Saturday, October 20, 2012

ഉത്തരവ് പ്രൊഫഷണലുകള്‍ക്കും ബാധകം: സുപ്രീംകോടതി


തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള വിശാഖ കേസ് വിധിയിലെ നിര്‍ദേശങ്ങള്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങി വിവിധ പ്രൊഫഷണലുകളെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കുകൂടി ബാധകമാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. വിശാഖ വിധിയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം എല്ലാ സ്ഥാപനങ്ങളിലും ലൈംഗികാതിക്രമം തടയാന്‍ പ്രത്യേക സമിതിരൂപീകരിക്കേണ്ടതുണ്ട്. ബാര്‍ കൗണ്‍സിലിലും മെഡിക്കല്‍ കൗണ്‍സിലിലുമൊക്കെ ഇത്തരം സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമിതികള്‍ രൂപീകരിക്കണമെന്നായിരുന്നു 1997ലെ സുപ്രീംകോടതിയുടെ വിശാഖ കേസ് വിധി. ഈ ഉത്തരവ് മറ്റ് സ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് മേധ കല്‍വാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിര്‍ദേശം. ബാര്‍കൗണ്‍സില്‍, മെഡിക്കല്‍ കൗണ്‍സില്‍, ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണെന്ന് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യസ്ഥാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഉത്തരവിട്ട കോടതി രണ്ടുമാസത്തിനകം ഇത് നടപ്പാക്കണമെന്നും നിര്‍ദേശിച്ചു. സ്ഥിരം ജീവനക്കാരും ഹോണറേറിയം വാങ്ങുന്നവരും സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരുമെല്ലാം പരിരക്ഷയുടെ അകത്ത് വരും.

സുപ്രീംകോടതി ഉത്തരവുപ്രകാരം സമിതിയുടെ അധ്യക്ഷപദവിയില്‍ സ്ത്രീയാകണം. സമിതി അംഗങ്ങളില്‍ പകുതി സ്ത്രീകളായിരിക്കണം. ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഇടപെടലുകളും സമ്മര്‍ദവും ഒഴിവാക്കാന്‍ സന്നദ്ധസംഘടനകളുടെ പ്രതിനിധിയും സമിതിയിലുണ്ടാകണം. സ്ഥാപനങ്ങളുടെ അച്ചടക്കനിയമങ്ങളില്‍ മാര്‍ഗരേഖ പ്രകാരമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങള്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. പരാതി ബോധിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് അവസരമൊരുക്കണം. ആരോഗ്യകരമായി തൊഴില്‍ചെയ്യുന്നതിനുള്ള അന്തരീക്ഷവും വിശ്രമ, ശുചിത്വ സംവിധാനവും ഏര്‍പ്പെടുത്തണം. ഇതിന് പുറമെ ലിംഗ വിവേചനമില്ലെന്ന് ഉറപ്പുവരുത്തുക, അതിക്രമങ്ങള്‍ക്കെതിരെ തൊഴിലുടമ നിയമപരമായ നടപടി സ്വീകരിക്കുക, കുറ്റവാളിയെ ശിക്ഷിക്കുക, ഇരകളും സാക്ഷികളും വിവേചനം അനുഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക തുടങ്ങി ഒട്ടേറെ വ്യവസ്ഥകള്‍ മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.

deshabhimani 201012

1 comment:

  1. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള വിശാഖ കേസ് വിധിയിലെ നിര്‍ദേശങ്ങള്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങി വിവിധ പ്രൊഫഷണലുകളെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കുകൂടി ബാധകമാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. വിശാഖ വിധിയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം എല്ലാ സ്ഥാപനങ്ങളിലും ലൈംഗികാതിക്രമം തടയാന്‍ പ്രത്യേക സമിതിരൂപീകരിക്കേണ്ടതുണ്ട്. ബാര്‍ കൗണ്‍സിലിലും മെഡിക്കല്‍ കൗണ്‍സിലിലുമൊക്കെ ഇത്തരം സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

    ReplyDelete