Saturday, October 20, 2012

അടച്ചുപൂട്ടല്‍ ഭീഷണിയില്‍ പ്രഭുറാം മില്‍സ്


ചെങ്ങന്നൂര്‍: മുളക്കുഴയിലെ പ്രഭുറാം മില്‍സ്് അടച്ചുപൂട്ടലിന്റെ വക്കില്‍. ചെങ്ങന്നൂര്‍ താലൂക്കിലെ ഏക പൊതുമേഖലാ സ്ഥാപനമായ മില്‍ ആരംഭിച്ചിട്ട് നാലു പതിറ്റാണ്ട് പിന്നിട്ടു. മില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പഞ്ഞി മാര്‍ക്കറ്റില്‍ സുലഭമായിട്ടും വാങ്ങാതിരിക്കുന്ന മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് അടച്ചുപൂട്ടലിന് വഴിയൊരുക്കുന്നത്. സ്ഥാപനത്തില്‍ ലേ ഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളപ്പോള്‍ മില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്നു. എന്നാല്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ച് അടിയന്തരമായി മില്ലിന് 4.27 കോടി രൂപ അനുവദിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി പ്രവര്‍ത്തനം തുടരാന്‍ സഹായിക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. നൂറോളം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും മില്ലുകളില്‍ തടസമില്ലാതെ പഞ്ഞി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കാനും ഇക്കാലയളവില്‍ കഴിഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക എന്ന നയത്തിന്റെ ഭാഗമായി പ്രഭുറാം മില്‍ അടച്ചുപൂട്ടുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പഞ്ഞി എത്തിക്കുന്നതിനുള്ള കരാര്‍ സ്വകാര്യമുതലാളിയെ ഏല്‍പ്പിച്ചതിന്റെ ഭാഗമായി യഥാസമയം ഉല്‍പാദനത്തിനുള്ള പഞ്ഞി ലഭിക്കാറില്ല. ഇത് മില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിച്ചു.

പൊതുജനങ്ങളുടെ സഹകരണത്തോടെ മില്ലിനെ സംരക്ഷിക്കാന്‍ പ്രക്ഷോഭ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പ്രഭുറാം മില്‍സ് എംപ്ലോയിസ് അസോസിയേഷന്‍ (സിഐടിയു) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ് അഡ്വ. സി പുഷ്പാംഗദന്‍, വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. റഞ്ചി ചെറിയാന്‍, സെക്രട്ടറി എ എസ് വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഭുറാം മില്ലിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പ്രഖ്യാപിച്ച ലേ ഓഫ് പിന്‍വലിക്കണമെന്നും സിപിഐ എം ചെങ്ങന്നൂര്‍ ഏരിയസെക്രട്ടറി എം എച്ച് റഷീദും സിഐടിയു ഏരിയസെക്രട്ടറി സി കെ ഉദയകുമാറും ആവശ്യപ്പെട്ടു.

deshabhimani 201012

1 comment:

  1. മുളക്കുഴയിലെ പ്രഭുറാം മില്‍സ്് അടച്ചുപൂട്ടലിന്റെ വക്കില്‍. ചെങ്ങന്നൂര്‍ താലൂക്കിലെ ഏക പൊതുമേഖലാ സ്ഥാപനമായ മില്‍ ആരംഭിച്ചിട്ട് നാലു പതിറ്റാണ്ട് പിന്നിട്ടു. മില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പഞ്ഞി മാര്‍ക്കറ്റില്‍ സുലഭമായിട്ടും വാങ്ങാതിരിക്കുന്ന മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് അടച്ചുപൂട്ടലിന് വഴിയൊരുക്കുന്നത്. സ്ഥാപനത്തില്‍ ലേ ഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്.

    ReplyDelete