Sunday, March 4, 2012

"സമരപഥങ്ങളിലെ പെണ്‍പെരുമ" പ്രകാശിപ്പിച്ചു

സമരപഥങ്ങളില്‍ സ്വന്തം ഇടങ്ങള്‍ രേഖപ്പെടുത്തുകയും അവകാശപ്പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്ത ഏതാനും സ്ത്രീകളെക്കുറിച്ച് പ്രതിപാദിക്കുന്ന "സമരപഥങ്ങളിലെ പെണ്‍പെരുമ " എന്ന പുസ്തകം പ്രകാശനം ചെയ്തു. ദേശാഭിമാനി തൃശൂര്‍ യൂണിറ്റിലെ സബ് എഡിറ്റര്‍ എ കൃഷ്ണകുമാരി രചിച്ച പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് തൃശൂര്‍ "സമത"യാണ്.

സാഹിത്യ അക്കാദമിയിലെ ബഷീര്‍ ഓപ്പണ്‍എയര്‍ വേദിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍ പുസ്തകം പ്രകാശിപ്പിച്ചു. നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ദുരിതങ്ങളെക്കുറിച്ച് തുറന്നെഴുതിയ ദേവകി നിലയങ്ങോട്, മുക്കാട്ടുകര- നെല്ലങ്കര കര്‍ഷക സമരനായിക ഇറ്റ്യാനം എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ , പി കെ മേദിനി എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ഇ രാജന്‍ പുസ്തക പരിചയം നടത്തി. പി കെ മേദിനി "റെഡ്സല്യൂട്ട്" എന്ന വിപ്ലവഗാനം ആലപിച്ചു. എ കൃഷ്ണകുമാരി രചനാനുഭവം പങ്കുവച്ചു. ഇറ്റ്യാനം, ദേവകി നിലയങ്ങോട് എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. സമത മാനേജിങ് ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി സ്വാഗതവും ട്രസ്റ്റംഗം ഡോ. എം പി കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.

deshabhimani 040312

3 comments:

  1. സമരപഥങ്ങളില്‍ സ്വന്തം ഇടങ്ങള്‍ രേഖപ്പെടുത്തുകയും അവകാശപ്പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്ത ഏതാനും സ്ത്രീകളെക്കുറിച്ച് പ്രതിപാദിക്കുന്ന "സമരപഥങ്ങളിലെ പെണ്‍പെരുമ " എന്ന പുസ്തകം പ്രകാശനം ചെയ്തു. ദേശാഭിമാനി തൃശൂര്‍ യൂണിറ്റിലെ സബ് എഡിറ്റര്‍ എ കൃഷ്ണകുമാരി രചിച്ച പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് തൃശൂര്‍ "സമത"യാണ്.

    ReplyDelete
  2. മുക്കാട്ടുകര- നെല്ലങ്കര കര്‍ഷകസമരത്തിലെ നായിക ഇറ്റ്യാനത്തിന് തൃശൂര്‍ സമതയുടെ കൈത്താങ്ങ്. മുക്കാട്ടുകരയിലെ പുറമ്പോക്ക് ഭൂമിയിലെ കൊച്ചുകൂരയില്‍ താമസിക്കുന്ന ഇറ്റ്യാനത്തിന് സ്വന്തമായി സ്ഥലവും വീടുമുണ്ടാക്കുന്നതിനുള്ള തുക സമാഹരിക്കാനാണ് സമത ഒരുങ്ങുന്നത്. സമത പ്രസിദ്ധീകരിച്ച "സമരപഥങ്ങളിലെ പെണ്‍പെരുമ" എന്ന പുസ്തകം വിറ്റുകിട്ടുന്ന തുകയും റോയല്‍റ്റിയും ആദ്യസംരംഭമായി വിനിയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സമത മാനേജിങ് ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരിയും രചയിതാവ് എ കൃഷ്ണകുമാരിയും പ്രകാശനവേളയില്‍ അറിയിച്ചു. ധനസമാഹരണത്തിന്റെ തുടക്കം ഇതാകും. പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിച്ച് കൂടുതല്‍ തുക കണ്ടെത്തും.

    ReplyDelete
  3. 1921ലെ മലബാര്‍ കലാപത്തിന് സാക്ഷിയാവുകയും പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ "മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ അനുഭവങ്ങള്‍" എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ചൊവ്വാഴ്ച പ്രകാശനംചെയ്യും. രാവിലെ 9.30ന് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ ടി കെ ഹംസയാണ് പുസ്തകം പ്രകാശനം ചെയ്യുക. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ പൗത്രന്‍ ബ്രഹ്മദത്തന്‍ നമ്പൂതിരി ഏറ്റുവാങ്ങും. പ്രമുഖ ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് നേതൃത്വം നല്‍കുന്ന വടകര ആസ്ഥാനമായുള്ള മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.

    ReplyDelete