Friday, October 26, 2012

കത്തെഴുതി കൈകഴുകാന്‍ മുഖ്യമന്ത്രി; ലക്ഷ്യം സ്വകാര്യ ഏജന്‍സിതന്നെ


കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സിയെ തന്നെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചെങ്കിലും കാര്യങ്ങളുടെ പോക്ക് സര്‍ക്കാര്‍-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് ലക്ഷ്യമിടുന്ന വഴിക്കുതന്നെ. ഡിഎംആര്‍സിയെ ഏല്‍പ്പിക്കലോ, ഡിഎംആര്‍സിക്കു പകരം മെട്രോ സാങ്കേതികവിദ്യയില്‍ വൈദഗ്ധ്യമുള്ള തദ്ദേശ ടീമിനെ വാര്‍ത്തെടുക്കലോ അല്ല സര്‍ക്കാരിന്റെ ലക്ഷ്യം. സ്വകാര്യ ഏജന്‍സിയെ നിര്‍മാണക്കരാര്‍ ഏല്‍പ്പിച്ച് അവിഹിത സാമ്പത്തികനേട്ടമുണ്ടാക്കല്‍ തന്നെയാണ് ഉള്ളിലിരിപ്പെന്ന് കൂടുതല്‍ വ്യക്തമാകുന്നു.

മെട്രോ കാലതാമസമില്ലാതെ പൂര്‍ത്തിയാകണമെങ്കില്‍ കെഎംആര്‍എല്‍ ബോര്‍ഡ് അടിയന്തരമായി വിളിച്ചുചേര്‍ത്ത് അതിനാവശ്യമായ തീരുമാനമെടുക്കണം. അടുത്തമാസം 15നു ചേരുന്ന ഡിഎംആര്‍സി പൂര്‍ണ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍തന്നെ ഇക്കാര്യം ഉന്നയിക്കണം. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്താല്‍ കേന്ദ്ര വിജിലന്‍സ് കമീഷന്റെ 2006ലെ ഉത്തരവിലെ തടസ്സവാദം നിയമപരമായിതന്നെ മറികടക്കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അവസാന തീരുമാനമെടുക്കേണ്ട ഉന്നതാധികാരസമിതിയുടെ ചെയര്‍മാന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയാണ്. കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ആത്മാര്‍ഥമാണെങ്കില്‍ ആന്റണി അധ്യക്ഷനായ സമിതിയുടെ തീരുമാനം പ്രതികൂലമാകാനിടയില്ല. കാര്യങ്ങള്‍ അത്രത്തോളം എത്തിക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. എന്നാല്‍, മെട്രോ ഡിഎംആര്‍സിക്കുതന്നെ എന്ന പതിവ് പ്രഖ്യാപനം മാത്രമാണ് ഇ ശ്രീധരനുമായുള്ള ചര്‍ച്ചയ്ക്കു ശേഷവും മുഖ്യമന്ത്രി നടത്തിയത്. പ്രധാനമന്ത്രിക്കും നഗരവികസനകാര്യമന്ത്രിക്കും കത്തെഴുതി കൈകഴുകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ മാര്‍ഗമുണ്ടായിട്ടും വിജിലന്‍സ് കമീഷന്‍ ഉത്തരവ് മറികടക്കാനാകില്ലെന്ന മട്ടിലാണ് കെഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം. ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ പദ്ധതി നിയമക്കുരുക്കിലാകുമെന്നും പ്രചരിപ്പിക്കുന്നു. ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാലും നിര്‍മാണം വൈകുമെന്നാണ് മറ്റൊരു പ്രചാരണം.

ദേശീയപാത അതോറിറ്റിയും റെയില്‍ ബോര്‍ഡും മെട്രോയുടെ ഡിപിആറില്‍ ഉന്നയിച്ച തടസ്സവാദങ്ങളാണ് കാലതാമസമുണ്ടാക്കുക. അപ്പോള്‍പിന്നെ നിര്‍മാണം ഡിഎംആര്‍സിയെതന്നെ ഏല്‍പ്പിക്കണോ എന്നാണ് ഇവരുടെ ചോദ്യം. ഡിഎംആര്‍സിയെയും ശ്രീധരനെയും ഒഴിവാക്കാനുള്ള നീക്കത്തിനുപിന്നില്‍ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ മെട്രോ നിര്‍മാണത്തില്‍ സാങ്കേതികവൈഭവമുള്ള തദ്ദേശീയ ടീമിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യമല്ലെന്നതും ശ്രദ്ധേയം. അത്തരത്തില്‍ കെഎംആര്‍എല്ലിനെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയൊന്നും ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. മെട്രോ നിര്‍മിച്ച് കൈമാറാനുള്ള ടേണ്‍ കീ വ്യവസ്ഥയില്‍ ഡിഎംആര്‍സി പദ്ധതി ഏറ്റെടുക്കുന്നതിനോടും അതിനു സഹായകമായ അവരുടെ ധാരണപത്രത്തിലെ വ്യവസ്ഥകളോടും മാത്രമാണ് കെഎംആര്‍എല്ലിന്റെ എതിര്‍പ്പ്. അങ്ങനെയായാല്‍ ഡിഎംആര്‍സിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ട മേല്‍നോട്ടക്കാരന്റെ റോള്‍ മാത്രമായിരിക്കും കെഎംആര്‍എല്ലിന്. ഡിഎംആര്‍സിക്ക് പകരം പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റായി ഒരു സ്വകാര്യ ഏജന്‍സി വന്നാല്‍ കോടികളുടെ ടെന്‍ഡറും വിദേശ പര്‍ച്ചേസുമുള്‍പ്പെടെ കാര്യങ്ങളില്‍ പ്രധാന പങ്കുവഹിക്കാന്‍ കെഎംആര്‍എല്ലിനു കഴിയും. അതിലാണ് കെഎംആര്‍എല്ലിനും സംസ്ഥാനസര്‍ക്കാരിനും താല്‍പ്പര്യമെന്ന് ഇതില്‍നിന്നെല്ലാം വ്യക്തം.

(എം എസ് അശോകന്‍) deshabhimani

1 comment:

  1. കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സിയെ തന്നെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചെങ്കിലും കാര്യങ്ങളുടെ പോക്ക് സര്‍ക്കാര്‍-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് ലക്ഷ്യമിടുന്ന വഴിക്കുതന്നെ. ഡിഎംആര്‍സിയെ ഏല്‍പ്പിക്കലോ, ഡിഎംആര്‍സിക്കു പകരം മെട്രോ സാങ്കേതികവിദ്യയില്‍ വൈദഗ്ധ്യമുള്ള തദ്ദേശ ടീമിനെ വാര്‍ത്തെടുക്കലോ അല്ല സര്‍ക്കാരിന്റെ ലക്ഷ്യം. സ്വകാര്യ ഏജന്‍സിയെ നിര്‍മാണക്കരാര്‍ ഏല്‍പ്പിച്ച് അവിഹിത സാമ്പത്തികനേട്ടമുണ്ടാക്കല്‍ തന്നെയാണ് ഉള്ളിലിരിപ്പെന്ന് കൂടുതല്‍ വ്യക്തമാകുന്നു.

    ReplyDelete