Friday, March 2, 2012

നിയമസഭ പരിസ്ഥിതി കമ്മിറ്റിക്ക് മുമ്പില്‍ പരാതികളുടെ പ്രളയം

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പഠിക്കാനെത്തിയ നിയമസഭ പരിസ്ഥിതി കമ്മിറ്റിക്ക് മുമ്പില്‍ പരാതികളുടെ പ്രളയം. ചെന്നെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെജിഎസ് ഗ്രൂപ്പാണ് ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ടെന്ന പേരില്‍ ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂര്‍ , മെഴുവേലി വില്ലേജുകളിലായി വിമാനത്താവളം നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും പതിനായിരക്കണക്കിന് ഏക്കര്‍ നിലം നികത്തിയും ഒരു ഡസനിലധികം നീര്‍ച്ചാലുകള്‍ നികത്തിയുമാണ് വിമാനത്താവള പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടി പ്രത്യേക വ്യവസായ മേഖലാ പ്രഖ്യാപനവും നടത്തി. ഇതിനെതിരെ മൂന്ന് മാസമായി ഈ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും പ്രക്ഷോഭ സമരത്തില്‍ അണിനിരക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഈ വില്ലേജുകള്‍ക്ക് പുറമേ കോഴഞ്ചേരി, മെഴുവേലി, നാരങ്ങാനം, ഇലന്തൂര്‍ , ചെന്നീര്‍ക്കര പഞ്ചായത്തുകളിലും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലും വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

ഇത്തരം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ആപത്തിനെ കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് എംഎല്‍എമാര്‍ അംഗങ്ങളായ നിയമസഭാ പരിസ്ഥിതി കമ്മിറ്റി തെളിവെളിടുപ്പിന് എത്തിയത്. കലക്ടറേറ്റില്‍ നടന്ന തെളിവെടുപ്പിന് ശേഷം ഇടശേരിമല കരിമാരം, നാല്‍ക്കാലിക്കല്‍ പാലം, വിമാനത്താവളത്തിന് വേണ്ടി നികത്തിയ പാടങ്ങള്‍ , കിടങ്ങന്നൂര്‍ പള്ളിമുക്കം, കോഴിപ്പാലം തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച് നാട്ടുകാരില്‍നിന്ന് പരാതി സ്വീകരിച്ചു. വിമാനത്താവളത്തിന് വേണ്ടി മലയും പാടവും നികത്തിയ ഇടശേരിമല കരിമാരത്ത് 2500 ഓളം ആളുകളാണ് എത്തിയത്. തലമുറകള്‍ കൈമാറി നല്‍കിയ വീടും പറമ്പും ആവാസവ്യവസ്ഥയും ഇല്ലായ്മ ചെയ്യുന്നതിനെതിരെ മരണം വരെ പോരാടുമെന്ന് കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന ജനക്കൂട്ടം എംഎല്‍എ മാരോടും കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടും പറഞ്ഞു.

കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി എസ് വിജയന്‍ , കെ പി ശ്രീരംഗനാഥന്‍ , ആറന്മുള അപ്പുക്കുട്ടന്‍ നായര്‍ , മാലേത്ത് സരളാദേവ്, വി എന്‍ ഉണ്ണി, എ കെ മുരളീധരകുറുപ്പ്, പ്രസാദ് വേരുങ്കല്‍ തുടങ്ങിയവര്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വ്യക്തമാക്കി. ആറന്മുളയിലെത്തിയ പരിസ്ഥിതികമ്മിറ്റിക്കു മുമ്പില്‍ മുന്‍ എംഎല്‍എ കൂടിയായ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍ , കെ എം ഗോപി, പി ഡി മോഹനന്‍ , ആര്‍ അജയകുമാര്‍ എന്നിവര്‍ പാരിസ്ഥിതിക പ്രതിസന്ധികള്‍ ബോധ്യപ്പെടുത്തി. എംഎല്‍എ മാരായ എ എം ആരിഫ്, മുല്ലക്കര രത്നാകരന്‍ , ടി എ അഹമ്മദ് കബീര്‍ , പി സി വിഷ്ണുനാഥ് എന്നിവരാണ് ചെയര്‍മാന്‍ സി പി മുഹമ്മദിനോടൊപ്പം എത്തിയത്. കലക്ടര്‍ പി വേണുഗോപാല്‍ , എഡിഎം സലിംരാജ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

deshabhimani 010312

1 comment:

  1. ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പഠിക്കാനെത്തിയ നിയമസഭ പരിസ്ഥിതി കമ്മിറ്റിക്ക് മുമ്പില്‍ പരാതികളുടെ പ്രളയം. ചെന്നെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെജിഎസ് ഗ്രൂപ്പാണ് ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ടെന്ന പേരില്‍ ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂര്‍ , മെഴുവേലി വില്ലേജുകളിലായി വിമാനത്താവളം നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും പതിനായിരക്കണക്കിന് ഏക്കര്‍ നിലം നികത്തിയും ഒരു ഡസനിലധികം നീര്‍ച്ചാലുകള്‍ നികത്തിയുമാണ് വിമാനത്താവള പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടി പ്രത്യേക വ്യവസായ മേഖലാ പ്രഖ്യാപനവും നടത്തി. ഇതിനെതിരെ മൂന്ന് മാസമായി ഈ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും പ്രക്ഷോഭ സമരത്തില്‍ അണിനിരക്കുകയാണ്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഈ വില്ലേജുകള്‍ക്ക് പുറമേ കോഴഞ്ചേരി, മെഴുവേലി, നാരങ്ങാനം, ഇലന്തൂര്‍ , ചെന്നീര്‍ക്കര പഞ്ചായത്തുകളിലും പത്തനംതിട്ട മുനിസിപ്പാലിറ്റിയിലും വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

    ReplyDelete