Tuesday, March 5, 2013

സൂര്യനെല്ലി: കേസുകള്‍ രണ്ടായി പരിഗണിക്കും


കൊച്ചി: സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ഹൈക്കോടതിയില്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു.

കേസില്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയ 35 പ്രതികളില്‍ 33 പേരും സുപ്രീംകോടതി 33 പേരും സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിയും കീഴ്‌ക്കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് അപ്പീലും നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഈ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ കേസിന്റെ രേഖകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ മാറ്റുകയായിരുന്നു. ഇന്നലെയും രേഖകള്‍ മുഴുവന്‍ ഹൈക്കോടതിയ്ക്ക് ലഭ്യമായില്ല. ഈ സാഹചര്യത്തില്‍ അപ്പീലുകളും ജാമ്യഹര്‍ജികളും ഇപ്പോള്‍ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാഗത്തിന്റേയും സര്‍ക്കാരിന്റേയും അപേക്ഷ പരിഗണിച്ച് ജാമ്യഹര്‍ജി 15നും അപ്പീലുകള്‍ ഏപ്രില്‍ രണ്ടിനും പരിഗണിക്കാന്‍ ജസ്റ്റിസുമാരായ കെ ടി ശങ്കരനും എം എല്‍ ജോസഫ് ഫ്രാന്‍സിസുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മാറ്റി.

കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് സര്‍ക്കാര്‍ കഴിഞ്ഞദിവസം പത്രിക സമര്‍പ്പിച്ചിരുന്നു. കീഴ്‌ക്കോടതി പ്രതികള്‍ക്ക് വിധിച്ച ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ഇപ്പോള്‍ ശരിവെച്ചിരിക്കുന്നത്. ഹൈക്കോടതി വിധി റദ്ദായതോടെ കീഴ്‌ക്കോടതി ഉത്തരവാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് പ്രതികള്‍ കീഴടങ്ങിയ ശേഷം മാത്രമേ ജാമ്യം അനുവദിക്കാന്‍ നിയമമുള്ളൂവെന്നാണ് സര്‍ക്കാരിന്റെ വാദം.

അതേസമയം കീഴ്‌ക്കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നാണ് ഹര്‍ജി നല്‍കിയതിലൂടെ പ്രതികള്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ഒമ്പതാം പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. ഗോപകുമാരന്‍ നായര്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ അറിയിച്ചു.

കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുന്നതിന് മുമ്പുതന്നെ പ്രതികള്‍ ജാമ്യത്തിലായിരുന്നു. ജാമ്യത്തിലായിരിക്കെ അത് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ജാമ്യം ലഭിക്കുന്നതിനു മുമ്പ് കീഴടങ്ങണമെന്ന് സുപ്രീംകോടതിയുടെ വിധിന്യായത്തിലും സൂചിപ്പിച്ചിട്ടില്ല.

സാങ്കേതിക കാരണത്താലാണ് വിധി സുപ്രീംകോടതി റദ്ദാക്കിയിട്ടുള്ളത്. ആറു മാസത്തെ സമയപരിധി സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കേസ് പുതിയ തെളിവെടുപ്പിനായി വിചാരണക്കോടതിയിലേക്ക് തിരിച്ചുവിട്ടാല്‍ കാലതാമസമുണ്ടാകുമെന്നും മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. 17 വര്‍ഷമായി പ്രതികളും കുടുംബവും അനുഭവിക്കുന്ന മാനസികവ്യഥ യഥാര്‍ഥ ശിക്ഷയേക്കാള്‍ കഠിനമാണെന്ന് കോടതി അറിയിച്ചു.

സുപ്രീംകോടതി നിശ്ചിത സമയപരിധി നല്‍കിയിട്ടുള്ളതിനാല്‍ കോടതിയുടെ മധ്യവേനലവധിക്ക് മുന്‍പുതന്നെ പരിഗണിച്ചപ്പോള്‍ രണ്ടുമാസം വേണ്ടി വരുമെന്ന് കോടതി ഓര്‍മിപ്പിച്ചു. തുടര്‍ന്നാണ് കേസുകള്‍ രണ്ടായി കേള്‍ക്കുന്നതിന് മാര്‍ച്ച് 15നും ഏപ്രില്‍ രണ്ടിനുമായി മാറ്റിവെച്ചത്.

janayugom

No comments:

Post a Comment