Tuesday, April 9, 2013

ഫെര്‍ണാണ്ടസ് സിഐഎ സഹായം തേടിയത് പുറത്ത്


അടിയന്തരാവസ്ഥക്കാലത്ത് ജോര്‍ജ് ഫെര്‍ണാണ്ടസ് സിഐഎയുടെ ഫണ്ട് നേടിയെടുക്കാന്‍ ശ്രമം നടത്തിയിരുന്നെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. എന്‍ഡിഎ ഭരണകാലത്ത് പ്രതിരോധമന്ത്രിയായിരുന്ന ഫെര്‍ണാണ്ടസ് സിഐഎ ചാരനാണെന്ന ആരോപണത്തിന് ബലം പകരുന്നതാണ് വെളിപ്പെടുത്തല്‍. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭത്തിന് സഹായം തേടാന്‍ എന്ന പേരില്‍ സിഐഎയില്‍നിന്നും ഫ്രഞ്ച് സര്‍ക്കാരില്‍നിന്നും സഹായം നേടാനായിരുന്നു നീക്കം.

1975 നവംബര്‍ ഒന്നിന് ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥന്‍ മാന്‍ഫ്രെഡ് തുര്‍ലാഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോഷ്യലിസ്റ്റും സാമ്രാജ്യത്വവിരുദ്ധനും എന്ന് അവകാശപ്പെടുന്ന ഫെര്‍ണാണ്ടസ് പണം തേടിയത്. ഫ്രഞ്ച് സര്‍ക്കാരില്‍നിന്ന് പണം എത്തിച്ചുതരണമെന്ന ആവശ്യം തുര്‍ലാഷ് നിരസിച്ചതോടെ സിഐഎയില്‍നിന്ന് പണം വാങ്ങിയെടുക്കാന്‍ സഹായിക്കണമെന്നായി ആവശ്യം. സമീപിക്കേണ്ട സിഐഎ ഉദ്യോഗസ്ഥരെക്കുറിച്ച് നിര്‍ദേശം നല്‍കാനും ഫെര്‍ണാണ്ടസ് തുര്‍ലാഷിനോട് അഭ്യര്‍ഥിച്ചു. എഴുപതുകളില്‍ ഇന്ത്യയിലെ അമേരിക്കന്‍ എംബസി, അവരുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലേക്ക് അയച്ച കേബിള്‍ സന്ദേശങ്ങളിലാണ് ഇക്കാര്യങ്ങള് വെളിപ്പെടുത്തുന്നത്. നവംബര്‍ എട്ടിന് ഒരു യുവതി അമേരിക്കന്‍ ലേബര്‍ കൗണ്‍സിലറെ സമീപിച്ച് ഫെര്‍ണാണ്ടസും യുഎസ് അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയതായും രേഖയിലുണ്ട്. "മിസ് ഗീത" എന്നാണ് ഈ യുവതിയെ രേഖകളില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍, ഇത്തരമൊരു കൂടിക്കാഴ്ച സാധ്യമല്ലെന്നായിരുന്നു അമേരിക്കന്‍ നിലപാട്. താന്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് ഫെര്‍ണാണ്ടസ് തുര്‍ലാഷിനോട് വിശദീകരിക്കുന്നുണ്ട്.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അമേരിക്ക ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ കാര്യത്തില്‍ സജീവമായ താല്‍പ്പര്യം പ്രകടിപ്പിച്ചു. 1976 ജൂണ്‍ 10ന് ഫെര്‍ണാണ്ടസ് അറസ്റ്റിലായതോടെ ഇത് ശക്തമായി. ഫെര്‍ണാണ്ടസിനെതിരായ സര്‍ക്കാര്‍ നടപടികളെക്കുറിച്ച് വിവരം നല്‍കണമെന്ന് അമേരിക്ക ഇന്ത്യയിലെ തങ്ങളുടെ എംബസിയോട് നിരന്തരം ആവശ്യപ്പെട്ടു. ഒരു ഘട്ടത്തില്‍ സ്റ്റേറ്റ് സെക്രട്ടറി ഹെന്‍റി കിസിഞ്ചര്‍ ഫെര്‍ണാണ്ടസിന്റെ മോചനത്തിനായി ഇന്ത്യാ സന്ദര്‍ശനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും രേഖകള്‍ വെളിപ്പെടുത്തുന്നു.

deshabhimani 090413

No comments:

Post a Comment