Sunday, October 28, 2012

മേനാശേരി രക്തസാക്ഷികള്‍ക്ക് പ്രണാമം


നാടിന്റെ മോചനത്തിന് ജീവരക്തം നല്‍കിയ മേനാശേരിയിലെ ധീരരക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ പ്രണാമം. കൈയില്‍ ചെങ്കൊടിയുമേന്തി ചെറുചെറു പ്രകടനങ്ങളായി മേനാശേരി രക്തസാക്ഷി മണ്ഡപത്തിലെത്തിയ ആയിരങ്ങള്‍ മേനാശേരിയിലെ അനശ്വര രക്തസാക്ഷികള്‍ക്ക് ശോണാഭിവാദ്യം അര്‍പ്പിച്ചു. രക്തസാക്ഷികളില്‍ ഏറ്റവും പ്രായംകുറഞ്ഞ 13കാരന്‍ അനഘാശയന്റെ ഉയിരാര്‍ന്ന സ്മരണകളുയര്‍ത്തിയ മുദ്രാവാക്യങ്ങളോടെ പിന്മുറക്കാരായ യുവാക്കള്‍ പ്രകടനത്തില്‍ ഏറെ പങ്കാളികളായി.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞതോടെ പട്ടണക്കാട് പഞ്ചായത്തിലെയും സമീപപഞ്ചായത്തുകളിലെയും ബഹുജനങ്ങളും സമരസേനാനികളും കുടുംബാംഗങ്ങളും അടങ്ങുന്ന ചെറുചെറുസംഘങ്ങള്‍ മേനാശേരി രക്തസാക്ഷി മണ്ഡപത്തിലേക്കെത്തി. പാറയില്‍, കോനാട്ടുശേരി, ഉഴുവ, പൊന്നാംവെളി, വീയാത്ര എന്നിവിടങ്ങളില്‍നിന്നും വെട്ടയ്ക്കല്‍ പ്രദേശത്തുനിന്നുമുള്ള റാലികള്‍ സംയുക്തമായി മേനാശേരി റോഡിലൂടെ മണ്ഡപത്തിലെത്തി. ഇതോടെ മണ്ഡപപ്രദേശം ജനിബിഡമായി. രക്തസാക്ഷി മണ്ഡപത്തിന് വലംവച്ച് പുഷ്പാര്‍ച്ചന നടത്തി. ഇരുകമ്യൂണിസ്റ്റ് പാര്‍ടികളുടെയും വര്‍ഗബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ മണ്ഡപത്തില്‍ റീത്തുകളും രക്തപുഷ്പങ്ങളും അര്‍പ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം പ്രകടനത്തില്‍ പങ്കാളികളായി. മേനാശേരി രക്തസാക്ഷി വാരാചരണ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടി എം ഷെറീഫ്, സെക്രട്ടറി അത്തിക്കാട് വിശ്വന്‍ തുടങ്ങിയവരും ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലും ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവരും റീത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് സംയുക്തപ്രകടനം വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയില്‍ മേനാശേരിയില്‍നിന്ന് പൊന്നാംവെളിയിലെ അനുസ്മരണസമ്മേളന നഗറിലേക്ക് നീങ്ങി.

പൊന്നാംവെളിയില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാരാചരണകമ്മിറ്റി പ്രസിഡന്റ് ടി എം ഷെറീഫ് അധ്യക്ഷനായി. ടി പുരുഷോത്തമന്‍, സി ബി ചന്ദ്രബാബു, പി തിലോത്തമന്‍, അഡ്വ. കെ പ്രസാദ്, അഡ്വ. എ എം ആരിഫ് എംഎല്‍എ, കെ വി ദേവദാസ്, എസ് ബാഹുലേയന്‍, എ എസ് സാബു, ബി വിനോദ്, മനു സി പുളിക്കല്‍, പി വി പൊന്നപ്പന്‍, കെ കെ വിശ്വംഭരന്‍, എന്‍ എസ് ശിവപ്രസാദ്, എന്‍ പി ഷിബു, പി ഡി ബിജു, ടി പി മോഹനന്‍, എം സി സിദ്ധാര്‍ഥന്‍, കെ നാരായണന്‍, വൈജയന്തി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

സമരാഗ്നിയായി ഇന്ന് മേനാശേരി ദിനം

മേനാശേരി: പുന്നപ്ര-വയലാര്‍ വിപ്ലവസമരത്തിലെ ജ്വലിക്കുന്ന അധ്യായമാണ് മേനാശേരി രക്തസാക്ഷികളുടെ സമരചരിത്രം. സാമൂഹ്യമാറ്റത്തിനും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനും നാന്ദികുറിച്ച് പിറന്നനാടിന്റെ മോചനത്തിനും സര്‍വോപരി പ്രായപൂര്‍ത്തി വോട്ടവകാശത്തിനും വേണ്ടി അറുപത്തിയാറ് ആണ്ടുകള്‍ക്കപ്പുറം ധീരരക്തസാക്ഷിത്വം വരിച്ച നൂറുകണക്കിനു ധീരദേശാഭിമാനികള്‍ക്ക് വ്യാഴാഴ്ച മേനാശേരിയില്‍ പിന്മുറക്കാര്‍ പ്രണാമം അര്‍പ്പിക്കും.

സര്‍ സിപിയുടെ ചോറ്റുപട്ടാളത്തിന്റെ നിറതോക്കിനുമുന്നില്‍ വിരിമാറുകാട്ടി പിടഞ്ഞുവീണത് സമരാവേശത്തിന്റെ പ്രതീകമായി മാറിയ 13കാരന്‍ അനഘാശയന്‍ അടക്കം എണ്ണിയാലൊടുങ്ങാത്തവര്‍. പട്ടാളക്കാരന്റെ കൈവെട്ടിവീഴ്ത്തി വയര്‍വെട്ടിപ്പിളര്‍ത്തിയ വേലായുധന്‍ പുതുതലമുറയുടെ സ്മരണകളില്‍ അഗ്നി പടര്‍ത്തുന്നു. മേനാശേരിയിലെ തൊഴിലാളിക്യാമ്പ് തകര്‍ക്കാന്‍ തുലാം പത്തിന് ഉച്ചയോടെ പറപ്പള്ളി തോടുവഴി സര്‍ സിപിയുടെ പട്ടാളം കെട്ടുവള്ളങ്ങളിലും ബോട്ടുകളിലുമായി വയലാറില്‍ നിന്ന് ഒളതലവഴി എത്തി. മേനാശേരി ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തെ തൊഴിലാളി ക്യാമ്പായിരുന്നു ലക്ഷ്യം. ഈ സമയം ആയിരക്കണക്കിന് തൊഴിലാളികള്‍ ക്യാമ്പില്‍ തമ്പടിച്ചിരുന്നു. പട്ടാളമെത്തിയ വിവരമറിഞ്ഞതോടെ കൈയില്‍കിട്ടിയ ആയുധങ്ങളുമായി ഇവര്‍ മൂന്നുവഴികളിലൂടെ പട്ടാളത്തെ നേരിടാന്‍ മുന്നോട്ടുനീങ്ങി. ഈ സമയംപട്ടാളത്തിന് സര്‍ സിപിയുടെ നിര്‍ദേശങ്ങളടങ്ങിയ നോട്ടീസ് ഹെലികോപ്ടറില്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. മണ്ണില്‍ ഇഴഞ്ഞുനീങ്ങിയ സമരഭടന്മാര്‍ ആവേശപൂര്‍വം മുന്നേറി. പട്ടാളത്തിന്റെ മനോധൈര്യം തകര്‍ക്കുന്ന നിലയില്‍ വേലായുധന്‍ എന്ന യോദ്ധാവ് നിലത്തുനിന്ന് ഉയര്‍ന്നുപൊങ്ങി സമരസഖാക്കളെ വെടിവെച്ചുവീഴ്ത്തിക്കൊണ്ടിരുന്ന പട്ടാളക്കാരന്റെ കൈവെട്ടി താഴെയിട്ടു. അടുത്തവെട്ട് പട്ടാളക്കാരന്റെ വയര്‍പിളര്‍ത്തി. ആ നിമിഷത്തില്‍തന്നെ നിരവധി വെടിയുണ്ടകളേറ്റ് വേലായുധന്‍ പിടഞ്ഞുവീണു. സമരഭടന്മാര്‍ക്കൊപ്പം നീങ്ങിയ അനഘാശയന്‍ അയ്യങ്കാട്ട് വീടിനുമുന്നില്‍ വെടിയേറ്റു പിടഞ്ഞുവീണ് ധീരരക്തസാക്ഷിയായി. സമരത്തിന്റെ ജ്വലിക്കുന്ന വീരയോദ്ധാവാണ് രക്തസാക്ഷികളില്‍ ഏറ്റവും പ്രായംകുറഞ്ഞ ഈ 13കാരന്‍. തൊഴിലാളിക്യാമ്പിലേക്കുള്ള കരിങ്കല്‍ചീളുകളും മറ്റും എത്തിക്കുന്നത് അനഘാശയനായിരുന്നു. അയ്യങ്കാട്ട് നിലവറയും പട്ടാളക്കാര്‍ തീവച്ചുനശിപ്പിച്ചു. ഇവിടെനിന്ന് അനേകം തലയോട്ടികള്‍ പിന്നീട് കണ്ടെടുത്തു.

മേനാശേരി ദിനത്തില്‍ ആയിരങ്ങള്‍ ഇവിടെയെത്തി പുഷ്പാര്‍ച്ചനയും പുഷ്പചക്രവും സമര്‍പ്പിക്കും. പട്ടണക്കാട്ടെയും സമീപപഞ്ചായത്തുകളിലെയും ബഹുജനങ്ങള്‍ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കും. വൈകിട്ട് നാലിന് പട്ടണക്കാട് പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍നിന്ന് റാലികള്‍ ആരംഭിച്ച് മണ്ഡപത്തിലെത്തി പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും അടക്കമുള്ള സംയുക്തറാലി പൊന്നാംവെളിയിലെ പൊതുസമ്മേളന വേദിയായ മേനാശേരി രക്തസാക്ഷി നഗറിലേക്ക് നീങ്ങും. തുടര്‍ന്ന് ചേരുന്ന അനുസ്മരണസമ്മേളനത്തില്‍ വാരാചരണകമ്മിറ്റി പ്രസിഡന്റ് ടി എം ഷെറീഫ് അധ്യക്ഷനാകും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സിപിഐ ജില്ലാ സെക്രട്ടറി പി തിലോത്തമന്‍, അഡ്വ. കെ പ്രസാദ്, പി വി പൊന്നപ്പന്‍, എ എസ് സാബു, കെ വി ദേവദാസ്, എസ് ബാഹുലേയന്‍, എന്‍ എസ് ശിപ്രസാദ്, എന്‍ പി ഷിബു, പി ഡി ബിജു, എം സി സിദ്ധാര്‍ഥന്‍, കെ കെ വിശ്വംഭരന്‍, കെ നാരായണന്‍, ടി പി മോഹനന്‍, അത്തിക്കാട് വിശ്വന്‍ എന്നിവര്‍ സംസാരിക്കും.

deshabhimani

No comments:

Post a Comment