിലെ അഡ്വ. കെ ആര്‍ രാജഗോപാല്‍ 3,241 വോട്ട് നേടി. വ്യാഴാഴ്ച രാവിലെ 9.30 ന് നിയമസഭാംഗമായി അനൂപ് ജേക്കബ് സത്യപ്രതിജ്ഞ ചെയ്യും. പഴയ തിരുവാങ്കുളം പഞ്ചായത്തില്‍ നിന്ന് തൃപ്പൂണിത്തുറ നഗരസഭയില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളിലും ചോറ്റാനിക്കര പഞ്ചായത്തിലും എല്‍ഡിഎഫ് മേല്‍ക്കൈ നിലനിര്‍ത്തിയപ്പോള്‍ മറ്റിടങ്ങളില്‍ യുഡിഎഫ് ലീഡ് നേടി.

തിരുവാങ്കുളത്ത് 365ഉം ചോറ്റാനിക്കരയില്‍ 171 വോട്ടുമാണ് എല്‍ഡിഎഫ് ലീഡ്്. മുളന്തുരുത്തി -1522, മണീട്- 1042, രാമമംഗലം- 985, പാമ്പാക്കുട - 1216, ആമ്പല്ലൂര്‍ - 638, എടയ്ക്കാട്ടുവയല്‍ - 721, പിറവം- 1336, തിരുമാറാടി- 2197, ഇലഞ്ഞി- 1832, കൂത്താട്ടുകുളം- 1058 എന്നിങ്ങനെയാണ് മറ്റുപഞ്ചായത്തുകളില്‍ യുഡിഎഫ് നേടിയ ലീഡ്.

ഇതര സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍ : (പേര്, പാര്‍ടി, വോട്ട് ക്രമത്തില്‍) വര്‍ഗീസ് പി ചെറിയാന്‍ (ജനതാപാര്‍ടി)- 437, ആക്കാവിള സലീം (എസ്ആര്‍പി)- 142, എന്‍ ടി സുരേഷ്കുമാര്‍ (ഫോര്‍വേഡ് ബ്ലോക്ക്)- 96, അരുന്ധതി (സ്വത.)- 281, കെ ജി കൃഷ്ണന്‍കുട്ടി (സ്വത.)- 192, ബിന്ദു ഹരിദാസ് (സ്വത., ജനപക്ഷം)- 430. കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ 157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി എം ജേക്കബ് വിജയിച്ചത്. ഇരുമുന്നണികളും കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ വോട്ട് നേടിയപ്പോള്‍ 2011ല്‍ 4234 വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി 3241 വോട്ട് നേടാനെ കഴിഞ്ഞുള്ളൂ.

യുഡിഎഫിന്റെ ഭൂരിപക്ഷം കൂടിയെങ്കിലും എല്‍ഡിഎഫിന്റെ ജനകീയാടിത്തറ വര്‍ധിച്ചതായി വോട്ടിങ്നില വ്യക്തമാക്കുന്നു. മണ്ഡലത്തിന്റെ ചരിത്രത്തില്‍ എല്‍ഡിഎഫിനു ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ വോട്ട് ഇക്കുറിയാണ്. കഴിഞ്ഞ തവണത്തെക്കാള്‍ 4340 വോട്ട് വര്‍ധിച്ചു. മണ്ഡലത്തിനു പുറത്തുനിന്ന് ജീവനക്കാരെ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരുന്നതിനാല്‍ തപാല്‍വോട്ടുകള്‍ ഉണ്ടായിരുന്നില്ല. പട്ടാളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള 316 സര്‍വീസ് വോട്ടുകള്‍ അയച്ചെങ്കിലും മൂന്നെണ്ണമാണ് തിരികെ വന്നത.് അതില്‍ സാധുവായ ഏക വോട്ട് എം ജെ ജേക്കബ് നേടി.

മണ്ഡലത്തില്‍ പത്താമത്തെ തെരഞ്ഞെടുപ്പാണ് നടന്നത്. ഇപ്പോഴത്തേതടക്കം ഏഴു പ്രാവശ്യവും ജയിച്ചത് യുഡിഎഫാണ്. മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്കൂളില്‍ ബുധനാഴ്ച രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണല്‍ 10ന് പൂര്‍ത്തിയായി. ഇതിനിടെ, അനൂപ് മന്ത്രിയാകുമെന്നതില്‍ സംശയം വേണ്ടെന്നും എന്നാല്‍ വകുപ്പ് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവന്തപുരത്ത് പറഞ്ഞു.

അനൂപ് ജേക്കബ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

പിറവം എംഎല്‍എയായി അനൂപ് ജേക്കബ് സത്യപ്രതിജ്ഞ ചെയതു. വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. അതേസമയം അനൂപിനെ മന്ത്രിയാക്കുന്ന കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. അനൂപിന്റെ വകുപ്പുകളില്‍ അന്തിമതീരുമാനമാകാത്തതും ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കവുമാണ് യുഡിഎഫ് നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി.

deshabhimani

No comments:

Post a Comment