Friday, March 2, 2012

രാസവളം സബ്സിഡി വീണ്ടും വെട്ടിക്കുറച്ചു


 രാസവളം സബ്സിഡി വീണ്ടും വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങള്‍ക്ക് സബ്സിഡി 20 ശതമാനമാണ് കുറച്ചത്. സബ്സിഡിയില്‍ വരുത്തിയ കുറവിന് ആനുപാതികമായി രാസവളം വില കുതിച്ചുയരും. പോഷക ഘടകാധിഷ്ഠിത സബ്സിഡി നയത്തിന്റെ ഭാഗമായി പുതിയ സാമ്പത്തികവര്‍ഷത്തേക്കുള്ള സബ്സിഡിയാണ് വ്യാഴാഴ്ച മന്ത്രിസഭ തീരുമാനിച്ചത്. പുതിയ സബ്സിഡി നിരക്കുകള്‍ ഏപ്രില്‍ ഒന്നിന് നിലവില്‍ വരും 

നൈട്രജന്‍ അടങ്ങിയ വളങ്ങള്‍ക്ക് കിലോയ്ക്ക് 24 രൂപയും ഫോസ്ഫേറ്റ് വളങ്ങള്‍ക്ക് 21.80 രൂപയും പൊട്ടാഷിന് 24 രൂപയും സള്‍ഫറിന് 1.67 രൂപയുമായിരിക്കും സബ്സിഡി നിരക്ക്. നൈട്രജന്‍ വളങ്ങള്‍ക്ക് നടപ്പ് സാമ്പത്തികവര്‍ഷം കിലോയ്ക്ക് 27.15 രൂപയാണ് സബ്സിഡി. ഇതാണ് 24 രൂപയായി കുറച്ചത്. പൊട്ടാഷ് വളങ്ങള്‍ക്ക് 32.33 രൂപയില്‍നിന്ന് 24 രൂപയായാണ് കുറച്ചത്. . ഡൈ അമോണിയം ഫോസ്ഫേറ്റ്(ഡിഎപി), മ്യൂറിയറ്റ് ഓഫ് പൊട്ടാഷ്(എംഒപി) എന്നിവയ്ക്ക് യഥാക്രമം ടണ്ണിന് 14,350 രൂപ, 14,440 രൂപ എന്നിങ്ങനെയായിരിക്കും സബ്സിഡി. മറ്റ് ഫോസ്ഫറിക്, പൊട്ടാഷ് വളങ്ങള്‍ക്ക് അതിലെ പോഷകാംശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്സിഡി. ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങള്‍ക്ക് നടപ്പ് സാമ്പത്തികവര്‍ഷം നല്‍കുന്ന സബ്സിഡി 52,000 കോടിയിലെത്തുമെന്നാണ് രാസവളം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 20 ശതമാനമാണ് കുറവ് വരുത്തുന്നത്. ഏകദേശം 10,400 കോടി രൂപയുടെ സാമ്പത്തികഭാരം കര്‍ഷകരുടെ ചുമലില്‍ വീഴും. 

2010 ഏപ്രില്‍ മുതലാണ് രാസവളത്തിന്റെ വിലനിയന്ത്രണം നീക്കി പോഷക ഘടകാധിഷ്ഠിത സബ്സിഡി നയംകൊണ്ടുവന്നത്. ഇതോടെ രാസവളങ്ങളുടെ വില കുതിച്ചുയര്‍ന്നു. വിലനിയന്ത്രണം നീക്കിയശേഷം ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ വില ഏകദേശം ഇരട്ടിയായി. കൃത്രിമ ക്ഷാമമുണ്ടാക്കി വിതരണക്കാരും വില കൂട്ടി. 2008-09 സാമ്പത്തികവര്‍ഷം ഡൈ അമോണിയം ഫോസ്ഫേറ്റിന് 53,056 കോടി രൂപവരെ സബ്സിഡി നല്‍കിയിരുന്നു. 2010-11ല്‍ ഇത് 16,268 കോടിയാക്കി. മ്യൂറിയറ്റ് ഓഫ് പൊട്ടാഷിന് 29,804 കോടി രൂപവരെ സബ്സിഡി നല്‍കിയിരുന്നത് 2010-11ല്‍ 14,692 കോടിയാക്കി കുറച്ചു. മിക്ക രാസവളങ്ങള്‍ക്കും സബ്സിഡി പകുതിയോ മൂന്നിലൊന്നോ ആയി കുറഞ്ഞു. സബ്സിഡിയിലെ കുറവ് വിലവര്‍ധനയായി പ്രതിഫലിച്ചു. കൃഷിച്ചെലവിലെ വര്‍ധനയുംമറ്റും കാരണം കടുത്ത ബുദ്ധിമുട്ടിലായ കര്‍ഷകരുടെ ഭാരം ഇരട്ടിപ്പിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അടുത്തകാലത്തായി നൂറുകണക്കിന് കര്‍ഷകരാണ് കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയത്.
(വി ജയിന്‍)

deshabhimani 020312

1 comment:

  1. രാസവളം സബ്സിഡി വീണ്ടും വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങള്‍ക്ക് സബ്സിഡി 20 ശതമാനമാണ് കുറച്ചത്. സബ്സിഡിയില്‍ വരുത്തിയ കുറവിന് ആനുപാതികമായി രാസവളം വില കുതിച്ചുയരും. പോഷക ഘടകാധിഷ്ഠിത സബ്സിഡി നയത്തിന്റെ ഭാഗമായി പുതിയ സാമ്പത്തികവര്‍ഷത്തേക്കുള്ള സബ്സിഡിയാണ് വ്യാഴാഴ്ച മന്ത്രിസഭ തീരുമാനിച്ചത്. പുതിയ സബ്സിഡി നിരക്കുകള്‍ ഏപ്രില്‍ ഒന്നിന് നിലവില്‍ വരും

    ReplyDelete