Friday, April 19, 2013

തുളസീദാസ് കേരളം വിടുന്നു


സംസ്ഥാന സര്‍ക്കാരിന്റെ അവിഹിത ഇടപെടലുകളില്‍ മനംമടുത്ത് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ലിമിറ്റഡ് (കിയാല്‍) മാനേജിങ് ഡയറക്ടര്‍ വി തുളസീദാസ് സ്ഥാനമൊഴിയുന്നു. കേരളം വിടുന്നതിനു മുന്നോടിയായി രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയുടെയും ഫ്ളൈയിങ് ക്ലബ്ബിന്റെയും എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പദവി തുളസീദാസ് രാജിവച്ചു. രാജിസന്നദ്ധത അറിയിച്ച് സെപ്തംബറില്‍ തുളസീദാസ് ആദ്യം കത്ത് നല്‍കിയെങ്കിലും സര്‍ക്കാര്‍ രാജി സ്വീകരിച്ചിരുന്നില്ല. എന്നാല്‍, ഏപ്രില്‍ 30ന് പൂര്‍ണമായും ഒഴിയുമെന്ന് ബുധനാഴ്ച മന്ത്രി കെ ബാബുവിനെ നേരില്‍ക്കണ്ട് തുളസീദാസ് അറിയിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ കമ്പനിയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും കത്ത് നല്‍കി.

തകര്‍ച്ചയിലായിരുന്ന എയര്‍ഇന്ത്യ വികസനത്തിന്റെ സുവര്‍ണകാലത്തിലെത്തിയത് തുളസീദാസ് സാരഥിയായപ്പോഴായിരുന്നു. അദ്ദേഹം വിരമിച്ചതോടെ വീണ്ടും എയര്‍ഇന്ത്യ പഴയ നിലയിലായി. എയര്‍ഇന്ത്യയില്‍നിന്ന് വിരമിച്ച ഉടന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് തുളസീദാസിനെ കിയാല്‍ എംഡിയാക്കിയത്. 2014ല്‍ വിമാനത്താവളത്തിന്റെ റണ്‍വേ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് തുളസീദാസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കവെ ഭരണമാറ്റമുണ്ടായി. തുടര്‍ന്ന് ഭരണനേതൃത്വത്തില്‍നിന്നും ഉദ്യോഗസ്ഥമേധാവികളില്‍നിന്നും മനോരമ പത്രത്തില്‍നിന്നും അവിഹിത ഇടപെടലുകള്‍ തുടങ്ങി. ഇതോടെ, രാജിസന്നദ്ധത അറിയിച്ച് കഴിഞ്ഞ സെപ്തംബറിലാണ് തുളസീദാസ് ആദ്യം കത്ത് നല്‍കിയത്. എന്നാല്‍, സര്‍ക്കാര്‍ രാജി സ്വീകരിച്ചില്ല. രാജി സ്വീകരിക്കുന്നതുവരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്തൂവെന്നും പദ്ധതി നശിക്കാതിരിക്കാനാണ് ഇത് ചെയ്യുന്നതെന്നും തുളസീദാസ് കിയാല്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രി കെ ബാബുവിനെയും അറിയിച്ചു. എന്നാല്‍, തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇതിനിടെ, ടോംജോസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥമേധാവികളും വഴിവിട്ട് കിയാല്‍ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ തുടങ്ങി. പല നിര്‍ണായക തീരുമാനങ്ങളും വഴിവിട്ട് ഏറ്റെടുക്കാനുള്ള സമ്മര്‍ദം ഏറി. ഇതോടെയാണ് രാജിതീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ തുളസീദാസ് തീരുമാനിച്ചത്. വിമാനത്താവള കണ്‍സള്‍ട്ടന്‍സി കരാറില്‍ മനോരമയുടെ ഇടപെടലോടെയാണ് തുളസീദാസ് സര്‍ക്കാരുമായി ഇടഞ്ഞത്. മനോരമ നിരന്തരം സ്വഭാവഹത്യ നടത്തുന്നത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്ന് ഇദ്ദേഹം സര്‍ക്കാരിനെ അറിയിച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളപദ്ധതിക്കായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റൂപ്പ് കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാര്‍ മനോരമ തുടരെ നല്‍കിയ വാര്‍ത്തകളെയും മനോരമ മാനേജ്മെന്റിന്റെ സമ്മര്‍ദങ്ങളെയും തുടര്‍ന്ന് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കേരളത്തിനു പുറത്തേക്ക് പോകുന്ന താന്‍ താമസിയാതെ പുതിയ പദവി ഏറ്റെടുക്കുമെന്ന് തുളസീദാസ് "ദേശാഭിമാനി"യോട് പറഞ്ഞു. കേരളം വിടുന്നതിനാലാണ് രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയുടെയും ഫ്ളൈയിങ് ക്ലബ്ബിന്റെയും എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയും രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani190413

No comments:

Post a Comment